കടയ്ക്കൽ: കടയ്ക്കൽ ദേവീക്ഷേത്രത്തിൽ വിപ്ലവഗാനം ആലപിച്ച സംഭവത്തിൽ ക്ഷേത്രോപദേശകസമിതി പിരിച്ചുവിടാൻ തീരുമാനമായി. ഇതുസംബന്ധിച്ച തിരുവിതാംകൂർ ദേവസ്വം ബോർഡ് ആണ് ഉത്തരവ് പുറപ്പെടുവിച്ചത്.
ദേവസ്വം വിജിലൻസ് അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചതിനു പിന്നാലെയാണ് തീരുമാനം. സംഭവത്തിൽ വിശദീകരണം ആവശ‍്യപ്പെട്ട് രണ്ട് ദേവസ്വം ബോർഡ് ജീവനക്കാർക്ക് മെമ്മോ നൽകി. വിപ്ലവഗാനം ആലപിച്ചതിൽ ക്ഷേത്രോപദേശക സമിതിക്ക് ജാഗ്രതക്കുറവുണ്ടായെന്ന് കണ്ടെത്തിയിരുന്നു.
കഴിഞ്ഞ മാർച്ച് 10നാണ് ദേവസ്വം ബോർഡിന് കീഴിലുള്ള കടയ്ക്കൽ ദേവീക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ഗായകൻ അലോഷി ആലപിച്ച സംഗീത പരിപാടിയിൽ വിപ്ലവഗാനങ്ങൾ പാടിയത്. ഇത് വിവാദമായതോടെ ഗായകൻ അലോഷിയെ ഒന്നാംപ്രതിയാക്കി കഴിഞ്ഞദിവസം കടയ്ക്കൽ പൊലീസ് കേസെടുത്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ് അനിൽ ആരാമത്തിന്‍റെ പരാതിയിലാണ് കേസ്.
യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് വിഷ്ണു സുനിൽ ഹൈകോടതിയിൽ ഹരജി നൽകുന്നു. സംഭവത്തിൽ കോടതി പൊലീസിനെ രൂക്ഷമായി വിമർശിച്ചിരുന്നു. സി.പി.എം, ഡി.വൈ.എഫ്.ഐ കൊടികളുടെയും തെരഞ്ഞെടുപ്പ് ചിഹ്നങ്ങളുടെയും പശ്ചാത്തലത്തിലായിരുന്നു വിപ്ലവ ഗാനങ്ങൾ ആലപിച്ചത്. ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രം രാഷ്ട്രീയ പ്രചാരണത്തിന് ഉപയോഗിച്ചെന്നായിരുന്നു വിമർശനം. അതേസമയം പരിപാടിയിൽ രാഷ്ട്രീയം കലർത്തിയിട്ടില്ലെന്നായിരുന്നു ക്ഷേത്ര ഭാരവാഹികളുടെ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.