കടയ്ക്കൽ (കൊല്ലം): കടയ്ക്കൽ ദേവീ ക്ഷേത്രത്തിലെ വിപ്ലവ ഗാന വിവാദത്തിന് പിന്നാലെ, കോട്ടുക്കൽ ക്ഷേത്രത്തിൽ ഗാനമേളയിൽ ആർ.എസ്.എസ് ഗണഗീതം പാടിയതായി പരാതി. തിരുവിതാകൂർ ദേവസ്വം ബോർഡിന് കീഴിലെ കോട്ടുക്കൽ മഞ്ഞിപ്പുഴ ദേവസ്വത്തിൻ്റെ കീഴിലുള്ള കോട്ടുക്കൽ ഭഗവതി ഭദ്രകാളി ക്ഷേത്രത്തിലെ ഉത്സവത്തിനോടനുബന്ധിച്ച് കഴിഞ്ഞ ദിവസം സംഘടിപ്പിച്ച സംഗീത പരിപാടിയിലാണ് ആർ.എസ്.എസ് ഗണഗീതം പാടിയതായി പരാതിയുയർന്നത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പരാതികളാണ് കടയ്ക്കൽ പൊലീസിന് ലഭിച്ചത്.
കോട്ടുക്കൽ ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്ര പരിസരത്ത് ബജരംഗദൾ, ആർ.എസ്.എസ് കൊടിതോരണങ്ങൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് മഞ്ഞിപ്പുഴ ദേവസ്വം ക്ഷേത്ര ഉപദേശക സമിതി വൈസ് പ്രസിഡൻ്റും ഇട്ടിവയിലെ സി.പി.എം നേതാവുമായ അഖിൽ ശശിയാണ് കടയ്ക്കൽ പൊലീസിനും തിരുവിതാംകൂർ ദേവസ്വം ബോർഡിനും ആദ്യം പരാതി നൽകിയത്. ക്ഷേത്രത്തിന്റെ കെട്ടിടത്തിലും കോമ്പൗണ്ടിലും കൊടികെട്ടിയതായിപരാതിയിൽ പറയുന്നു.
ഈ പരാതിയിൽ പൊലീസ് ക്ഷേത്ര ഉപദേശക സമിതിക്ക് നോട്ടീസ് നൽകി. ഇതിന് തൊട്ടുപിന്നാലെയാണ് കഴിഞ്ഞദിവസം നടന്ന ഗാനമേളയിൽ ആർ.എസ്.എസിന്റ ഗണഗീതം പാടിയതായി ചൂണ്ടിക്കാട്ടി നടപടി ആവശ്യപ്പെട്ട് കടയ്ക്കൽ പൊലീസിൽ കോട്ടുക്കൽ സ്വദേശിയായ പ്രതിൻ പരാതി നൽകിയത്.
കടയ്ക്കൽ ദേവീ ക്ഷേത്രത്തിലെ തിരുവാതിര ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ സംഗീത പരിപാടിയിൽ വിപ്ലവ ഗാനം പാടിയത് ഏറെ വിവാദമാവുകയും, സംഭവത്തിൽ ക്ഷേത്ര ഉപദേശക സമിതിയെ പിരിച്ചുവിടുകയും ചെയ്തിരുന്നു. കടയ്ക്കൽ പൊലീസ്, ഗായകൻ അലോഷിയെ ഉൾപ്പെടെ പ്രതിയാക്കി കേസെടുക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അതേ പൊലീസ് സ്റ്റേഷനിൽ പുതിയ പരാതി എത്തിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.