തിരുവനന്തപുരം: ശബരിമല ദർശനത്തിനെത്തിയ യുവതികളെന്ന പേരിൽ സർക്കാർ സുപ്രീംകോ ടതിയിൽ നൽകിയ പട്ടിക സർക്കാറിനും സമരക്കാർക്കും ഒരുപോലെ തലവേദനയാകും. പുനഃപരി ശോധന ഹരജികൾ സുപ്രീംകോടതി പരിഗണിക്കാനിരിക്കെ യുവതി പ്രവേശനം നടന്നെന്ന് തെളി യിക്കാൻ സർക്കാർ പട്ടിക ഉപയോഗിക്കുമെന്ന് വ്യക്തം. കരുതിയതിലും കൂടുതൽ സ്ത്രീകൾ ശബരിമലയിൽ പ്രവേശിച്ചെന്ന സർക്കാർ വാദം സാധൂകരിക്കാൻ ഇതിലൂടെ സാധിക്കും. അങ്ങനെ സംഭവിച്ചാൽ പ്രക്ഷോഭരംഗത്തുള്ളവർക്ക് തിരിച്ചടിയാകും.
അതേസമയം, പട്ടികയിൽ ഉൾപ്പെട്ട പലരും ശബരിമല ദർശനം നടത്തിയില്ലെന്ന് തെളിയിക്കുന്ന വിവരങ്ങൾ പുറത്തുവന്നത് സർക്കാറിനെതിരെ സമരക്കാർക്ക് ആയുധമാക്കാനാവും. ഒാൺലൈനിൽ ആവശ്യപ്പെട്ടതുപ്രകാരം തിരിച്ചറിയൽ കാർഡിലുള്ള വയസ്സ് തന്നെയാണ് രേഖപ്പെടുത്തിയതെന്ന് പട്ടികയിലുള്ള പലരും വിശദീകരിക്കുന്നുണ്ട്. അങ്ങനെയെങ്കിൽ യുവതികൾ പ്രവേശിച്ചെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമമുണ്ടായെന്ന് സമരക്കാർ ആരോപിക്കുന്നു. അക്കാര്യമാകും സമരക്കാർ സർക്കാറിനെതിരായി ഉന്നയിക്കാൻ സാധ്യത. കനകദർഗ, ബിന്ദു, മഞ്ജു എന്നിവർ ശബരിമല ദർശനം നടത്തിയെന്ന് സർക്കാർ സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും ഇവരുടെ പേരുകൾ സുപ്രീംകോടതിയിൽ സമർപ്പിക്കാത്തത് സമരക്കാർക്ക് ഗുണമാകും. സർക്കാർ സമർപ്പിച്ച പട്ടികയിൽ ഉൾപ്പെട്ട പലരും അമ്പത് വയസ്സ് കഴിഞ്ഞവരാണ്. സർക്കാർ സുപ്രീംകോടതിയെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചെന്ന തരത്തിൽ കാര്യങ്ങൾ അവതരിപ്പിക്കാനും സമരക്കാർ ശ്രമിക്കും.
യുവതികൾ ദർശനം നടത്തിയെന്ന് സ്ഥിരീകരിക്കാൻ മന്ത്രി കടകംപള്ളി സുരേന്ദ്രൻ തയാറാവാത്തത് ശ്രദ്ധേയമാണ്. ദർശനം നടത്തിയ 51 യുവതികളുടെ പട്ടികയിലുള്ളവർ ഇപ്പോൾ പ്രായം മാറ്റിപ്പറയുന്നതാകാമെന്നാണ് ദേവസ്വം ബോർഡ് അംഗങ്ങളുടെ പ്രതികരണം. ശബരിമലയിലെത്തുന്ന സ്ത്രീകളുടെ വയസ്സ് തങ്ങൾ പരിശോധിക്കാറില്ലെന്നും അംഗങ്ങളായ എൻ. വിജയകുമാറും കെ.പി. ശങ്കരദാസും പറയുന്നു. ഇതെല്ലാം വരുംദിവസങ്ങളിൽ വിവാദം ശക്തിപ്പെടാൻ കാരണമാകുമെന്ന് വ്യക്തം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.