തിരുവനന്തപുരം: ശബരിമല സന്നിധാന സമരത്തിൽ ഹിന്ദുസമൂഹമൊന്നാകെ അണിനിരന്നെന്ന സംഘ്പരിവാർ- കോൺഗ്രസ് വാദം സർക്കാർ വിളിച്ച സാമൂഹികസംഘടന യോഗത്തെത്തുടർന്ന് ദുർബലമായി. ഹിന്ദു സമൂഹത്തിെൻറ പരിച്ഛേദമാണ് സമരം, തങ്ങൾ അവരെ പ്രതിനിധാനം ചെയ്യുന്നു എന്നായിരുന്നു ബി.ജെ.പി, കോൺഗ്രസ് അവകാശവാദം. എൻ.എസ്.എസ്, തന്ത്രി, പന്തളം രാജകുടുംബങ്ങളുടെ നിലപാടും ഇതിന് ഉപോദ്ബലകമായി ഉയർത്തിയിരുന്നു. എൽ.ഡി.എഫ് സർക്കാർ നിരീശ്വരവാദം നടപ്പാക്കുെന്നന്ന ആരോപണം തുടർച്ചയായി ഉന്നയിച്ചത് പ്രതിരോധത്തിലാക്കാനുള്ള മറ്റൊരു തന്ത്രമായിരുന്നു.
പക്ഷേ, ഹിന്ദുസമൂഹത്തിലെ ബഹുഭൂരിപക്ഷ പ്രാതിനിധ്യമുള്ള എസ്.എൻ.ഡി.പി, കെ.പി.എം.എസ് ഉൾപ്പെടെ 170 സംഘടനകൾ ക്ഷണം സ്വീകരിച്ച് യോഗത്തിൽ പെങ്കടുത്തത് ബി.ജെ.പിക്കും കോൺഗ്രസിനും ക്ഷീണമായി. വിരലിലെണ്ണാവുന്ന സംഘടനകൾ ഒഴികെ ഭൂരിപക്ഷവും വനിത മതിലിൽ നേതൃപരമായ പങ്ക് വഹിക്കാനും തീരുമാനിച്ചത് സർക്കാറിന് നേട്ടമാകുകയും ചെയ്തു. എൻ.എസ്.എസ് ഉൾപ്പെടെ 20 സംഘടനകൾ മാത്രമാണ് മാറി നിന്നത്. യു.ഡി.എഫിനോട് രാഷ്ട്രീയ ചായ്വുള്ള സംഘടനകളും യോഗത്തിന് എത്തി. എൻ.എസ്.എസ് ഹിന്ദു സമൂഹത്തിെൻറ ആധികാരിക സ്വരമല്ലെന്ന് കൂടിയാണ് യോഗം തെളിയിച്ചത്. ക്ഷേത്ര ഭരണത്തിലെ സവർണ മേധാവിത്വം കൂടി പൊതുസമൂഹത്തിനു മുന്നിൽ തുറന്നുകാട്ടുന്നതിനും യോഗം ഇടയാക്കി. മുഖ്യമന്ത്രി ആദ്യമേ ഭൂരിപക്ഷ മതനിരപേക്ഷ സമൂഹം സമരത്തിന് എതിരെന്ന വാദമാണ് ഉന്നയിച്ചത്. ഇതിന് അടിവരയിട്ടതായി യോഗ പൊതുവികാരം. സംഘ്പരിവാർ ഒപ്പം ചേർക്കാൻ ആഗ്രഹിക്കുന്ന പിന്നാക്ക, ദലിത് ഭൂരിപക്ഷമാണ് സർക്കാർ നിലപാടിനൊപ്പം അണിനിരന്നത്. നേരത്തേ യുവതീപ്രവേശനം അനുകൂലിക്കുന്ന സംഘടനകൾ ആരെന്ന് വ്യക്തമാക്കാൻ കഴിയാതിരുന്നത് ബി.ജെ.പിയും കോൺഗ്രസും എൻ.എസ്.എസും ആയുധമാക്കിയിരുന്നു. ഇതു രാഷ്ട്രീയമായി മറികടക്കാൻ യോഗം വിളിച്ചതിലൂടെ മുഖ്യമന്ത്രിക്കായി. തദ്ദേശ ഉപതെരഞ്ഞെടുപ്പ് ഭരണ വിലയിരുത്തലിെൻറ അളവുകോൽ അല്ലെങ്കിലും ശബരിമല, ചർച്ചയായ ചില വാർഡുകളിലെ ഫലം എൽ.ഡി.എഫിന് ആത്മവിശ്വാസമേകുന്നു.
ശബരിമല ഉൾപ്പെട്ട പത്തനംതിട്ടയിലെ രണ്ട് വാർഡുകളിൽ ബി.ജെ.പിക്ക് 19 വോട്ട് മാത്രം കിട്ടി. കോൺഗ്രസിെൻറ നാമജപ സമര കേന്ദ്രമായ തൃപ്പൂണിത്തുറ മുനിസിപ്പൽ വാർഡ് യു.ഡി.എഫിൽനിന്ന് എൽ.ഡി.എഫ് പിടിച്ചു.
ബി.ജെ.പി സമരം സെക്രേട്ടറിയറ്റിന് മുന്നിലേക്കും കോൺഗ്രസ് നിയമസഭയിലേക്കും മാറ്റിയതും നിലപാട് വിജയമായി സി.പി.എമ്മും കാണുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.