മംഗളൂരു: കായികതാരം പി.ടി. ഉഷ എം.പി ചിത്രദുർഗ്ഗ മുരുഗ മഠാധിപതിയിൽ നിന്ന് സ്വീകരിച്ച ബസവവശ്രീ പുരസ്കാരവും ലക്ഷം രൂപയും തിരിച്ചു നൽകുമോ?. സമൂഹമാധ്യമങ്ങളിലാണ് ചോദ്യം ഉയരുന്നത്. 2016ലെ ബസവശ്രീ പുരസ്കാരവും അഞ്ചു ലക്ഷം രൂപയും 2017ൽ ഏറ്റുവാങ്ങിയ വിഖ്യാത മാധ്യമപ്രവർത്തകൻ പി. സായ്നാഥ് എല്ലാം തിരിച്ചേല്പിക്കുന്ന വേളയിലാണ് ഈ ചോദ്യം ഉയരുന്നത്. ഉഷ 2009 സെപ്റ്റംബറിലാണ് ഭർത്താവ് വി.ശ്രീനിവാസനൊപ്പം എത്തി മഠാധിപതിയിൽ നിന്ന് അവാർഡ് സ്വീകരിച്ചത്.
കഴിഞ്ഞ വർഷത്തെ അവാർഡ് കന്നട നടൻ പുനീത് രാജ്കുമാറിനായിരുന്നു. 1997മുതൽ നൽകിവരുന്ന അവാർഡ് ഇതിനകം മലാല യൂസഫ് സായ്, ഡോ. കെ. കസ്തൂരി രംഗൻ, കിരൺബേദി എന്നിവർ ഉൾപ്പെടെ പ്രമുഖർക്ക് ലഭിച്ചിട്ടുണ്ട്. മഠാധിപതി ശിവമൂർത്തി മുരുഗ ശരണറു പോക്സോ കേസിൽ അറസ്റ്റിലായി ജുഡീഷ്യൽ കസ്റ്റഡിയിൽ ആയതിനെ തുടർന്നാണ് സായ്നാഥ് അവാർഡ് ഉപേക്ഷിച്ചത്. പ്രായപൂർത്തിയാവാത്ത ദലിത്, പിന്നാക്ക വിഭാഗത്തിലെ രണ്ട് പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു എന്ന കേസിലാണ് മഠാധിപതി പ്രതിയായിരിക്കുന്നത്. കുട്ടികളുടെ പരാതി ലഭിച്ചെങ്കിലും ഇയാളെ അറസ്റ്റ് ചെയ്യാൻ അധികൃതർ തയ്യാറായിരുന്നില്ല. ഒടുവിൽ വൻ പ്രക്ഷോഭങ്ങൾക്കൊടുവിലാണ് അറസ്റ്റ് ഉണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.