തിരുവനന്തപുരം: പെരിയാറിലെ മത്സ്യക്കുരുതിക്ക് കാരണം രാസമാലിന്യമാണെന്ന് ഉറപ്പിക്കണമെങ്കിൽ അന്വേഷണ റിപ്പോർട്ട് ലഭിക്കണമെന്ന് മന്ത്രി സജി ചെറിയാൻ. മലിനീകരണ നിയന്ത്രണ ബോർഡ്, ഇറിഗേഷൻ വകുപ്പ്, ഫിഷറീസ് എന്നിവ വെവ്വേറെ പഠനം നടത്തുകയാണ്. ഇതിൽ ചില റിപ്പോർട്ടുകൾ ലഭിച്ചിട്ടുണ്ട്. വെള്ളം ശുദ്ധീകരിക്കുന്ന പ്ലാന്റുകളുള്ള വ്യവസായശാലകളും ഇല്ലാത്തവയും മേഖലയിലുണ്ട്. പ്ലാന്റിൽ നിന്നുള്ള മലിനീകരണം കാരണമാണ് മീനുകൾ ചത്തുപൊങ്ങിയതെന്ന് ഒരു റിപ്പോർട്ടും പറയുന്നില്ല. എല്ലാ റിപ്പോർട്ടുകളും ലഭിച്ച ശേഷമേ ആരാണ് കുറ്റക്കാരെന്ന് കണ്ടെത്താനാകൂ.
ഇറിഗേഷൻ വകുപ്പിന്റെ റെഗുലേറ്റർ ബ്രിഡ്ജുകൾ തുറക്കുന്നതിന് കൃത്യമായ പ്രോട്ടോക്കോൾ തയാറാക്കും. ബ്രിഡ്ജുകൾ ഉയർത്തുന്നതുമായി ബന്ധപ്പെട്ട് ഫിഷറീസ്, മലിനീകരണ നിയന്ത്രണ ബോർഡ്, ഇറിഗേഷൻ, തദ്ദേശം എന്നീ വകുപ്പുകളുടെ പ്രതിനിധികളെ ഉൾപ്പെടുത്തി ഏകോപന സംവിധാനം ഒരുക്കും. പുഴകളിലെയും ജലാശയങ്ങളിലെയും വെള്ളത്തിന്റെ ശുദ്ധത ഉറപ്പുവരുത്തുന്നതിന് പദ്ധതി തയാറാക്കുന്നുണ്ട്. ജലാശയങ്ങളിൽ മലിനീകരണത്തിന് നീക്കം നടത്തുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.
13.55 കോടിയുടെ നഷ്ടപരിഹാരം
പെരിയാറിൽ മത്സ്യങ്ങൾ ചത്തുപൊങ്ങിയ സംഭവത്തിൽ മത്സ്യത്തൊഴിലാളികൾക്ക് നഷട്പരിഹാരം നൽകും. കൂട്ടുകൃഷിയുമായി ബന്ധപ്പെട്ട് എംബാങ്ക്മെന്റ് യൂനിറ്റുകൾക്ക് 7.3 കോടിയുടെയും ചീനവലകളിലും കുറ്റിവലകളുമടക്കം 6.5 കോടിയുടെയും മത്സ്യ അനുബന്ധ മേഖലകളിലായി 13.55 കോടിയുടെയും നഷ്ടമുണ്ടായി എന്നാണ് കണക്ക്. പണം എന്ന് നൽകുമെന്ന് പറയാനാകില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.