കൊച്ചി: എളേറ്റിൽ എം.ജെ ഹയർ സെക്കൻഡറി സ്കൂൾ പത്താം ക്ലാസ് വിദ്യാർഥി താമരശ്ശേരിയിലെ ഷഹബാസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിൽ കോഴിക്കോട് ജുവനൈൽ ഹോമിൽ കഴിയുന്ന കുട്ടികളുടെ ജാമ്യാപേക്ഷയിൽ ഹൈകോടതി ചൊവ്വാഴ്ച വാദം കേൾക്കും.
കോഴിക്കോട് സെഷൻസ് കോടതി കുറ്റാരോപിതരായ ആറു കുട്ടികളുടെ ജാമ്യം തള്ളിയതിനെ തുടർന്നാണ് ഹൈകോടതിയെ സമീപിച്ചത്. ജാമ്യാപേക്ഷയിൽ ഷഹബാസിന്റെ കുടുംബം തടസ്സവാദം ഉന്നയിക്കും.
ആസൂത്രണത്തിലൂടെയാണ് കൊലപാതകം നടത്തിയതെന്നും പ്രതികളുടെ സാമൂഹിക മാധ്യമത്തിലെ ചാറ്റുകൾ ഇതിന് തെളിവാണെന്നും കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയിൽ പ്രോസിക്യുഷൻ വാദിച്ചിരുന്നു. കേസിൽ പ്രതികളായ ആറു പേർക്ക് വേണ്ടി നാല് അഭിഭാഷകരാണ് കേസ് വാദിച്ചത്.
അവധിക്കാലമായതിനാൽ മാതാപിതാക്കൾക്കൊപ്പം ഇവരെ ജാമ്യം നൽകി വിട്ടയക്കണം എന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. ഒരു മാസത്തിലധികമായി ജുവനൈൽ ഹോമിൽ കഴിയുകയാണ് ഇവർ. ഇത് കുട്ടികളുടെ മാനസികാവസ്ഥയെ സാരമായി ബാധിക്കുമെന്നും രക്ഷിതാക്കൾ കോടതിയെ ബോധിപ്പിച്ചിരുന്നു.
എന്നാൽ ഈ വാദങ്ങളെയെല്ലാം കോടതി തള്ളുകയായിരുന്നു. ഫെബ്രുവരി 28 നായിരുന്നു താമരശ്ശേരിയിൽ ട്യൂഷൻ ക്ലാസ്സിലെ വിദ്യാർഥികൾ തമ്മിൽ വാക്കേറ്റവും സംഘർഷവും ഉണ്ടായത്. ഇതിനിടെയാണ് ഷഹബാസിന് തലയ്ക്ക് ഗുരുതരമായി പരുക്കേറ്റത്. മാർച്ച് ഒന്നിന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഷഹബാസ് മരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.