കൊച്ചി: പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥി സിദ്ധാർഥിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതികളും സഹപാഠികളുമായ 19 പേരെയും വെറ്ററിനറി സർവകലാശാല പുറത്താക്കി. മറ്റ് സ്ഥാപനങ്ങളിൽ പഠനം തുടരുന്നതിൽ നിന്ന് യു.ജി.സി ചട്ടപ്രകാരം മൂന്നു വർഷത്തേക്ക് വിലക്കി. വെറ്ററിനറി സർവകലാശാലയുടെ ഉത്തരവ് സിദ്ധാർഥിന്റെ മാതാവ് എം.ആർ. ഷീബയുടെ അഭിഭാഷകൻ ഹൈകോടതിയിൽ ഹാജരാക്കി.
കോടതി നിർദേശ പ്രകാരം സർവകലാശാലയിലെ ആന്റി റാഗിങ് സമിതി നടത്തിയ പുതിയ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. തുടർപഠനം അനുവദിക്കുന്നതിനെതിരെ ഷീബ നൽകിയ ഹരജിയാണ് പരിഗണിച്ചത്. പുതിയ റിപ്പോർട്ടിന്റെയും ഉത്തരവിന്റെയും അടിസ്ഥാനത്തിൽ ജസ്റ്റിസ് അമിത് റാവൽ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് ഹരജി വിധി പറയാൻ മാറ്റി.
പ്രതികളായ വിദ്യാർഥികൾക്ക് മണ്ണുത്തി കാമ്പസിൽ പ്രവേശനം നൽകണമെന്നും ആന്റി റാഗിങ് കമ്മിറ്റി പുതിയ അന്വേഷണം നടത്തണമെന്നും നിർദേശിച്ച് സിംഗിൾബെഞ്ച് പുറപ്പെടുവിച്ച ഉത്തരവ് ചോദ്യം ചെയ്താണ് ഷീബ അപ്പീൽ നൽകിയത്. വിദ്യാർഥികളുടെ പ്രവേശനം സ്റ്റേ ചെയ്തെങ്കിലും പുതിയ അന്വേഷണം പൂർത്തിയാക്കുന്നത് തടഞ്ഞിരുന്നില്ല. തുടർന്നാണ് ആന്റി റാഗിങ് സമിതി അന്വേഷണം പൂർത്തിയാക്കി മാർച്ച് 28ന് റിപ്പോർട്ട് നൽകിയത്.
കഴിഞ്ഞവർഷം മാർച്ച് ഒന്നിന് 19 പേരെയും കോളജിൽനിന്ന് പുറത്താക്കിയിരുന്നു. ഇതിനെതിരെ ചില വിദ്യാർഥികൾ നൽകിയ ഹരജിയിലാണ് നടപടി റദ്ദാക്കുകയും മണ്ണുത്തി കാമ്പസിൽ പഠനം തുടരാൻ അനുവാദം നൽകുകയും ചെയ്തത്. പുതിയ റിപ്പോർട്ടിലും വിദ്യാർഥികൾ കുറ്റക്കാരെന്നു കണ്ടെത്തുകയായിരുന്നു.
കെ. അഖിൽ,
ആർ.എസ്. കാശിനാഥൻ,
യു. അമീൻ അക്ബറലി,
കെ.അരുൺ,
സിഞ്ചോ ജോൺസൺ,
എൻ. ആസിഫ്ഖാൻ,
എ. അമൽ ഇഹ്സാൻ,
ജെ.അജയ്,
എ.അൽത്താഫ്,
ഇ.കെ. സൗദ് റിസാൽ,
വി. ആദിത്യൻ,
മുഹമ്മദ് ധനീഷ്,
റെഹാൻ ബിനോയ്,
എസ്.ഡി.ആകാശ്,
എസ്. അഭിഷേക്,
ആർ.ഡി. ശ്രീഹരി,
ഡോൺസ് ഡായ്,
ബിൽഗേറ്റ് ജോഷ്വ തണ്ണിക്കോട്,
വി. നസീഫ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.