കടയ്ക്കൽ: കടയ്ക്കൽ ദേവീക്ഷേത്രത്തിലെ ഗാനമേള വിവാദത്തിൽ തന്നെ ഒന്നാം പ്രതിയാക്കി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത് സംബന്ധിച്ച് ഔദ്യോഗികമായി അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് ഗായകൻ അലോഷി. ‘ആസ്വാദകരുടെ ആവശ്യപ്രകാരമാണ് പാടിയത്. അവിടെ നിരവധി പാട്ടുകൾ പാടിയിട്ടുണ്ട്. എഫ്.ഐ.ആർ ഇട്ടതായി മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. പാട്ട് പാടിയ സമയത്ത് പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല. പരിപാടിയിൽ വന്നിട്ടുണ്ടോ എന്ന് പോലും അറിയാത്തവർ പരാതി ഉന്നയിക്കുകയായിരുന്നു’ -അലോഷി മാധ്യമങ്ങളോട് പറഞ്ഞു.
കടയ്ക്കൽ ദേവീക്ഷേത്രത്തിൽ കഴിഞ്ഞ മാർച്ച് 10ന് തിരുവാതിര ഉത്സവത്തിന്‍റെ ഭാഗമായി നടത്തിയ ഗാനമേളയാണ് വിവാദമായത്. പുഷ്പനെ അറിയാമോ, ലാൽസലാം തുടങ്ങിയ വിപ്ലവ ഗാനങ്ങൾ ആലപിക്കുകയും വേദിയിലെ എൽ. ഇ.ഡി സ്ക്രീനിൽ സി.പി.എം, ഡി.വൈ.എഫ്.ഐ കൊടികളുടെ ദൃശ്യങ്ങൾ പ്രദർശിപ്പിക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ് അനിൽ ആരാമം കടയ്ക്കൽ പൊലീസിൽ നൽകിയ പരാതിയെ തുടർന്നാണ് ഗായകൻ അലോഷിയെ ഒന്നാം പ്രതിയായും ക്ഷേത്ര ഉപദേശക സമിതിയിലെ രണ്ടു പേരെ പ്രതികളാക്കിയും കടയ്ക്കൽ പൊലീസ് കേസെടുത്തത്.
ഗാനമേള വിവാദവുമായി ബന്ധപ്പെട്ട കേസ് പരിഗണിച്ച ഹൈകോടതി, സംഭവത്തിൽ പൊലീസ് നടപടി സംബന്ധിച്ച് എസ്.എച്ച്.ഒയോട് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. സി.പി.എമ്മിനോട് ആഭിമുഖ്യമുള്ള വ്യാപാരി വ്യവസായി സമിതിയാണ് ഗാനമേള സംഘടിപ്പിച്ചത്. സംഭവം വിവാദമായതോടെ, സി.പി.എം ബ്രാഞ്ച് സെക്രട്ടറി പ്രസിഡന്‍റായ ക്ഷേത്ര ഉപദേശക സമിതിയും ഉത്സവ കമ്മിറ്റിയും ദേവസ്വം അധികൃതരും പരിപാടി നടന്നതിൽ ജാഗ്രതക്കുറവുണ്ടായെന്ന് സമ്മതിച്ചിരുന്നു. സംഭവത്തെക്കുറിച്ച് ദേവസ്വം വിജിലൻസ് വിഭാഗം അന്വേഷണം നടത്തി റിപ്പോർട്ട് നൽകിയിരുന്നു. പൊലീസ് കേസെടുക്കാത്തതിനെതിരെ ഹൈകോടതിയുടെ രൂക്ഷ വിമർശനവുമുണ്ടായി.
പരാതിക്കാരില്ലെന്ന വാദം ഉയർന്നതിന് പിന്നാലെ, നേരത്തേ കോടതിയെ സമീപിച്ച യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻറ് വിഷ്ണു സുനിൽ പന്തളവും കടയ്ക്കൽ പൊലീസിൽ പരാതി നൽകിയിരുന്നു. സംഭവത്തിൽ കടയ്ക്കൽ പൊലീസ് വെള്ളിയാഴ്ച വിഷ്ണു സുനിലിന്‍റെ മൊഴി രേഖപ്പെടുത്തും. ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്‍റ് ഉൾപ്പെടെയുള്ളവർക്കെതിരെ കേസെടുക്കണമെന്ന ആവശ്യമാണ് പരാതിക്കാർ ഉയർത്തുന്നത്.
കൊച്ചി: തിരുവിതാംകൂർ ദേവസ്വം ബോർഡിനുകീഴിലെ ക്ഷേത്രങ്ങളും സ്ഥാപനങ്ങളും രാഷ്ട്രീയ ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ അനുവദിക്കരുതെന്ന് ഹൈകോടതി. രാഷ്ട്രീയ ആവശ്യങ്ങൾക്കും മറ്റും മതസ്ഥാപനങ്ങൾ ദുരുപയോഗം ചെയ്യുന്നത് തടയുന്ന (റിലീജിയൻസ് ഇൻസ്റ്റിറ്റ്യൂഷൻസ് -പ്രിവൻഷൻ ഓഫ് മിസ്‌യൂസ്) നിയമം കർശനമായി പാലിക്കണമെന്ന് ദേവസ്വം ബോർഡിനും ഉദ്യോഗസ്ഥർക്കും ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് എസ്. മുരളീകൃഷ്ണ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് നിർദേശം നൽകി. സംഗീത പരിപാടി നടക്കുമ്പോൾ സ്റ്റേജിനുസമീപം കുപ്പിയൊക്കെ പിടിച്ച് നൃത്തം ചെയ്യുന്നവരെ കാണാമായിരുന്നുവെന്നും ഇവരെ വിശ്വാസികളായി കാണാനാകില്ലെന്നും വാക്കാൽ പറഞ്ഞു. നിയമലംഘനമുണ്ടായാൽ ക്ഷേത്ര ഉപദേശക സമിതി ഭാരവാഹികൾ ഉൾപ്പെടെ ഉത്തരവാദികളായവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ഇക്കാര്യങ്ങളെല്ലാം വ്യക്തമാക്കി ദേവസ്വം കമീഷണർ സർക്കുലർ ഇറക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
കൊല്ലം കടയ്ക്കൽ ദേവീക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന പരിപാടിയിൽ അലോഷി വിപ്ലവ ഗാനം പാടിയതിനെതിരായ ഹരജിയിലാണ് കോടതി നിർദേശം. ക്ഷേത്രത്തിൽ ആചാരലംഘനമുൾപ്പെടെ ആരോപിച്ച് അഡ്വ. വിഷ്ണു സുനിൽ പന്തളം നൽകിയ ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. സ്റ്റേജിലെ എൽ.ഇ.ഡി ചുവരിൽ സി.പി.എമ്മിന്‍റെയും ഡി.വൈ.എഫ്.ഐയുടെയും ചിഹ്നം പ്രദർശിപ്പിച്ചിരുന്നതായി മാധ്യമവാർത്തകളിലും വിഡിയോയിലും നിന്ന് വ്യക്തമാണെന്ന് കോടതി പറഞ്ഞു. ദേവസ്വം ചീഫ് വിജിലൻസ് ആന്‍ഡ് സെക്യൂരിറ്റി ഓഫിസറുടെ റിപ്പോർട്ടിലും ഈ പരാമർശമുണ്ട്. ഇത് ഓപറേറ്ററുടെ ഭാഗത്ത് നിന്നുണ്ടായ അബദ്ധമാണെന്നായിരുന്നു ക്ഷേത്രോപദേശക സമിതി പ്രസിഡന്‍റിന്‍റെ വിശദീകരണം. ഭക്തർ ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോൾതന്നെ അത് നിർത്തുകയും ചെയ്തു. എന്നാൽ, ഇത് ലാഘവത്തോടെ കാണാനാവില്ലെന്ന് കോടതി വ്യക്തമാക്കി.
ഇത്തരം പരിപാടികൾ ആരാണ് ക്ഷേത്രത്തിനകത്ത് അനുവദിച്ചതെന്നും ക്രിമിനൽ കേസുകളിലെ പ്രതി എങ്ങനെയാണ് ക്ഷേത്രോപദേശക സമിതി പ്രസിഡന്‍റാകുന്നതെന്നും കോടതി ചോദിച്ചു. ഇതുമായി ബന്ധപ്പെട്ട കമ്മിറ്റിയിൽ ബോർഡ് പ്രതിനിധികളും ഉൾപ്പെട്ടിട്ടുണ്ടായിരുന്നുവെന്നായിരുന്നു മറുപടി. വ്യാപാരി വ്യവസായി സംഘടന സ്പോൺസർ ചെയ്ത പരിപാടിയാണ് നടന്നത്.
നാല് കേസ് മാത്രമാണ് പ്രസിഡന്‍റിനെതിരെയുള്ളത്. ബാക്കിയെല്ലാം തീർപ്പായി. എങ്ങനെയാണ് കേസുകൾ തീർപ്പായതെന്നും ഉത്സവത്തിലെ സംഗീത പരിപാടിക്ക് എത്ര തുക ചെലവായെന്നുമുള്ള കോടതിയുടെ ചോദ്യത്തിന് സത്യവാങ്മൂലം സമർപ്പിക്കാമെന്ന് മറുപടി നൽകി. സർക്കാറും വിശദീകരണത്തിന് സമയം തേടിയതോടെ ഹരജി വീണ്ടും 10ന് പരിഗണിക്കാൻ മാറ്റി. കടയ്ക്കൽ സ്റ്റേഷൻ ഹൗസ് ഓഫിസറെ കക്ഷി ചേർക്കണമെന്ന ആവശ്യവും കോടതി അനുവദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.