തിരുവനന്തപുരം: മലപ്പുറത്തിനെതിരെ വിദ്വേഷ പ്രസംഗം നടത്തിയ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ ആവശ്യപ്പെട്ട് സോളിഡാരിറ്റി മുഖ്യമന്ത്രിക്ക് പരാതി നൽകി.
കേരളത്തിൽ സർക്കാറിന്റെ വിഭവ വിതരണത്തിലും സർക്കാർ ഉദ്യോഗ മേഖലയിലെ അവസര പങ്കാളിത്തത്തിലും വലിയ വിവേചനങ്ങൾ അനുഭവിക്കുന്ന സമൂഹങ്ങളാണ് സംസ്ഥാനത്തെ പിന്നോക്ക വിഭാഗങ്ങൾ. മുസ്‌ലിങ്ങളും ഈഴവരും പിന്നോക്ക കൃസ്ത്യൻ വിഭാഗങ്ങളുമെല്ലാം ഈ ഗണത്തിൽ പെടുന്നവരാണ്. ദേശീയ തലത്തിലും മറ്റും ജാതി സെൻസസ് അടക്കമുള്ള മുന്നേറ്റങ്ങൾ നടന്നുകൊണ്ടിരിക്കുന്നു.
പിന്നോക്ക വിഭാഗങ്ങൾ എല്ലാവരും ഒന്ന് ചേർന്നു കൊണ്ടുള്ള അവസര സമത്വത്തിനും തുല്യമായ വിഭവിതരണത്തിനും വേണ്ടി ശക്തമായ അവകാശ പോരാട്ടങ്ങൾ നടക്കേണ്ട സന്ദർഭമാണ്.
ഈ അവസരത്തിലാണ് നമ്മുടെ വിവേചനങ്ങളുടെ ചരിത്രത്തെ മറന്ന് കൊണ്ട് സവർണ്ണ ഹിന്ദുത്വ രാഷ്ട്രീയ ബോധത്തിന് വഴങ്ങി ഈഴവർ അനുഭവിക്കുന്ന അനീതികൾക്ക് കാരണം മുസ്‌ലിങ്ങളാണ് എന്ന് പ്രചരിപ്പിക്കും വിധത്തിൽ എസ്.എൻ.ഡി.പി യോഗത്തിന്റെ അധ്യക്ഷൻ വെള്ളാപ്പള്ളി നടേശൻ മുസ്‌ലിം വിരുദ്ധ വംശീയ ബോധവും മലപ്പുറം വിരുദ്ധതയും വിളമ്പുന്നത്.
ഇവിടെ നൂറ്റാണ്ടുകളായി പിന്നോക്ക വിഭാഗങ്ങളെ പിന്നോക്കമാക്കി നിലനിർത്തുന്ന സവർണ ജാതീയതയെയും അതിൻ്റെ അധികാര ഘടനയേയും അവയെ താലോലിക്കുന്ന ഇടത് വലത് രാഷ്ട്രീയ പാർട്ടികളെയും ഒന്നും ചോദ്യം ചെയ്യാതെ സംഘ്പരിവാർ ഉയർത്തുന്ന അതേ വാദങ്ങളെ ഉന്നയിക്കുക തന്നെയാണ് വെള്ളാപ്പള്ളി ഇവിടെ ചെയ്യുന്നത്. ഇത് അങ്ങേയറ്റം പ്രതിഷേധാർഹവും സമൂഹത്തിൽ സമുദായങ്ങൾക്കിടയിൽ ചിദ്രത ഉണ്ടാക്കുകയും ചെയ്യുന്ന പ്രസ്താവന കൂടിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.