തിരുവനന്തപുരം : ശമ്പള വർധനവ് അടക്കം ആവശ്യങ്ങളുമായി സെക്രറ്ററിയേറ്റിന് മുന്നിൽ പണിമുടക്കി സമരം ചെയ്യുന്ന ആശാ വർക്കർമാരുടെ കണക്കെടുത്ത് ആരോഗ്യ വകുപ്പ്. പണിമുടക്കി സമരത്തിനെത്തിയവരുടെ കണക്കെടുക്കാനാണ് ആരോഗ്യ വകുപ്പ് നൽകിയ നിർദേശം. കഴിഞ്ഞ ദിവസം മുതൽ ഡി.എം.ഒ മാരുടെ നേതൃത്വത്തിൽ ജില്ലകളിൽ ഗൂഗിൽ ഫോം വഴി കണക്കെടുത്ത് തുടങ്ങി.
പതിമൂന്നാം ദിനത്തിലേക്ക് കടന്ന ആശാവർക്കർമാരുടെ രാപ്പകൽ സമരം കൂടുതൽ ശക്തമാകുകയും ദേശീയ തലത്തിലടക്കം ശ്രദ്ധിക്കപ്പെടുകയും ചെയ്യുന്ന വേളയിലാണ് സർക്കാരും നടപടി തുടങ്ങുന്നത്. സർക്കാറിന്റെ ഭീഷണികളുടെ തുടർച്ചയാണിതെന്നും കണക്കെടുത്ത് ഭയപ്പെടുത്തിയാലും സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്നും സമരസമതി നേതാക്കൾ പറഞ്ഞു.
സെക്രട്ടറിയേറ്റിന് മുന്നിൽ ആശ വർക്കർമാർ നടത്തുന്ന സമരം രണ്ടാഴ്ചയായിട്ടും വീണ്ടും ചർച്ചക്ക് വിളിക്കുന്നതിൽ സർക്കാർ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. സമരം ചർച്ചയാകുന്ന വേളയിൽ, പ്രതിപക്ഷ സംഘടനകൾ തെരുവിലിറങ്ങി സമരത്തിന് പിന്തുണ നൽകുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. നാടിന്റെ നാനാഭാഗത്തുനിന്നും ആശമാരുടെ സമരത്തിന് പിന്തുണ ലഭിക്കുന്നുണ്ട്. ഇതാണ് സർക്കാരിന് വലിയ വെല്ലുവിളിയാവുന്നത്. തദ്ദേശ സ്ഥാപനങ്ങലിലേക്കുള്ള തെരഞ്ഞെടുപ്പ് വരാനിരിക്കെ സമരം സർക്കാർ ചർച്ച ചെയ്ത് ഒത്തു തീർപ്പാക്കണമെന്നാണ് സി.പി.ഐ അടക്കമുള്ള ഘടകകക്ഷകളുടെ പൊതു അഭിപ്രായം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.