പഴയന്നൂർ (തൃശൂർ): അയൽക്കാരോടൊപ്പം കുളിക്കാനെത്തിയ വിദ്യാർഥി ഗായത്രിപ്പുഴയിൽ മുങ്ങിമരിച്ചു. പാലക്കാട് പഴയ ലക്കിടി പള്ളിപ്പറമ്പിൽ മനോജിന്റെ മകൻ വിശ്വജിത്ത് (ജിത്തു-12) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ടാണ് സംഭവം.
ചൊവ്വാഴ്ച ഉച്ചക്കുശേഷം മൂന്നോടെയാണ് പഴയ ലക്കിടിയില്‍നിന്ന് കുട്ടികളുൾപ്പെടെ പത്തോളം പേരടങ്ങുന്ന സംഘം ചീരക്കുഴി ഡാമിലെത്തിയത്. പാലക്കാട് പുതുശ്ശേരിയിലെ പിതാവിന്റെ വീട്ടിൽനിന്ന് അമ്മയുടെ വീടായ മംഗലത്ത് കഴിഞ്ഞ ദിവസമാണ് വിശ്വജിത്ത് എത്തിയത്. അയല്‍വാസിയായ കാസിമിന്റെ കുടുംബത്തോടൊപ്പമാണ് ചീരക്കുഴിയിലെത്തിയത്.
പുഴയില്‍ കളിച്ചുകൊണ്ടിരിക്കെ പെട്ടെന്ന് ഒപ്പമുണ്ടായിരുന്ന അബു സഹദ് (12), കാജാ ഹുസൈന്‍ (12) എന്നിവര്‍ ഒഴുക്കിൽപെട്ടു. ഉടൻ വിശ്വജിത്ത് ഇരുവരെയും പുഴയുടെ നടുവിലുള്ള പാറയുടെ അടുത്തേക്ക് തള്ളിയെത്തിച്ചു. തുടർന്ന് എന്നോടൊപ്പം വരരുതെന്ന് കൂട്ടുകാരോട് പറഞ്ഞശേഷമാണ് ഒഴുക്കിൽപെട്ട് വെള്ളത്തില്‍ താഴ്ന്നുപോയത്. പിന്നീട് കാസിം മറ്റു രണ്ടുപേരെയും കരക്കെത്തിച്ചു. അപ്പോഴേക്കും വെള്ളത്തിൽ താഴ്ന്നുപോയ വിശ്വജിത്തിനെ കണ്ടെത്താനായില്ല.
പഴയന്നൂര്‍ പൊലീസും നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ നടത്തുന്നതിനിടെ പുഴയിലകപ്പെട്ട സ്ഥലത്തുനിന്ന് നൂറുമീറ്റർ താഴെയാണ് വിശ്വജിത്തിനെ കണ്ടെത്തിയത്. ഉടൻ പഴയന്നൂര്‍ കുടുംബാരോഗ്യകേന്ദ്രത്തിലെത്തിച്ചെങ്കിലും മരിച്ചു. സംസ്കാരം പോസ്റ്റ്മോർട്ടത്തിനുശേഷം. മാതാവ്: ജയശ്രീ. സഹോദരി: ശ്രീനന്ദ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.