കിഴക്കമ്പലം: വിലങ്ങ് സര്‍ക്കാര്‍ യു.പി സ്കൂളിലെ വിദ്യാർഥികള്‍ക്ക് പുതിയ സ്കൂള്‍ കെട്ടിടം ഉണ്ടായിട്ടും വാടക കെട്ടിടത്തില്‍ നരകിച്ച് പഠിക്കേണ്ടിവരുന്ന സാഹചര്യം പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് മനുഷ്യാവകാശ കമീഷന് അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമനിക്. കേസെടുത്ത കമീഷന് ജില്ല വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍, കിഴക്കമ്പലം ഗ്രാമപഞ്ചായത്ത് സെക്രട്ടറി എന്നിവരില്‍നിന്ന് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
നാലാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. കേസ് നവംബര്‍ 15ന് പരിഗണിക്കും. ഇവിടെ പല ക്ലാസുകളിലെ കുട്ടികള്‍ പഠിക്കുന്നത് ഒരേ മുറിയിലിരുന്നാണ്. 107 വിദ്യാർഥികള്‍ക്ക് രണ്ട് ശുചിമുറികള്‍ മാത്രമാണുള്ളത്. ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതിനാലാണ് പുതിയ കെട്ടിടം തുറന്നുപ്രവര്‍ത്തിക്കാന്‍ കഴിയാത്തത്. രക്ഷാകര്‍ത്താക്കളുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രി, വിദ്യാഭ്യാസ മന്ത്രി, ആരോഗ്യമന്ത്രി, കലകടര്‍ എന്നിവര്‍ക്ക് പരാതി നല്കി. കലക്ടര്‍ ഉടന്‍ നടപടി ആവശ്യപ്പെട്ട് പഞ്ചായത്ത് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കിഴക്കമ്പലം: പഞ്ചായത്തിലെ മലയിടം തുരുത്ത് ഗവ. സ്കൂളിനും ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ല. എം.എല്‍.എ ഫണ്ടില്‍നിന്ന് കോടികള്‍ മുടക്കിയാണ് സ്കൂള്‍ നിർമിച്ചത്. ടെൻഡര്‍ നടപടികളില്ലാതെ പണി നടത്തിയതിനാലാണ് സര്‍ട്ടിഫിക്കറ്റ് നല്‍കാത്തതെന്നാണ് ആരോപണം. കെട്ടിടം പൊളിച്ചപ്പോള്‍ പരിസരത്തെ ഒരു വീട്ടിലായിരുന്നു താൽക്കാലികമായി സ്കൂള്‍ നടന്നിരുന്നത്. ഇവിടെ വേണ്ടത്ര സൗകര്യമില്ലാതായതോടെ രക്ഷാകര്‍ത്താക്കളുടെ നിര്‍ബന്ധത്തെ തുടര്‍ന്ന് പുതിയ കെട്ടിടത്തിലേക്ക് കുട്ടികളെ മാറ്റുകയായിരുന്നു. എന്നാല്‍, ഇതുവരെ ഫിറ്റ്നസ് നല്കാന് ഉദ്യോഗസ്ഥര്‍ തയാറായിട്ടില്ല. ജില്ലയില്‍ ഏറ്റവും കൂടുതല്‍ അന്തർ സംസ്ഥാന കുട്ടികള്‍ പഠിക്കുന്ന സ്കൂളിനോടാണ് ഈ അവഗണന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.