തിരുവനന്തപുരം: സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ കടലിനെയും കടലോരത്തെയും പ്ലാസ്റ്റിക് മുക്തമാക്കാൻ ശുചിത്വ സാഗരം സുന്ദര തീരം പദ്ധതി. പ്ലാസ്റ്റിക് മുക്തമാക്കി സ്വാഭാവിക ആവാസ വ്യവസ്ഥ വീണ്ടെടുക്കുന്നതിനായി മത്സ്യത്തൊഴിലാളികൾ, ബോട്ടുടമകൾ, മറ്റ് സന്നദ്ധ സംഘടനകൾ, രാഷ്ട്രീയ പ്രസ്ഥാനങ്ങൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, വിവിധ സർക്കാർ വകുപ്പുകൾ, ഏജൻസികൾ തുടങ്ങി മുഴുവൻ ജനവിഭാഗങ്ങളുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. കടലും, തീരവും പ്ലാസ്റ്റിക്ക് മുക്തമാക്കുക എന്ന ലക്ഷ്യത്തോടെ ‘ശുചിത്വ സാഗരം സുന്ദര തീരം’ എന്ന പദ്ധതി മൂന്ന് ഘട്ടങ്ങളിലായി നടപ്പിലാക്കും.
സാധ്യമായ എല്ലാ മാർഗങ്ങളും ഉപയോഗിച്ചുള്ള ബോധവത്കരണ പ്രവർത്തനങ്ങളാണ് ഒന്നാം ഘട്ടത്തിൽ നടപ്പിലാക്കുന്നത്. ഒരു ദിവസം നീണ്ടുനില്ക്കുന്ന പ്ലാസ്റ്റിക്ക് മാലിന്യ ശേഖരണവും അതിന്റെ പുനരുപയോഗവുമാണ് രണ്ടാം ഘട്ടത്തിൽ നടക്കുന്നത്. 590 കിലോമീറ്റർ നീളത്തിൽ വ്യാപിച്ചുകിടക്കുന്ന കേരളത്തിന്റെ കടൽത്തീരം പ്ലാസ്റ്റിക് മുക്തമാക്കുന്നതിന് 2025 ഏപ്രിൽ 11 ന് ഏകദിന പ്ലാസ്റ്റിക് നിർമാർജന യജ്ഞം സംഘടിപ്പിക്കും.
പ്ലാസ്റ്റിക് മുക്ത കടലോര ക്യാമ്പയിനിൽ സംസ്ഥാനാടിസ്ഥാനത്തിൽ ഏറ്റവും മികച്ച പ്രവർത്തനം നടത്തി കടൽത്തീരം പ്ലാസ്റ്റിക് മുക്തവും ശുചിത്വമുള്ളതും മനോഹരവുമാക്കുന്ന ഒരു ജില്ലയെ തെരഞ്ഞെടുത്ത് മുഖ്യമന്ത്രിയുടെ എവർറോളിംഗ് ട്രോഫിയും ക്യാഷ് അവാർഡും നൽകുന്നതിനും, ഒമ്പത് മറൈൻ ജില്ലകളിൽ നിന്നും മികച്ച പ്രവർത്തനം നടത്തുന്ന രണ്ട് പഞ്ചായത്തുകളെ വീതം തെരഞ്ഞെടുത്ത് എവർറോളിംഗ് ട്രോഫിയും ക്യാഷ് അവാർഡും നൽകുന്നതിനും തീരുമാനമെടുത്തിട്ടുണ്ട്.
2025 ഏപ്രിൽ 11 ന് ശുചിത്വ സാഗരം സുന്ദര തീരം പദ്ധതിയുടെ രണ്ടാം ഘട്ടം ആയ ഏകദിന പ്ലാസ്റ്റിക് നിർമാർജനന യജ്ഞം രാവിലെ ഏഴ് മുതൽ കേരളത്തിന്റെ തെക്ക് കൊല്ലങ്കോട് മുതൽ വടക്ക് മഞ്ചേശ്വരം വരെയുള്ള 590 കി. മീറ്റർ കടൽത്തീരത്ത് 483 ആക്ഷൻ ക്രേന്ദ്രങ്ങളിലായി 12000 ത്തോളം സന്നദ്ധ പ്രവർത്തകരുടെ സഹായ സഹകരണത്താൽ സംഘടിപ്പിക്കും. പൊതുജനങ്ങൾ, സർക്കാർ വകുപ്പുകൾ, ഏജൻസികൾ, പരിസ്ഥിതി പ്രവർത്തകർ, മത്സ്യത്തൊഴിലാളികൾ, ബോട്ടുടമ സംഘടനകൾ, സാംസ്‌കാരിക, സാമുദായിക സംഘടനകൾ, മാധ്യമങ്ങൾ തുടങ്ങി വിവിധ വിഭാഗങ്ങളിലുള്ളവർ പരിപാടിയുടെ ഭാഗമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.