തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകരോടുള്ള കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ സമീപനത്തിൽ കാരണമറിയാതെ പ്രതികരിക്കാനില്ലെന്നും സുരേഷ് ഗോപി ജെന്‍റിൽമാനാണെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍. ബി.ജെ.പി മാധ്യമപ്രവർത്തകരെ അടക്കം ബഹുമാനിക്കുന്ന പാർട്ടിയാണ്. സുരേഷ് ഗോപിയുടെ പ്രതികരണത്തിന്‍റെ ബാക്ക് ഗ്രൗണ്ട് അറിയാതെ പ്രതികരിക്കാനാവില്ല. വിഷയം മനസ്സിലാക്കിയിട്ടില്ലെന്നും ആരാണ് പ്രകോപനമുണ്ടാക്കുന്നതെന്ന് അറിയില്ലെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
വെള്ളാപ്പള്ളി നടേശന്‍റെ മലപ്പുറം പ്രസ്താവന ഏത് സാഹചര്യത്തിലാണെന്ന് അറിയില്ല. ഒ.ബി.സി സംവരണം മതാടിസ്ഥാനത്തിലുള്ള സംവരണമാക്കാൻ ചിലർ ശ്രമിക്കുന്നെന്ന വികാരം ഈഴവ വിഭാഗത്തിനുണ്ട്. സംവരണം പിൻവാതിലിലൂടെ കൈയടക്കുന്നതിനെ ബി.ജെ.പിയും എതിർക്കും.
ക്രൈസ്തവ സഭകളുടെ സ്വത്തിനെക്കുറിച്ച ലേഖനം തെറ്റെന്നുകണ്ട് ഓര്‍ഗനൈസര്‍ പിന്‍വലിച്ചിട്ടുണ്ട്. ഭൂമി കൈവശം വെക്കുന്നത് തെറ്റല്ല. തട്ടിയെടുക്കുന്നതാണ് തെറ്റ്. ജബൽപൂരിൽ ആക്രമണത്തിനിരയായ വൈദികര്‍ക്ക് നീതി ഉറപ്പാക്കും. വഖഫ് വിഷയത്തിൽനിന്ന് ശ്രദ്ധ തിരിക്കാനാണ് കോണ്‍ഗ്രസും ഇടതു പാര്‍ട്ടികളും ഈ വിഷയങ്ങള്‍ വിവാദമാക്കുന്നത്. ബി.ജെ.പിയുടെ സ്ഥാപക ദിനത്തിൽ തിരുവനന്തപുരത്തെ പാര്‍ട്ടി ഓഫിസിൽ പതാക ഉയര്‍ത്തിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.