aneesh siyona devi 0990

കണ്ടക്ടർ അനീഷ്, തട്ടിക്കൊണ്ടുപോയ കുട്ടി, പ്രതി ദേവി 

അമ്മ തമിഴിലും കുട്ടി മലയാളത്തിലും സംസാരിച്ചപ്പോൾ കണ്ടക്ടർക്ക് സംശയം, അടൂരിൽ നിന്ന് തൃശൂരിലേക്ക് ടിക്കറ്റിന് നൽകിയത് 50 രൂപ; ബസ് നേരെ പൊലീസ് സ്റ്റേഷനിലേക്ക് വിട്ടു

പന്തളം: തമിഴ്നാട് സ്വദേശിയായ നാടോടി സ്ത്രീയിൽനിന്ന് മൂന്നര വയസ്സുകാരി സിയാനയെ രക്ഷിച്ചത് കെ.എസ്.ആർ.ടി.സി ചെങ്ങന്നൂർ ഡിപ്പോയിലെ കണ്ടക്ടറായ പത്തനംതിട്ട ആറന്മുള എഴിക്കാട് സ്വദേശി ബി. അനീഷിന്‍റെ സമയോചിത ഇടപെടൽ. കൊല്ലം കുന്നിക്കോട് സ്വദേശിയായ കുട്ടിയെ തമിഴ്നാട് കോയമ്പത്തൂർ സ്വദേശിനിയായ ദേവി (45) തിങ്കളാഴ്ച വൈകുന്നേരമാണ് തട്ടിക്കൊണ്ടുപോയത്. ബീച്ച് കാണാനെത്തിയ അമ്മയും മകളും വീട്ടിലേക്കുള്ള മടക്കയാത്രക്കിടയിൽ കൊല്ലം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ എത്തിയപ്പോഴാണ് ദേവി കൂടെക്കൂടി കുട്ടിയെ തട്ടിയെടുത്ത് കടന്നത്. അമ്മയുടെ മാനസിക അസ്വാസ്ഥ്യവും എല്ലാവരുമായി പെട്ടെന്ന് ഇണങ്ങുന്ന പ്രകൃതവും കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ നാടോടി സ്ത്രീക്ക് സഹായകമായെന്ന് പൊലീസ് പറഞ്ഞു.

ചെങ്ങന്നൂർ ഡിപ്പോയിലെ സൂപ്പർ ഡീലക്സ് ബസിൽ അടൂരിൽനിന്ന് കയറിയ ദേവിയുടെയും കുട്ടിയുടെയും പെരുമാറ്റത്തിൽ സംശയം തോന്നിയാണ് കണ്ടക്ടർ ബി. അനീഷ്, ഇവരിൽനിന്ന് കൂടുതൽ വിവരങ്ങൾ തേടിയത്. 50 രൂപക്ക് തൃശൂരിൽ പോകാൻ കഴിയില്ലെന്നും അടുത്ത സ്റ്റോപ്പിൽ ഇറക്കിവിടാനും കണ്ടക്ടർ തീരുമാനിച്ചിരുന്നു. കണ്ടക്ടർ സീറ്റിന് അടുത്തിരുന്ന കുഞ്ഞിനോട് സംസാരിക്കുന്നതിനിടെ സംശയം ബലപ്പെട്ടു. കൂടെയുള്ളത് ആരെന്ന് ചോദിച്ചപ്പോൾ അമ്മയാണെന്ന് മറുപടി നൽകി. അമ്മ തമിഴിലും കുട്ടി മലയാളത്തിലും സംസാരിക്കുന്നതിൽ സംശയം തോന്നി അനീഷ്, ഡ്രൈവർ സഹീറുമായി ആലോചിച്ച് ബസ് പന്തളം പൊലീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. തുടർന്ന് പൊലീസ് കുഞ്ഞിൽനിന്ന് വിവരങ്ങൾ ശേഖരിച്ചു. ചോദ്യം ചെയ്യലിൽ നാടോടി സ്ത്രീ ദേവിയും അവ്യക്തമായി സംസാരിച്ചു. തന്‍റെ മകളാണെന്നാണ് നാടോടി സ്ത്രീ പറഞ്ഞത്. എന്നാൽ, കുട്ടിയോട് ചോദിച്ചപ്പോൾ പേരും മറ്റും വെളിപ്പെടുത്തി. കുട്ടിയെ തട്ടിക്കൊണ്ടുവന്നതാണെന്ന് പൊലീസിന് വ്യക്തമായിരുന്നു.

കുട്ടികളെ കാണാതായ കേസുകൾ സംബന്ധിച്ച് സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിൽനിന്ന് വിവരങ്ങൾ ശേഖരിച്ചു. കുന്നിക്കോട് സ്വദേശിയാണെന്ന് കുട്ടി പറഞ്ഞതോടെയാണ് അന്വേഷണം കുന്നിക്കോട് മേഖലയിലേക്ക് നീങ്ങിയത്. ഇതിനിടെ, പെൺകുട്ടിയെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കൾ കുന്നിക്കോട് പൊലീസ് സ്റ്റേഷനിൽ എത്തുകയും ചെയ്തിരുന്നു. സ്ത്രീയെയും കുട്ടിയെയും മെഡിക്കൽ പരിശോധനക്ക് വിധേയമാക്കി പന്തളം പൊലീസ് നടപടി സ്വീകരിച്ചു. പന്തളം പൊലീസ് ഇൻസ്‌പെക്ടർ ടി.ഡി. പ്രജീഷിന്‍റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്. 

Tags:    
News Summary - Suspicious when mother spoke in Tamil and child in Malayalam conductors timely intervention saved girl from trafficking

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.