കൊച്ചി: വഖഫ് ഭേദഗതി നിയമത്തിലൂടെ മുനമ്പം ഭൂപ്രശ്നത്തിന് പരിഹാരമാകില്ലെന്ന് വ്യക്തമായതോടെ കേന്ദ്രസർക്കാറിനെതിരെ പ്രതിഷേധവുമായി സിറോ മലബാർ സഭ. ചില രാഷ്ട്രീയ പാർട്ടികൾ സമരഭൂമിയിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നെന്നും ബി.ജെ.പിയുടെ പേരെടുത്ത് പറയാതെ സഭ നേതൃത്വം പരോക്ഷ വിമർശനവും നടത്തി.
കേന്ദ്രമന്ത്രിയുടെ പ്രഖ്യാപനം നിരാശജനകമാണെന്ന് സിറോ മലബാർ സഭ വക്താവ് ഫാ. ആൻറണി വടക്കേക്കര വാർത്തസമ്മേളനത്തിൽ പറഞ്ഞു. പാർലമെന്‍റിൽ ബില്ലവതരിപ്പിക്കുന്ന വേളയിൽ മന്ത്രി കിരൺ റിജിജു അവകാശപ്പെട്ടത് ബില്ല് വഴി മുനമ്പം പ്രശ്നത്തിന് ശാശ്വത പരിഹാരമാകുമെന്നാണ്. എന്നാൽ, ചൊവ്വാഴ്ച മുനമ്പത്തെത്തിയപ്പോൾ അദ്ദേഹം പറയുന്നത് ബില്ലുകൊണ്ട് മാത്രം മുനമ്പത്തെ പ്രശ്നം പരിഹരിക്കില്ലെന്നും സുപ്രീംകോടതിവരെ നീളുന്ന നിയമനടപടി വേണ്ടിവരുമെന്നുമാണ്. മന്ത്രിയുടെ വരവിൽ തങ്ങൾ ഏറെ പ്രതീക്ഷ വെച്ചിരുന്നു. എന്നാൽ, ഈ പ്രഖ്യാപനം ഏറെ നിരാശയുണ്ടാക്കി.
കുടിയിറക്ക് ഭീഷണി നേരിടുന്ന മുനമ്പത്തെ ജനങ്ങളെ സംരക്ഷിക്കേണ്ട ബാധ്യത സഭക്കുണ്ട്. അതുകൊണ്ടാണ് അവർക്ക് പൂർണ പിന്തുണ നൽകുന്നത്. തങ്ങൾ ഏതെങ്കിലും രാഷ്ട്രീയ പാർട്ടികൾക്ക് അനുകൂലമോ പ്രതികൂലമോ അല്ല. എന്നാൽ, ചില പാർട്ടികൾ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു.
അതിന്‍റെ ഭാഗമായിട്ടാകാം സമരഭൂമിയിലെ ജനങ്ങൾ ചില രാഷ്ട്രീയ പാർട്ടിക്ക് അനുകൂലമായി അഭിപ്രായപ്രകടനങ്ങളും പ്രതികരണങ്ങളും നടത്തിയത്. മുനമ്പത്തെ ഭൂമിയിൽ അവകാശമുറപ്പാക്കാനുള്ള എല്ലാവിധ സഹായങ്ങളുമുണ്ടാകുമെന്ന് കേന്ദ്രമന്ത്രി ഉറപ്പ് നൽകിയിട്ടുണ്ട്. ഇതിന് മൂന്നുനാല് ആഴ്ച സാവകാശവും ആവശ്യപ്പെട്ടു.
മുനമ്പത്തെ ആശങ്കകൾക്ക് പരിഹാരമുണ്ടാക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാറുകളും രാഷ്ട്രീയ പാർട്ടികളും തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.