കണ്ണൂർ: തളിപ്പറമ്പിൽ വഖഫ് ഭൂമിയുമായി ബന്ധപ്പെട്ട അവകാശത്തർക്കത്തിൽ മുതലെടുപ്പ് ശ്രമവുമായി ബി.ജെ.പി. തളിപ്പറമ്പ് സർ സയ്യിദ് കോളജ് ഉൾപ്പെടെയുള്ള സ്ഥാപനങ്ങളുടെ നടത്തിപ്പുകാരായ കണ്ണൂർ ഡിസ്ട്രിക്ട് മുസ്ലിം എജുക്കേഷനൽ അസോസിയേഷൻ (സി.ഡി.എം.ഇ.എ) കോടതിയിൽ നൽകിയ ഹരജി ചൂണ്ടിക്കാട്ടി രംഗത്തെത്തിയ നരിക്കോട് ഈറ്റിശേരി ഇല്ലത്തിന് പിന്തുണയുമായാണ് ബി.ജെ.പി രംഗത്തെത്തിയത്.
25 ഏക്കർ ഭൂമി വഖഫ് ഭൂമിയല്ലെന്നും നരിക്കോട് ഇല്ലത്തിന്റേതാണെന്നും സി.ഡി.എം.ഇ.എ നൽകിയ ഹരജിയിൽ പറയുന്നുണ്ടായിരുന്നു. ഇതോടെയാണ് തളിപ്പറമ്പ് ജമാഅത്ത് പള്ളിക്ക് കീഴിലുള്ള 600 ഏക്കറോളം ഭൂമി തങ്ങളുടേതാണെന്ന അവകാശവാദവുമായി നരിക്കോട് ഈറ്റിശേരി ഇല്ലം രംഗത്തുവന്നത്. പൂർവികർ വാക്കാൽ ലീസിന് നൽകിയതാണ് ഈ ഭൂമിയെന്നും സി.ഡി.എം.ഇ.എ കോടതിയിൽ നൽകിയ ഹരജിയിൽ ഇക്കാര്യം സൂചിപ്പിക്കുന്നുണ്ടെന്നും ഇല്ലത്തിന്റെ അവകാശികൾ പറയുന്നു.
തളിപ്പറമ്പ് നഗരത്തിലെ നിരവധി സ്ഥലങ്ങൾ ഒരുകാലത്ത് നരിക്കോട് ഇല്ലത്തിന്റേതായിരുന്നു. നഗരത്തിലെ പലരുടെയും ആധാരങ്ങളിൽ ഉൾപ്പെടെ നരിക്കോട് ഇല്ലത്തിന്റെ പേര് പരാമർശിക്കുന്നുണ്ട്. തങ്ങളുടെ മുൻതലമുറ ഇല്ലത്തിന്റെ ഭൂമി പാട്ടം നൽകിയതല്ലാതെ വഖഫ് ബോർഡിന് ഭൂമി നൽകിയെന്നത് കേട്ടുകേൾവി പോലും ഇല്ലാത്ത കാര്യമാണ്. വഖഫ് അവകാശവാദം ഉന്നയിക്കുന്ന 600 ഏക്കർ മറുപാട്ടം നൽകിയതായി ഒരു രേഖയുമില്ലെന്നും ഇവർ പറയുന്നു.
അതേസമയം, മുസ് ലിംലീഗ് ഉടമസ്ഥതയിലുള്ള ജില്ല മുസ്ലിം എജുക്കേഷൻ അസോസിയേഷൻ മാനേജ്മെന്റ് 1966ൽ തളിപ്പറമ്പിലെ വഖഫ് ഭൂമിയിൽ, വഖഫ് ബോർഡിന്റെ അനുമതി വാങ്ങിയാണ് സർ സയ്യിദ് കോളജ് ആരംഭിച്ചത്. 1967 ഫെബ്രുവരി 22ലെ, 204/1967 ലീസ് ആധാരം ഇത് സാധൂകരിക്കുന്നതാണ്. 2021വരെ ഈ ഭൂമിക്ക് സി.ഡി.എം.ഇ.എ മാനേജ്മെന്റ് കമ്മിറ്റി വാടക നൽകിയിട്ടുമുണ്ട്. മാനേജ്മെന്റ് പിന്നീട് ഈ ഭൂമിയിൽ ഉടമസ്ഥത അവകാശപ്പെടുകയും ഭൂമി വഖഫല്ലെന്ന് ഹൈകോടതിയിൽ ഭൂമി അട്ടിമറിക്കാൻ ശ്രമിച്ചതോടെയാണ് നിലവിലെ പ്രശ്നം ഉടലെടുക്കുന്നത്. വിവാദമായപ്പോൾ, വഖഫ് ഭൂമിയല്ല എന്ന പരാമർശം ക്ലറിക്കൽ മിസ്റ്റേക്കാണെന്ന വാദവുമായി ലീഗ് രംഗത്തെത്തിയിരുന്നു.
സർ സയ്യിദ് കോളജ് നിലനിൽക്കുന്ന വസ്തുവിന്റെ നിയമ പ്രകാരമുള്ള ഹോൾഡർ എന്ന നിലയിൽ കൈവശക്കാരായ സി.ഡി.എം.ഇ.എയുടെ പേരിലുള്ള രേഖകൾ മാറ്റുന്നതിന് ചിലർ നടത്തിയ നീക്കങ്ങളാണ് നിലവിലുള്ള കേസിലേക്ക് നയിച്ചത്. തളിപ്പറമ്പ് ജുമാ മസ്ജിദ് കമ്മിറ്റിക്കു കീഴിലെ വഖഫ് ബോർഡിന്റെ 600 ഏക്കർ ഭൂമിയും നരിക്കോട്ട് ഇല്ലത്തിന്റേതാണെന്ന അവകാശവാദമുയരുകയും കോളജ് മാനേജ്മെന്റ് സമർപ്പിച്ച ഹരജി പുതിയ അവകാശവാദത്തിന് ശക്തിപകരുന്ന നിലയിലേക്ക് കാര്യങ്ങൾ എത്തുകയും ചെയ്തതോടെ വീണ്ടും പ്രതിരോധത്തിലായിരിക്കുകയാണ് സി.ഡി.എം.ഇ.എ. സംഭവത്തിൽ ഹരജി നിരുപാധികം പിൻവലിച്ച് തടിതപ്പാനുള്ള ശ്രമത്തിലാണ് സി.ഡി.എം.ഇ.എ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.