തിരുവനന്തപുരം: ഏപ്രിൽ ആറിന് രാഷ്ട്രപിതാവായ മഹാത്മജിയേയും ഗാന്ധിസത്തേയും തമസ്ക്കരിച്ചു കൊണ്ട് ഗാന്ധി ഘാതകനായ നാഥുറാം ഗോഡ്സേയെയും ഗോഡ്സേയിസത്തേയും ജനമനസുകളിൽ വളർത്തിയെടുക്കാൻ മോദി ഭരണകൂടം ശ്രമിക്കുന്നുവെന്ന് കെ.പി.സി.സി മുൻ പ്രസിഡൻറ് വി.എം. സുധീരൻ. ഗാന്ധിദർശൻ സമിതിയുടെ നേതൃത്വത്തിൽ ദണ്ഡിയാത്രയോടനുബന്ധിച്ച് മഹാത്മജി ദണ്ഡി കടപ്പുറത്ത് ഉപ്പു കുറുക്കിയതിൻറെ 95-ാം വാർഷിക ദിനത്തിൽ ശംഖുമുഖം കടപ്പുറത്ത് നടന്ന പുനരാവിഷ്ക്കരണ ഉപ്പു കുറുക്കൽ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മഹാത്മജിയും, ദണ്ഡിയാത്രയിൽ ഭാഗഭാക്കായ 78 സന്നദ്ധ ഭടന്മാരുടെയും പ്രതിരൂപങ്ങൾക്കൊപ്പം അറബിക്കടലിലിറങ്ങി കടൽവെള്ളം ശേഖരിച്ചാണ് കടപ്പുറത്ത് വച്ച് ഉപ്പ് കുറുക്കിയത്.ദരിദ്രനായാലും സമ്പന്നനായാലും എല്ലാ മനുഷ്യർക്കും ആവശ്യമുള്ള ഉപ്പിന് നികുതി ചുമത്തിയ ബ്രിട്ടീഷ് ഭരണകൂടത്തിനെതിരെ അഹിംസാസമരം നടത്തി സ്വാതന്ത്ര്യം നേടിയ ഇന്ത്യയിൽ മനുഷ്യന് ആവശ്യമുള്ള എല്ലാ കാര്യങ്ങൾക്കും നികുതി ചുമത്തി കൊള്ളയടിക്കുകയാണ് കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങൾ എന്ന് സുധീരൻ ആക്ഷേപിച്ചു.
വർഗീയതയിലൂടെ ജനങ്ങളെ ഭിന്നിപ്പിക്കുന്ന നരേന്ദ്ര മോഡിയും അക്രമവും കൊലപാതകവും പ്രോൽസാഹിപ്പിച്ച് ജനജീവിതം ദുസഹമാക്കുന്ന പിണറായി വിജയനും ഒരു നാണയത്തിൻ്റെ രണ്ടു വശങ്ങളാണെന്ന് അദ്ദേഹം തുടർന്നു പറഞ്ഞു.ജില്ലാ പ്രസിഡൻറ് വഞ്ചിയൂർ രാധാകൃഷ്ണൻറെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വി.സി. കബീർ മാസ്റ്റർ, ഡോ.എൻ.രാധാകൃഷ്ണൻ, ടി. ശരത്ചന്ദ്രപ്രസാദ്, കമ്പറ നാരായണൻ, സേവ്യർ ലോപ്പസ്, പരശുവയ്ക്കൽ രാധാകൃഷ്ണൻ, നദീറാ സുരേഷ്, പള്ളിക്കൽ മോഹൻ, കോട്ടമുകൾ സുഭാഷ്, മണക്കാട് ചന്ദ്രൻ കുട്ടി, എ. നസീം ബീവി, കടകംപള്ളി ഹരിദാസ് എന്നിവർ സംസാരിച്ചു.
ആർ. രവീന്ദ്രൻ നായർ, കെ. ഉദയനൻ നായർ, ബി. കൃഷ്ണകുമർ കെ. മുരളീധരൻ നായർ, നൗഷാദ് കായ്പ്പാടി, ജയകുമാർ പി. പുന്നപുരം, പാടശ്ശേരി ഉണ്ണി, സരസ്വതി അമ്മ, സി. സജീവ്കുമാർ, അശോക് കുമാർ പാൽകുളങ്ങര, രാജേന്ദ്രൻ നായർ, ജ്യോതിഷ് കുമാർ, വി. സത്യരാജൻ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.