കോലഞ്ചേരി: മലങ്കരയിലെ വിവിധ ഭാഗങ്ങളിൽ നിന്നൊഴുകിയെത്തിയ വിശ്വാസികളുടെ സാന്നിധ്യത്തിൽ കാതോലിക്ക ബാവയുടെ സുന്ത്രോണീസോ ശുശ്രൂഷ. യാക്കോബായ സഭയുടെ നവാഭിഷിക്തനായ കാതോലിക്ക ബസേലിയോസ് ജോസഫ് പ്രഥമൻ ബാവയുടെ സ്ഥാനാരോഹണ ശുശ്രൂഷക്കും അനുമോദന സമ്മേളനത്തിനുമാണ് പുത്തൻകുരിശ് വേദിയായത്.
ലബനാണിലെ കാതോലിക്കവാഴ്ച ചടങ്ങുകൾക്ക് ശേഷം ഞായറാഴ്ച ഉച്ചക്ക് ഒന്നരയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ ബാവക്ക് പ്രൗഢഗംഭീര സ്വീകരണമാണ് നൽകിയത്. തുടർന്ന് നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ സഭ ആസ്ഥാനമായ പുത്തൻകുരിശ് പാത്രിയാർക്ക സെന്ററിലേക്കാനയിച്ചു. സെന്റ് അത്തനേഷ്യസ് കത്തീഡ്രലിൽ മുൻഗാമിയായ തോമസ് പ്രഥമൻ ബാവയുടെ കബറിങ്കൽ ധൂപപ്രാർഥന നടത്തി.
ഇതിനുശേഷം സഭയിലെ വിശ്വാസികളും വൈദികരും ‘‘അങ്ങ് യോഗ്യൻ, അങ്ങയെ ഞങ്ങൾ അംഗീകരിക്കുന്നു’’ എന്നർഥം വരുന്ന ഓക്സിയോസ് മൂന്നുവട്ടം ചൊല്ലി പുതിയ ബാവയുടെ സ്ഥാനാരോഹണം അംഗീകരിച്ചു. സഭയുടെ വലിയ മെത്രാപ്പോലീത്ത എബ്രഹാം മാർ സേവേറിയോസ് മുഖ്യ കാർമികനായി. പാത്രിയാർക്കീസ് ബാവയുടെ പ്രതിനിധികളായ ബെയ്റൂത്ത് ആർച് ബിഷപ് മാർ ഡാനിയൽ ക്ലീമീസ്, ഹോംസ് ആർച് ബിഷപ് മോർ തിമോത്തിയോസ് മത്താ അൽഖൂരി, ആലപ്പോ ആർച് ബിഷപ് മാർ പത്രോസ് അൽകിസീസ് എന്നിവരും സഭയിലെ മെത്രാപ്പോലീത്തമാരും സഹകാർമികരായി. തുടർന്ന് നടന്ന അനുമോദന സമ്മേളനത്തിൽ കേന്ദ്രമന്ത്രി ജോർജ് കുര്യൻ, മന്ത്രി പി. രാജീവ്, ബെന്നി ബഹനാൻ എം.പി, മോർ ക്ലീമീസ് കാതോലിക്ക ബാവ, എം.എൽ.എമാരായ പി.വി. ശ്രീനിജിൻ, ആന്റണി ജോൺ, അനൂപ് ജേക്കബ്, മാത്യു കുഴൽനാടൻ തുടങ്ങിയവരടക്കം നിരവധിപേർ പങ്കെടുത്തു. ചടങ്ങുകൾക്ക് സഭയിലെ മെത്രാപ്പോലീത്തമാരും ഭാരവാഹികളും നേതൃത്വം നൽകി.
നേരത്തേ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കാതോലിക്ക ബസേലിയോസ് മോർ ജോസഫ് ബാവക്ക് ഭക്തിനിർഭരമായ വരവേൽപ് നൽകി. ബെയ്റൂത്തിൽനിന്ന് ബംഗളൂരുവിലെത്തിയശേഷം ബാവയും സംഘവും അവിടെനിന്ന് സ്വകാര്യ വിമാനത്തിൽ ഞായറാഴ്ച ഉച്ചക്കുശേഷം ഒന്നരയോടെയാണ് കൊച്ചിയിലെത്തിയത്.
എബ്രഹാം മോർ സേവേറിയോസ്, മാത്യൂസ് മോർ തിമോത്തിയോസ്, മാത്യൂസ് മോർ ഈവാനിയോസ്, കുര്യാക്കോസ് മോർ തെയോഫിലോസ്, ഏല്യാസ് മോർ അത്താനാസിയോസ്, മാത്യൂസ് മോർ അഫ്രേം, കുര്യാക്കോസ് മോർ യൗസേബിയോസ്, മർക്കോസ് മോർ ക്രിസോസ്റ്റമോസ്, കുര്യാക്കോസ് മോർ ക്ലീമീസ് മെത്രാപ്പോലിത്തമാരും ബെന്നി ബഹനാൻ എം.പി, എം.എൽ.എമാരായ മാത്യു കുഴൽനാടൻ, റോജി എം. ജോൺ, അൻവർ സാദത്ത്, എൽദോസ് കുന്നപ്പിള്ളി, ജില്ല പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ തുടങ്ങിയവരും ബാവയെ സ്വീകരിക്കാൻ വിമാനത്താവളത്തിലെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.