തിരുവനന്തപുരം: പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസിനെതിരെ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ നടത്തിയ വംശീയ അധിക്ഷേപത്തിനും മുസ്‌ലിംവിരുദ്ധ പരാമർശത്തിനുമെതിരെ നടപടി ആവശ്യപ്പെട്ട് ഫ്രറ്റേണിറ്റി മൂവ്മെന്റ് ഡി.ജി.പിക്ക് പരാതി നൽകി. കെ. സുരേന്ദ്രന്റെ വിഷലിപ്ത പ്രസ്താവന വന്ന് ദിവസങ്ങൾ പിന്നിട്ടിട്ടും സർക്കാറോ ഇടതുപക്ഷമോ നിയമനടപടി സ്വീകരിക്കാത്ത പശ്ചാത്തലത്തിൽ കൂടിയാണ് പരാതി നൽകിയതെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി ആദിൽ അബ്ദുറഹീം പറഞ്ഞു.
മന്ത്രി റിയാസിന് പി.എഫ്.ഐ ഉള്‍പ്പെടെ നിരോധിത സംഘടനകളുമായി ബന്ധമുണ്ടെന്നും അദ്ദേഹത്തിനെ മന്ത്രിയാക്കിയത് മുസ്‌ലിം തീവ്രവാദികളുടെ വോട്ട് നേടാനാണെന്നുമുള്ള കെ. സുരേന്ദ്രന്റെ പ്രസ്താവന തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിയെ വംശീയമായി അധിക്ഷേപിക്കുന്നതും സമൂഹത്തിൽ മതസ്പർദ്ധ വളർത്താൻ ലക്ഷ്യമിട്ടുള്ളതുമാണ്.
മന്ത്രിയായിട്ടുപോലും മുസ്‌ലിമാണെന്ന ഒറ്റക്കാരണത്താൽ തീവ്രവാദിയെന്ന് വിളിക്കുന്നത് ഒരു സമുദായത്തിനുനേരെ വിദ്വേഷം പ്രചരിപ്പിക്കുന്നതും സമൂഹത്തിൽ വർഗീയ വേർതിരിവ് സൃഷ്ടിക്കുന്നതുമാണെന്ന് ആദിൽ പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.