കോഴിക്കോട് : ചട്ടവും നിയമവും ലംഘിച്ച് സർക്കാർ പണം വ്യക്തിഗത അക്കൗണ്ടിലേക്ക് മാറ്റുന്നതിൽ നടപടിയെടുക്കണമെന്ന് ധനകാര്യ പരിശോധന റിപ്പോർട്ട്. 2021-21 സാമ്പത്തിക വർഷത്തിൽ അഞ്ച് ലക്ഷമോ അതിലധികമോ തുക ക്രമരഹിതമായും നിലവിലെ നിബന്ധനകൾക്ക് വിരുദ്ധമായും ഇടപാട് നടത്തിയതാണ് പരിശോധിച്ചത്.
കേരള അഗ്രോ ഫുഡ് പ്രോ 2021ൻറെ നടത്തിപ്പിനായി അനുവദിച്ച 65 ലക്ഷം രൂപ എസ്.ബി.ഐ. വെള്ളയമ്പലം ശാഖയിലെ അക്കൗണ്ടിലേക്ക് മാറ്റിയതായി പരിശോധനയിൽ കണ്ടെത്തി. ട്രഷറി അക്കൗണ്ടിൽ നിന്നും ഈ പരിപാടിയുടെ ചെലവിനത്തിലെ ബില്ലുകൾ സമർപ്പിക്കുന്ന മുറക്ക് അന്തിമ ഗുണഭാക്താവിന് നൽകാനുള്ള സാഹചര്യം നിലനിൽക്കുമ്പോൾ തൂക പൂർണമായും ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റിയത് നിലവിലുള്ള നിയമങ്ങളുടെയും ചട്ടങ്ങളുടെയും ലംഘനമാണ്.
അന്തിമ ഗുണഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് തുക അനുവദിക്കുക എന്നതിൻറെ ലംഘനവുമാണ്. ഈ പദ്ധതിക്കായി അനുവദിച്ച 65 ലക്ഷം രൂപ ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റിയപ്പോൾ അക്കൗണ്ടിൽ നിലവിലുണ്ടായിരുന്ന 15 ലക്ഷം കൂടി ചേർന്ന് 80 ലക്ഷം രൂപയായി. അതിൽ 65 ലക്ഷം രൂപയുടെ ബില്ലുകളും വൗച്ചറുകളുടെയും പകർപ്പ് ഫയലിൽ ഉണ്ട്.
എന്നാൽ ഈ അക്കൗണ്ടിൽ ബാക്കിയായി 15 ലക്ഷം രൂപ ഉണ്ടാകുന്നതിനു പകരം 25.25 ലക്ഷം രൂപയാണ് കണ്ടെത്തിയത്. 15 ലക്ഷം എന്നതിന് 25.25 ലക്ഷം രൂപയായി വർധിച്ചു. ഇതിന് കാരണമായി പറഞ്ഞത് 2021 ലെ മ്മളയിലെ രജിസ്ട്രേഷൻ ഫീസും, 15 ലക്ഷം രൂപയുടെ പലിശയും ചേർന്നാണ് 25.25 ലക്ഷം രൂപ അക്കൗണ്ടിൽ നിവിലുള്ളതെന്നാണ്. 2019 ലെ എറണാകുളം മേളയിൽ അനുവദിച്ച തുകയിൽ ബാക്കി വന്ന തുക സർക്കാരിലേക്ക് തിരിച്ചടക്കാത്തത് ഗൗരവമായതും നീതികരിക്കാനാവാത്തതുമായ അച്ചടക്ക ലംഘനമാണ്. ഈ സാഹചര്യത്തിൽ എസ്.ബി.ഐയിലെ അക്കൗണ്ടിലെ 25.25 ലക്ഷം രൂപ സർക്കാരിലേക്ക് തരിച്ചടക്കണെന്ന് നിർദേസം നൽകണമെന്നാണ് റിപ്പോർട്ടിലെ ശിപാർശ.
ഓണ വിപണി 2021-മായി ബന്ധപ്പെട്ട് നെടുമങ്ങാട് സബ് ട്രഷറിയിൽ നിന്നും പിൻവലിച്ച 5,85,000 രൂപ, അസി. ഡയറക്ടറുടെ പേരിൽ കേരള ഗ്രാമീൺ ബാങ്കിലെ അക്കൗണ്ടിലേക്ക് മാറ്റി. നെടുമങ്ങാട് അസിസ്റ്റൻറ് കൃഷി ഡയറക്ടറുടെ കീഴിലുള്ള ഒൻപത് കൃഷി ഭവനുകളിൽ ട്രഷറി അക്കൗണ്ട് ഉണ്ടായിട്ടും, ഈ അക്കൗണ്ടുകളിലൂടെ പണമിടപാട് നടത്താതെ തുക ബാങ്കിലേക്ക് മാറ്റി ചെക്ക് മുഖേന വിതരണം ചെയ്ത നടപടി നിലവിലെ നിയമങ്ങൾക്കും ചട്ടങ്ങൾക്കും വിരുദ്ധമാണെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.
ഇത് സംബന്ധിച്ച വിശദീകരണം മേൽ കാര്യാലയത്തിൽ ആരാഞ്ഞപ്പോൾ ഓണ വിപണി പരിപാടി ആരംഭിക്കുന്നതിനും വളരെ അടുത്ത ദിവസങ്ങളിലാണ് അലോട്ട്മെന്റ് ലഭിച്ചതിനാലാണ് ഇത്തരത്തിൽ ബാങ്കിലേക്ക് മാറ്റി ചെക്ക് മുഖേന വിതരണം നടത്തിയതെന്ന് അറിയിച്ചു. ഇത്തരം ഇടപാടുകൾ ട്രഷറി അക്കൗണ്ടുവഴി നടത്തുന്നതിനാവശ്യമായ നിർദേശം കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് നൽകണമെന്നാണ് റിപ്പോർട്ടിലെ നിർദേശം.
തിരുവനന്തപുരം ജില്ലാ വ്യവസായ കേന്ദ്രത്തിൽ ഓണം ഫെസ്റ്റ് 2021-മായി ബന്ധപ്പെട്ട് 6,69,886 രൂപ കൈത്തറി ഉല്പന്നങ്ങളുടെയും അതുമായി ബന്ധപ്പെട്ട സ്റ്റാളുകൾ സംഘടിപ്പിക്കുന്നതിലേക്കായി മാനേജർ (കൈത്തറി) ക്ക് അനുവദിച്ച് ഉത്തരവായിരുന്നു. ഈ തുക കൈത്തറി മാനേജരുടെ ഔദ്യോഗിക അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യുന്നതിനുപകരം എസ്.ബി.ഐ. വികാസ് ഭവൻ ശാഖയില വ്യക്തിഗത അക്കൗണ്ടിലേക്കാണ് ട്രാൻസ്ഫർ ചെയ്തത്.
സർക്കാർ പണം വ്യക്തിഗത അക്കൗണ്ടിലേക്ക് മാറ്റുന്നത് നിലവിലെ ചട്ടങ്ങളുടെയും നിയമങ്ങളുടെയും ലംഘനമാണ്. കൈത്തറി ആൻഡ് ടെക്സ്റ്റൈൽസ് ഡയറക്ടറുടെ നടപടിക്രമം അനുസരിച്ച് തിരുവനന്തപുരം ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർക്ക് 6,60,886 രൂപ അനുവദിച്ചത് ക്രമപ്പെടുത്തിയതായും പരിശോധനയിൽ കണ്ടെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.