പറമ്പിക്കുളം ഡാമിന്‍റെ ഷട്ടറിന് തകരാർ, ഒരു ഷട്ടർ തനിയെ ഉയർന്നു; ചാലക്കുടി പുഴയിൽ ജലനിരപ്പ് ഉയരും

പാലക്കാട്/തൃശൂർ: പറമ്പിക്കുളം ജലസംഭരണിയുടെ ഷട്ടർ തകരാറിലായി. അണക്കെട്ടിന്‍റെ മൂന്നു ഷട്ടറുകളിൽ ഒരെണ്ണം തനിയെ കൂടുതൽ ഉയർന്നു. നിലവിൽ മൂന്ന് ഷട്ടറുകൾ 10 സെന്‍റീമീറ്റർ വീതമാണ് തുറന്നു വെച്ചിരുന്നത്. ഇതിൽ 25 അടി ഉയരമുള്ള മധ്യഭാഗത്തെ ഷട്ടറാണ് തനിയെ ഉയർന്നത്. ഷട്ടറിന്‍റെ ചെയിൻ ഇളകിയതിന് പിന്നാലെ ചെയിൻ ഘടിപ്പിച്ച ഭാഗത്തെ കോൺക്രീറ്റ് ഇളകി വെള്ളത്തിൽ വീണതായും വിവരമുണ്ട്.

ഷട്ടർ തകരാറിലായതിനെ കുറിച്ച് വ്യക്തമായി വിശദീകരണം തമിഴ്നാട് അധികൃതരുടെ ഭാഗത്ത് നിന്ന് ലഭിച്ചിട്ടില്ല. സംഭവിച്ചത് സാങ്കേതിക തകരാറാണെന്നാണ് അധികൃതർ പ്രാഥമികമായി അറിയിച്ചത്. ഉന്നത ഉദ്യോഗസ്ഥരും വിദഗ്ധ സംഘവും ഡാമിൽ പരിശോധന നടത്തിയ ശേഷം കൂടുതൽ വിവരങ്ങൾ അറിയിക്കാമെന്നാണ് തമിഴ്നാട് വ്യക്തമാക്കിയത്.


ഷട്ടർ തകരാറിലായ വിവരം അറിഞ്ഞ ഉടൻ കേരളാ അധികൃതർ അടിയന്തര നടപടികൾ സ്വീകരിച്ചത് വഴി വലിയ അപകടമാണ് ഒഴിവായത്. പെരിങ്ങല്‍ക്കുത്തിലെ ആറ് ഷട്ടറുകള്‍ പുലർച്ചെ മൂന്ന് മണിക്ക് അടിയന്തരമായി തുറന്നു. പെരിങ്ങൽകുത്ത് ഡാമിലേക്ക് 20,000 ഘനയടി വെള്ളമാണ് നിലവിൽ ഒഴുകിയെത്തുന്നത്. പറമ്പിക്കുളത്ത് നിന്ന് ഒഴുകിയെത്തുന്ന വെള്ളം കാരണം പെരിങ്ങല്‍ക്കുത്തിലെ ജലനിരപ്പ് പരമാവധിയായ 421.5 മീറ്ററില്‍ എത്തി നില്‍ക്കുകയാണ്.

ഡാമിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിനായി നിലവില്‍ പൂര്‍ണമായി തുറന്നിരിക്കുന്ന ആറ് ഷട്ടറുകള്‍ക്ക് (16,000 ഘനയടി വെള്ളം) പുറമെ രണ്ട് സ്ലൂയിസ് ഗേറ്റുകള്‍ കൂടി തുറക്കും. ഇന്ന് രാവിലെ ഏഴിനും ഒന്‍പതിനും ഇടയില്‍ സ്ലൂയിസ് ഗേറ്റുകള്‍ തുറക്കുക. ഇതുവഴി 400 ക്യുമെക്‌സ്‌ക് അധിക വെള്ളം കൂടി ചാലക്കുടി പുഴയിലേക്ക് ഒഴുക്കിവിടാനാണ് അധികൃതരുടെ തീരുമാനം. ഈ സാഹചര്യത്തിൽ ചാലക്കുടി പുഴയിലെ ജലനിരപ്പ് 4.5 മീറ്റർ ഉയരാൻ സാധ്യതയുണ്ട്.


പുഴയുടെ തീരങ്ങളില്‍ താമസിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് പാലക്കാട്, തൃശൂർ കലക്ടർമാർ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. മീന്‍പിടിക്കാനോ കുളിക്കാനോ മറ്റോ പുഴയില്‍ ഇറങ്ങുകയോ അനാവശ്യമായി പുഴക്കരയിലേക്ക് പോവുകയോ ചെയ്യരുത്. വെള്ളത്തിന്റെ ഒഴുക്കും ജലനിരപ്പും ഡിസ്ട്രിക്ട് എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്റര്‍ (ഡി.ഇ.ഒ.സി) നിരീക്ഷിച്ചു വരികയാണെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ കലക്ടർ അറിയിച്ചു.

ആശങ്ക വേണ്ടെന്നും ജാഗ്രത മാത്രം മതിയെന്നും ചാലക്കുടി എം.എൽ.എ സനീഷ് കുമാർ മാധ്യമങ്ങളോട് പറഞ്ഞു. പരിഭ്രാന്തിയുടെ ആവശ്യമില്ലെന്നും എം.എൽ.എ വ്യക്തമാക്കി.


പാലക്കാട് ജില്ലയിലാണ് പറമ്പിക്കുളം അണക്കെട്ട് സ്ഥിതി ചെയ്യുന്നത്. മുതലമട പഞ്ചായത്തിലെ പറമ്പിക്കുളം വന്യജീവി സംരക്ഷണ കേന്ദ്രത്തിലൂടെ ഒഴുകുന്ന പറമ്പിക്കുളം നദിയിലാണിത്. ഇന്ത്യയിലെ എറ്റവുമധികം ജലശേഖരണ ശേഷിയുള്ള എംബാങ്ക്മെന്‍റ് അണക്കെട്ട് ആണ് പറമ്പിക്കുളത്തേത്. കാമരാജ് സർക്കാറിന്‍റെ കാലത്ത് അണക്കെട്ട് നിർമിച്ചത്.

കേരളവും തമിഴ്നാടും ഉൾപ്പെടുന്ന പറമ്പിക്കുളം - ആളിയാർ പദ്ധതി പ്രകാരം 7.25 ടി.എം.സി. വെള്ളമാണ് വർഷം തോറും കേരളത്തിന്‌ ലഭിക്കേണ്ടത്. പാലക്കാട് ചിറ്റൂർ താലൂക്ക് അടക്കമുള്ള പ്രദേശങ്ങളിലെ കാർഷിക ആവശ്യങ്ങൾക്കാണ്‌ ഈ വെള്ളം പ്രധാനമായും ഉപയോഗിക്കുന്നത്.

Tags:    
News Summary - The shutter of Parambikulam dam is broken, alert

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.