നൂറ്റാണ്ടിന്‍റെ ദുരന്തം; ഏറ്റവും വലിയ ആൾനാശം, കേരളം ഇന്നേവരെ നേരിട്ടതിൽ ഏറ്റവും ഭീകരം

തിരുവനന്തപുരം: കടൽതിരകളും കൂറ്റൻ മലകളും പ്രളയവും വെടിമരുന്നുമെല്ലം ദുരന്തം വിതച്ചിട്ടുണ്ടെങ്കിലും കേരളം ഇന്നേവരെ നേരിട്ടതിൽ ഏറ്റവും ഭീകരമാണ് മരിച്ചവരുടെയും കാണാമറയുത്തുള്ളവരുടെയും കണക്കുകൾ പോലും തിട്ടപ്പെടുത്താനാകാത്ത വയനാട് ദുരന്തം.

പെരുമണും കടലുണ്ടിയും സുനാമിയും കുമരകവും കേവലം പേരുകൾക്കപ്പുറം മലയാളിക്ക് ഞെട്ടിക്കുന്ന ഓർമ്മകളാണെങ്കിൽ മരണസംഖ്യയിലും വിട്ടുമാറാത്ത മരവിപ്പിലും വയനാട് ഉള്ളുപിടയുന്ന കണ്ണീർസാക്ഷ്യം. സംസ്ഥാനത്തിന്‍റെ തീരദേശ മേഖലയെ വിഴുങ്ങിയ 2004 ഡിസംബറിലെ സുനാമിയിൽ പോലും മരണസംഖ്യ 168 ആണ്.   


ഏതെങ്കിലും ഒരു മേഖലയിലല്ല, സംസ്ഥാനത്താകെ ദുരന്തം വിതച്ച സുനാമിയെ പോലും മറികടക്കുന്ന ജീവനഷ്ടമാണ് മുണ്ടകൈ എന്ന മലയോര ഗ്രാമത്തിലുണ്ടായി എന്നത് ദുരന്തത്തിന്‍റെ തീവ്രത അടിവരയിടുന്നു. സംസ്ഥാനത്ത് 100 ലേറെ പേർക്ക് ജുവനഷ്ടമുണ്ടായത് ആറോളം ദുരന്തങ്ങളിലാണ്.

ഇതിൽ ഏറ്റവും കൂടുതൽ വയനാടാണ്. മുൻപ് ഒറ്റപ്പെട്ട നിലയിലായിരുന്നെങ്കിൽ 2015 ന് ശേഷമാണ് സംസ്ഥാനത്ത് പ്രകൃതി ദുരന്തങ്ങൾ കാര്യമായി നാശനഷ്ടങ്ങൾ വരുത്താൻ തുടങ്ങിയത്. 2017 ലെ ഓഖിയും 2019 ആഗസ്റ്റിലെ പുത്തുമലയും കവളപ്പാറയും 2020 ആഗസ്റ്റിലെ പെട്ടിമുടിയും 2021 ലെ കൂട്ടിക്കലും ഒടുവിൽ വയനാടുമെല്ലാം ദുരന്തങ്ങൾ തുടർക്കഥയാവുന്നതിന്‍റെ ഉദാഹരണങ്ങൾ

1988 ന് ശേഷം സംസ്ഥാനത്തുണ്ടായ പ്രധാന ദുരന്തങ്ങൾ 


1988-പെരുമൺ ദുരന്തം: 105 മരണം

സംസ്ഥാനം കണ്ട ഏറ്റവും വലിയ ട്രെയിൻ അപകടമാണ് പെരുമണിലേത്.- 1988 ജൂലൈ എട്ടിന് കൊല്ലം ജില്ലയിലെ പെരിനാടിനടുത്തുള്ള പെരുമൺ പാലത്തിൽ നിന്ന് ബാംഗ്ലൂർ കന്യാകുമാരി ഐലന്റ് എക്‌സ്‌പ്രസ് പാളംതെറ്റി അഷ്ടമുടിക്കായലിലേക്ക് മറിഞ്ഞാണ് അപകടം.- 105 പേർക്കാണ് ജീവൻ നഷ്ടമായത്.- ഇരുന്നൂറിലധികം പേർക്ക് പരിക്കേറ്റു.

1999 കല്ലടത്തണ്ണി ബസ് ദുരന്തം: 20 മരണം

കൊല്ലം ജില്ലയിലെ കല്ലടത്തണ്ണിയിൽ ബസ് തോട്ടിലേക്ക് മറിഞ്ഞുണ്ടായത അപകടത്തിൽ 20 പേർ മരിച്ചു.- 1999 നവം 14 ന് പുനലൂർ-വർക്കല റൂട്ടിലോടുന്ന സ്വകാര്യബസാണ് കല്ലടത്തണ്ണി തോടിന് കുറുകേയുള്ള ചെറിയ പാലത്തിൽ നിന്ന് താഴേക്ക് വീണത്.-

2000-കല്ലുവാതുക്കൽ വിഷമദ്യദുരന്തം: 31 മരണം

കൊല്ലം ജില്ലയിലെ കല്ലുവാതുക്കലിൽ 2000 ഒക്ടോബർ 21ന് വിഷമദ്യദുരന്തത്തിൽ 31 പേർ മരിച്ചു.- അഞ്ഞൂറിലധികം പേർ ആശുപത്രികളിലായി.- കല്ലുവാതുക്കൽ, പട്ടാഴി, പള്ളിപ്പുറം തുടങ്ങിയ സ്ഥലങ്ങളിലെ ആളുകളാണു മരിച്ചത്.- നിരവധി പേർക്ക് കാഴ്ചശക്തിയും നഷ്ടപ്പെട്ടു.-

2001-പൂക്കിപ്പറമ്പ് ബസ് അപകടം: 44 ബസ് അപകടം

ഗുരുവായൂരില്‍ നിന്ന്‌ തലശ്ശേരിയിലേക്ക് സർവീസ് നടത്തിയിരുന്ന സ്വകാര്യ ബസ് മലപ്പുറം പൂക്കിപറമ്പിൽ വെച്ചുണ്ടായ അപകടത്തിൽ പെട്ട് 44 പേരാണ് വെന്തുമരിച്ചത്.- ബസ് കാറിലിടിച്ച് മറിഞ്ഞ ശേഷം പൂർണമായും കത്തിയമർന്നു 2001 മാര്‍ച്ച് 11 നായിരുന്നു സംഭവം.-

2001-കടലുണ്ടി ട്രെയിനപകടം: 52 മരണം

2001 ജൂൺ 21ന് മംഗലാപുരം ചെന്നൈ മെയിൽ കോഴക്കോടിനും പരപ്പനങ്ങാടിക്കും ഇടയിൽ കടലുണ്ടി പുഴയിലേക്ക് പാളം തെറ്റി മറിയുകയായിരുന്നു.- ദുരന്തത്തിൽ 52 പേർ മരിച്ചു.- 222 പേർക്ക് പരിക്കേറ്റു.-

2001-അമ്പൂരി ഉരുൾപൊട്ടൽ: 39 മരണം

തിരുവനന്തപുരം ജില്ലയിലെ അമ്പൂരിയിൽ 2001 നവംബർ ഒൻപതിന് ഉണ്ടായ ഉരുള്‍പൊട്ടല്‍ 39 പേർ മരിച്ചു.- പുച്ചമുക്കിലെ ഒരു വിവാഹ നിശ്ചയച്ചടങ്ങിനെത്തിയവരായിരുന്നു മരിച്ചവരില്‍ ഏറെയും.-

2002-കുമരകം ബോട്ടപകടം: 29 മരണം

2002 ജൂലൈ 27നാണ് കുമരകത്ത് 29 പേർ മരിച്ച ബോട്ടപകടം ഉണ്ടായത്.- ജലഗതാഗത വകുപ്പിന്‍റെ ‘എ 53 നമ്പർ’ എന്ന ബോട്ടായിരുന്നു അപകടത്തിൽ പെട്ടത്.-

2004 സുനാമി : 168 മരണം

2004 ഡിസംബർ 25 ന് കേരള തീരത്ത് ആഞ്ഞടിച്ച സുനാമിയിൽ 168 പേർ മരിച്ചു.- തീരദേശ ഗ്രാമങ്ങളിലുള്ള 25 ലക്ഷത്തോളം പേര്‍ സുനാമിക്കെടുതിക്ക് ഇരയായായി.- സുനാമി ഏറ്റവുമധികം നാശം വിതച്ച കൊല്ലം ജില്ലയില്‍ മാത്രം 131 പേരാണ് കൊല്ലപ്പെട്ടത്.-

2007 തട്ടേക്കാട് ദുരന്തം: 18 മരണം

2007 ഫെബ്രുവരി 20ന് ഉണ്ടായ അപകടത്തില്‍ സ്‌കൂൾ കുട്ടികളടക്കം 18 പേരാണ് മരിച്ചത്.- ബോട്ടിന്‍റെ ശേഷിക്കപ്പുറം അധികം ആളുകളെ ബോട്ടില്‍ കയറ്റിയതാണ് അപകടകാരണം.-

2009-തേക്കടി ദുരന്തം: 45 മരണം

2009 സെപ്‌റ്റംബർ 30 ന് തേക്കടി തടാകത്തില്‍ ബോട്ട് മറിഞ്ഞ് 45 പേർ മരിച്ചു.- തേക്കടിയിൽ നിന്ന് മുല്ലപ്പെരിയാറിലേക്ക് പോകുകയായിരുന്ന കെടിഡിസിയുടെ ജലകന്യക എന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടത്.- 76 യാത്രക്കാരാണ് ബോട്ടിൽ ഉണ്ടായിരുന്നത്. 


2011-പുല്ലുമേട് ദുരന്തം-102 മരണം

2011 ജനുവരി 14 ന് ആണ് 102 പേര്‍ മരിച്ച പുല്ലുമേട് ദുരന്തം .- മകരജ്യോതി കാണാന്‍ എത്തിയ അയ്യപ്പ ഭക്തര്‍ വണ്ടിപ്പെരിയാര്‍ പഞ്ചായത്തിലെ പുല്ലുമേട്ടില്‍ തിക്കിലും തിരക്കിലും മരിക്കുകയായിരുന്നു. 


2016-പുറ്റിങ്ങൽ വെടിക്കെട്ട് അപകടം: 110 മരണം

കൊല്ലം ജില്ലയിലെ പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ 2016 ഏപ്രില്‍ 10 ന് പുലര്‍ച്ചെ ആയിരുന്നു അപകടം.- .-ക്ഷേത്രത്തിലെ കമ്പപ്പുരയ്ക്ക് തീ പിടിക്കുകയായിരുന്നു.- 110 പേര്‍ അപകടത്തില്‍ കൊല്ലപ്പെട്ടു.- മുന്നൂറിലേറെ പേര്‍ക്ക് പരിക്കേറ്റു.-

2017- ഓഖി ദുരന്തം: 143 മരണം

തിരുവനന്തപുരം ജില്ലയിയുടെ തീരത്ത് 2017 നവംബർ 29 നാണ് ഓഖി നാശം വിതച്ചത്.- തീരത്തുനിന്ന് ഏകദേശം 70 നോട്ടിക്കൽ മൈൽ അപ്പുറത്തുള്ള ഉൾക്കടലിലായിരുന്നു ഓഖിയുടെ ആഞ്ഞടിച്ചത്.- ഈ സമയം കടലിൽ മത്സ്യബന്ധനത്തിലേർപ്പെട്ടവരാണ് ദുരന്തത്തിന് ഇരയായത്.- 143 മത്സ്യത്തൊഴിലാളികളാണ് മരിച്ചു.- ഇതിൽ ഇതിൽ 52 പേർ മരണമടഞ്ഞവരുടെ മൃതദേഹം കിട്ടി.- 91 പേർ മൃതദേഹങ്ങൾ കണ്ടെത്താനായിട്ടില്ല.-

2018-കട്ടിപ്പാറ: 14 മരണം

കോഴിക്കോട് കട്ടിപ്പാറയില്‍ 2018 ജൂണ്‍ 14 നുണ്ടായ ഉരുൾപൊട്ടലിൽ 14 പേർ മരിച്ചു.- 5 വീടുകള്‍ പൂര്‍ണമായി തകർന്നു.-

2019 പുത്തുമല: 17 മരണം

2019 ഓഗസറ്റ് എട്ടിന് മുണ്ടകൈക്ക് തൊട്ടടുത്ത് പുത്തുമലയിലുണ്ടായ ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും 17 പേര്‍ അകപ്പെട്ടു.- ഇതിൽ കണ്ടെത്തിയത് 12പേരുടെ മൃതദേഹങ്ങള്‍.- 53 വീടുകൾ ഒലിച്ചുപോയി.-

2019 കവളപ്പാറ: 59 മരണം

2019 ഓഗസറ്റ് എട്ടിന് തന്നെ മലപ്പുറം നിലമ്പൂര്‍ കവളപ്പാറയിലുണ്ടായ ഉരുള്‍പൊട്ടല്‍ സംസ്ഥാനത്ത് അതുവരെയുണ്ടായ മരണക്കണക്കുകളെ മറികടന്നു.- കവളപ്പാറ മുത്തപ്പൻ കുന്നിടിഞ്ഞുണ്ടായ ദുരന്തത്തിൽ 59 പേർ മരിച്ചു.- ഇനിയും മൃതദേഹങ്ങൾ കിട്ടാനുണ്ട്.-

2020-പെട്ടിമുടി: 70 മരണം

2020 ആഗസ്റ്റ് ആറിന് ഇടുക്കി മൂന്നാർ പെട്ടിമുടിയിലുണ്ടായ ഉരുൾപൊട്ടലിൽ നാല് ലയങ്ങളിലായി ഉറങ്ങിക്കിടന്ന 70 പേർ മരിച്ചു.- ഇതിൽ 66 പേരുടെ മൃതദേഹങ്ങളാണ് 19 ദിവസം നീണ്ടുനിന്ന തെരച്ചിലിൽ കണ്ടെടുത്തത്.- നാല് പേരെ ഇതുവരെ കണ്ടെത്താനായിട്ടില്ല.- ഇവർ മരിച്ചതായി കണക്കാക്കി സർക്കാർ ഉത്തരവിറക്കി.- അപകടത്തിൽ നിന്ന് എട്ട് കുടുംബങ്ങളാണ് രക്ഷപ്പെട്ടത്

2021- കൂട്ടിക്കല്‍-13 മരണം

കോട്ടയം ജില്ലയുടെ അതിർത്തി പ്രദേശമായ കൂട്ടിക്കല്‍, കൊക്കയാര്‍ മേഖലയിൽ 2021 ഒക്ടോബര്‍ 16ന് ഉണ്ടായ ഉരുള്‍പ്പൊട്ടലില്‍ 13 പേർ മരിച്ചു.- കാവാലി, പ്ലാപ്പള്ളി എന്നിവിടങ്ങളില്‍ ഉരുള്‍പ്പൊട്ടി.- ഒരു കുടുംബത്തിലെ ആറ് പേർ മരിച്ചു.

2023-താനൂർ ബോട്ടപകടം: 22 മരണം

2023 മെയ് ഏഴിന് താനൂർ ഓട്ടമ്പ്രം തൂവൽ തീരത്ത് വിനോദ സഞ്ചാര ബോട്ട് മറിഞ്ഞാണ് 22 പേർ മരിച്ചത് .-ഇതിൽ ഒരു കുടുംബത്തിലെ ഒൻപത് പേർ ഉൾപ്പെടുന്നു.- താനൂർ, പരപ്പനങ്ങാടി, ചെട്ടിപ്പടി സ്വദേശികളാണ് മരിച്ചവരിൽ അധികവും.










Tags:    
News Summary - The tragedy of the century happened in Wayanad; The biggest loss of life

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.