മുഹമ്മദ് ഷാ, മുഹമ്മദ് ഷെർജിൽ, മിർഷാദ്
കാക്കനാട്: ഹൈകോടതി മുൻ ജഡ്ജി ശശിധരൻ നമ്പ്യാരെ കബളിപ്പിച്ച് 90 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ മൂന്നുപേരെ കൊച്ചി സൈബർ പൊലീസ് പിടികൂടി. കണ്ണൂർ പെരിങ്ങത്തൂർ വലിയപറമ്പത്ത് മുഹമ്മദ് ഷാ (33), കോഴിക്കോട് ചെറിയ വട്ടക്കണ്ടിയിൽ വീട്ടിൽ എൻ. മിർഷാദ് (32), വടകര സ്വദേശി തെങ്ങുള്ളതിൽ വീട്ടിൽ മുഹമ്മദ് ഷെർജിൽ (22) എന്നിവരാണ് അറസ്റ്റിലായത്.
ഓഹരിയിൽ നിക്ഷേപിച്ചാൽ വൻതുക ലാഭമായി ലഭിക്കുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച പ്രതികൾ ശശിധരൻ നമ്പ്യാരിൽ നിന്ന് 90 ലക്ഷം രൂപ ഓൺലൈൻ ആപ്പിലൂടെ തട്ടിയെടുക്കുകയായിരുന്നുവെന്ന് കൊച്ചി സിറ്റി സൈബർ പൊലീസ് ഇൻസ്പെക്ടർ ഷെമീർ ഖാൻ പറഞ്ഞു.
ചൈന, കംബോഡിയ തുടങ്ങിയ രാജ്യങ്ങൾ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സംഘമാണ് തട്ടിപ്പിനുപിന്നിൽ. അറസ്റ്റിലായ മൂന്നുപേരും ഈ സംഘത്തിന്‍റെ കേരളത്തിലെ ഇടനിലക്കാരാണെന്നും പൊലീസ് പറഞ്ഞു. ഇവർക്ക് പ്രതിഫലമായി 30 ലക്ഷം രൂപ ലഭിച്ചതായും കണ്ടെത്തിയിട്ടുണ്ട്. ഓൺലൈൻ ട്രേഡിങ്ങിൽ പണം നിക്ഷേപിച്ചാൽ 850 ശതമാനംവരെ ലാഭം നേടാൻ കഴിയുമെന്ന് വിശ്വസിപ്പിച്ചാണ് ശശിധരൻ നമ്പ്യാരെ കബളിപ്പിച്ചത്.
90 ലക്ഷം രൂപ നിക്ഷേപിച്ചിട്ടും ലാഭം കിട്ടാതായതോടെ തട്ടിപ്പ് തിരിച്ചറിഞ്ഞ ഇദ്ദേഹം ഹിൽപാലസ് പൊലീസിൽ പരാതി നൽകുകയായിരുന്നു. തട്ടിപ്പിലൂടെ ബാങ്കിൽ എത്തുന്ന പണം എ.ടി.എം വഴിയും ചെക്ക് വഴിയും പിൻവലിച്ച് ക്രിപ്റ്റോ കറൻസിയിലൂടെയും ഡോളർ വിനിമയത്തിലൂടെയും വിദേശ നിക്ഷേപമായി മാറ്റുകയാണ് ചെയ്തിരുന്നത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ 280ൽപരം ബാങ്ക് അക്കൗണ്ടുകളിലൂടെ 311 ഇടപാടുകളാണ് പ്രതികൾ നടത്തിയിരിക്കുന്നത്.
സൈബർ ക്രൈം ഇൻസ്പെക്ടർ ഷമീർഖാന്‍റെ നേതൃത്വത്തിൽ എ.എസ്.ഐ ശ്യാംകുമാർ, ഓഫിസർമാരായ ബിൻദോസ്, ആൽഫെറ്റ് ആൻഡ്രൂസ്, ഷറഫുദ്ദീൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. തട്ടിപ്പിനുപയോഗിച്ച വാട്സ്ആപ് വഴി പരിചയപ്പെട്ട അയാന ജോസഫ്, വർഷ സിങ് എന്നിവരെയും കേസിൽ പ്രതി ചേർത്തിട്ടുണ്ട്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.