ആലപ്പുഴ: 70ാമത് നെഹ്റുട്രോഫി വള്ളംകളിയുടെ ആവേശത്തിലേക്ക് പുന്നമട. ശനിയാഴ്ചത്തെ ജലപ്പൂരത്തിന് ഇനി രണ്ടുനാൾ. 19 ചുണ്ടന്‍വള്ളങ്ങളടക്കം 74 വള്ളങ്ങള്‍ മാറ്റുരക്കും. തുഴത്താളത്തിന്റെ ആരവത്തിന് മുമ്പേ ചുണ്ടൻ വള്ളങ്ങളുടെ അവസാനവട്ടം പരിശീലനം തകൃതിയാണ്.
പുന്നമടയിലും വേമ്പനാട്ടുകായലിന്റെ വിവിധഭാഗങ്ങളിലും കുമരകത്തെ മുത്തേരിമടയിലുമാണ് തുഴച്ചിൽ പരിശീലനം. ഇത് കാണാൻ ആർപ്പോ....ഇർറോ......വിളികളുമായി ആരാധകരുമുണ്ട്.
തുടർച്ചയായ അഞ്ചാംകിരീടമെന്ന ലക്ഷ്യമിട്ടാണ് പള്ളാത്തുരുത്തി ബോട്ട് ക്ലബിന്റെ വരവ്. 15 തവണ നെഹ്റുട്രോഫി നേടിയ കാരിച്ചാൽ ചുണ്ടനിലാണ് മത്സരിക്കുന്നത്. വെല്ലുവിളി ഉയർത്തുന്നത് ഏറ്റവും കൂടുതൽ വെള്ളിക്കപ്പിൽ മുത്തമിട്ട യു.ബി.സി കൈനകരിയാണ്. ഇത്തവണ തലവടി ചുണ്ടനിലാണ് തുഴയെറിയുന്നത്.
വില്ലേജ് ബോട്ട് ക്ലബ് കൈനകരി എത്തുന്നത് കഴിഞ്ഞവർഷം ജേതാക്കളായ വീയപുരം ചുണ്ടനിലാണ്. കുമരകം ടൗൺബോട്ട് ക്ലബ് നടുഭാഗം ചുണ്ടനിലും പുന്നമട ബോട്ട് ക്ലബ് ചമ്പക്കുളം ചുണ്ടനിലും ആലപ്പുഴ ടൗൺ ബോട്ട് ക്ലബ് പായിപ്പാടനിലും തുഴയെറിയുമ്പോൾ ഓളപ്പരപ്പിലെ മത്സരം തീപാറും.
ആലപ്പുഴ: വള്ളംകളി ഉദ്ഘാടനം ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ എത്തില്ല. പകരം ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് വള്ളംകളി ഉദ്ഘാടനം നിർവഹിക്കുമെന്നാണ് വിവരം. വള്ളംകളി നടക്കുന്ന ശനിയാഴ്ച മുഖ്യമന്ത്രിക്ക് പോളിറ്റ് ബ്യൂറോ യോഗത്തിലും സീതാറാം യെച്ചൂരി അനുസ്മരണത്തിലും പങ്കെടുക്കണം. ജില്ലയിലെ മറ്റ് മന്ത്രിമാരും എം.എൽ.എമാരും ജനപ്രതിനിധികളും പങ്കെടുക്കും.
ആലപ്പുഴ: പുന്നമടക്കായലില്‍ ശനിയാഴ്ച നടക്കുന്ന 70ാംമത് നെഹ്റുട്രോഫി വള്ളംകളി മത്സരത്തിനുള്ള ഒരുക്കം അവസാനഘട്ടത്തിലേക്ക്. സ്റ്റാര്‍ട്ടിങ് ഡിവൈസിന്റെ പ്രാരംഭ പരിശോധന ബുധനാഴ്ച വൈകീട്ട് നടന്നു. റേസ് കമ്മിറ്റി ചീഫ് കോഓഡിനേറ്റര്‍ സി.കെ. സദാശിവന്, ചീഫ് സ്റ്റാര്‍ട്ടര്‍ കെ.കെ. ഷാജു, ചീഫ് മാസ്റ്റര്‍ ഓഫ് സെറിമണി ആര്.കെ. കുറുപ്പ്, റേസ് കോഓര്‍ഡിനേറ്റര്‍ എസ്.എം. ഇക്ബാല്‍, ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്മിറ്റി കണ്‍വീനര്‍ കൂടിയായ ഇറിഗേഷന്‍ വകുപ്പ് എക്സി.എന്‍ജിനീയര്‍ എം.സി. സജീവ് കുമാര്‍, മറ്റ് എക്സിക്യൂട്ടിവ് അംഗങ്ങള്‍ തുടങ്ങിയവര്‍ പരിശോധനയില്‍ പങ്കെടുത്തു. രണ്ടിന് തന്നെ ചുണ്ടന് വള്ളങ്ങളുടെ മത്സരം ആരംഭിക്കും. വൈകീട്ട് 5.30ന് പൂര്‍ത്തിയാകും. ട്രാക്കിന്റെയും പവിലിയന്റെയും 90 ശതമാനം പ്രവൃത്തിയും പൂര്‍ത്തിയായി.
മത്സരത്തിന്റെ കൃത്യത ഉറപ്പുവരുത്തുന്നതിനുള്ള ക്രമീകരണം സ്റ്റാര്‍ട്ടിങ് പോയന്റിലും ഫിനിഷിങ് പോയന്റിലും ഒരുക്കിയിട്ടുണ്ട്. മത്സരം ആരംഭിക്കുമ്പോള്‍ വെടിപൊട്ടല്‍ ശബ്ദത്തോടൊപ്പം റിമോട്ട് കണ്ട്രോള് ഉപയോഗിച്ച് സ്റ്റാര്‍ട്ടിങ് പോയന്റിലെ നാല് വള്ളങ്ങള്‍ ഒരേ സമയം റിലീസ് ചെയ്യും. ഇതേസമയം തന്നെ വള്ളങ്ങള്‍ ഫിനിഷ് ചെയ്യാന്‍ എടുക്കുന്ന സമയം ആരംഭിക്കും. ഫിനിഷിങ് പോയന്റില്‍ ഓരോ ട്രാക്കിലും സ്ഥാപിച്ചിട്ടുള്ള ഇന്‍ഫ്രാറെഡ് രശ്മികള്‍ ഉപയോഗിച്ച് വള്ളങ്ങള്‍ ഫിനിഷ് ചെയ്യുന്ന സമയം കൃത്യമായി രേഖപ്പെടുത്തും. സ്റ്റാര്‍ട്ടിങ് ഡിവൈസിന്റെയും സമയത്തിന്റെയും കൃത്യത പരിശോധിക്കുന്നതിന് വെള്ളിയാഴ്ച ട്രയല്‍ റണ്‍ നടത്തും. 1150 മീറ്റര്‍ ട്രാക്കില്‍ ഇതിനോടകം കുറ്റിയടിച്ചു കഴിഞ്ഞു. മത്സരഫലം തല്‍സമയം അറിയുന്നതിനായി പവിലിയനിലും ഫിനിഷിങ് പോയന്റിലും എല്‍.ഇ.ഡി വാള് ഒരുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.