കോഴിക്കോട്: വെള്ളിമാട്കുന്ന് ബാലിക മന്ദിരത്തിൽ നിന്ന് രക്ഷപ്പെട്ട പെൺകുട്ടികളെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസിൽ പിടിയിലായ പ്രതി സ്റ്റേഷനിൽനിന്ന് ചാടിപ്പോയ സംഭവത്തിൽ രണ്ടു പൊലീസുകാർക്ക് സസ്പെൻഷൻ.
ചേവായൂർ സ്റ്റേഷനിലെ ഗ്രേഡ് എ.എസ്.ഐ എം. സജി, സിവിൽ പൊലീസ് ഓഫിസർ ടി. ദിലീഷ് എന്നിവരെയാണ് സിറ്റി പൊലീസ് മേധാവി എ.വി. ജോർജ് സസ്പെൻഡ് ചെയ്തത്. പ്രതി സ്റ്റേഷനിലുണ്ടായിരുന്നപ്പോൾ ജി.ഡി, പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്നവരാണ് ഇരുവരും.
കേസിൽ പിടിയിലായ കൊടുങ്ങല്ലൂർ സ്വദേശി ഫെബിൻ റാഫിയാണ് (26) ശനിയാഴ്ച വൈകീട്ട് ആറേകാലോടെ സ്റ്റേഷനിൽ നിന്ന് ചാടിപ്പോയത്. ഒരുമണിക്കൂറോളം നീണ്ട തിരച്ചിലിനൊടുവിൽ സമീപത്തെ ലോ കോളജിന് പിറകിലെ കുറ്റിക്കാട്ടിൽനിന്ന് ഇയാളെ പിടികൂടുകയായിരുന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരടക്കം സ്റ്റേഷനിലുണ്ടായിരുന്നപ്പോഴായിരുന്നു പ്രതി രക്ഷപ്പെട്ടത്.
സിറ്റി പൊലീസ് മേധാവിയുടെ നിർദേശ പ്രകാരം സംഭവം അന്വേഷിച്ച സ്പെഷൽ ബ്രാഞ്ച് അസി. കമീഷണർ എ. ഉമേഷിന്റെ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് നടപടി. സ്റ്റേഷനിലുണ്ടായത് ഗുരുതര സുരക്ഷ വീഴ്ചയാണെന്നും ഡ്യൂട്ടിയിലുണ്ടായിരുന്നവർ ഉത്തരവാദിത്തവും ജാഗ്രതയും കാണിക്കാത്തത് സേനക്കാകെ മാനക്കേടുണ്ടാക്കിയതായും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.