കോൺഗ്രസ് മുസ്‍ലിംകളെ അവഗണിച്ചതിനെതിരെ വി. മുരളീധരൻ: ‘100 സീറ്റ് നേടിയ കോൺഗ്രസ് വിജയിപ്പിച്ചത് ആകെ ഏഴ് മുസ്‍ലിംകളെ’

തിരുവനന്തപുരം: മൂന്നാം മോദി സര്‍ക്കാറിൽ ഒരുമുസ്‍ലിം പ്രതിനിധി പോലുമില്ലെന്നും മുസ്‍ലിം ജനവിഭാഗത്തെ ബി.ജെ.പി പൂര്‍ണമായി ഒഴിവാക്കിയത് അങ്ങേയറ്റം ജനാധിപത്യവിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടിയ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന് മറുപടിയുമായി ബി.ജെ.പി നേതാവ് വി. മുരളീധരൻ.

എൻ.ഡി.എ സര്‍ക്കാരില്‍ മുസ്‍ലിം പ്രാതിനിധ്യമില്ലാത്തതില്‍ വല്ലാതെ രോഷം കൊള്ളുന്ന കെ.പി.സി.സി പ്രസിഡന്‍റ്, ആദ്യം സ്വന്തം കണ്ണിലെ തടി നീക്കം ചെയ്ത ശേഷം മറ്റുള്ളവന്‍റെ കണ്ണിലെ കരട് നീക്കിയാൽ മതിയെന്ന് അദ്ദേഹം പറഞ്ഞു.

‘മുസ്‍ലിംകളുടെ അട്ടിപ്പേറവകാശം അവകാശപ്പെടുന്ന സുധാകരന്‍റെ പാര്‍ട്ടിയുടെ സ്ഥിതിയെന്താണ്? രാജ്യത്ത് 328 സീറ്റുകളില്‍ മല്‍സരിച്ച് നൂറു സീറ്റ് നേടിയ പാര്‍ട്ടി വിജയിപ്പിച്ചത് 7 മുസ്‍ലിം സമുദായംഗങ്ങളെ..!!!. 2019ല്‍ 34 മുസ്‍ലിംകള്‍ക്ക് സീറ്റു നല്‍കിയ കോണ്‍ഗ്രസ് 2024ല്‍ നല്‍കിയത്19 സീറ്റ്... 4 കോടി മുസ്‍ലിംകളുള്ള ഉത്തര്‍പ്രദേശില്‍ ഒരു മുസ്‍ലിമിനെപ്പോലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാക്കിയില്ല.. ! ഒരു കോടി മുസ്‍ലിംകളുള്ള മഹാരാഷ്ട്രയിലും ഇന്‍ഡി സഖ്യം ഒരു സീറ്റു പോലും മുസ്‍ലിമിന് നല്‍കിയില്ല.. 89 ലക്ഷം മുസ്‍ലിംകളുള്ള കേരളത്തില്‍ സുധാകരന്‍റെ പാര്‍ട്ടി നല്‍കിയ അതേ സീറ്റെണ്ണം ഭാരതീയ ജനതാ പാര്‍ട്ടിയും നല്‍കി’ -മുരളീധരൻ ചൂണ്ടിക്കാട്ടി.

മലപ്പുറത്ത് ബി.ജെ.പി നിർത്തിയ ഡോ. അബ്ദുൽസലാമിനെ കോണ്‍ഗ്രസിന്‍റെ സഖ്യകക്ഷിയാണ് പരാജയപ്പെടുത്തിയതെന്നും അദ്ദേഹം വിജയിച്ചിരുന്നെങ്കില്‍ ഇന്ന് കേന്ദ്രമന്ത്രിസഭയിലുണ്ടാവുമായിരുന്നുവെന്നും മുരളീധരൻ പറഞ്ഞു. ന്യൂനപക്ഷ വിരോധികളെന്ന പേരില്‍ നിങ്ങള്‍ ബിജെപിക്കെതിരെ പടച്ചുവിടുന്ന ഓരോ നുണയും കാലാകാലങ്ങളില്‍ പൊളിയാറുണ്ട്. മണിപ്പൂര്‍ കലാപത്തെക്കുറിച്ച് സഭകളെ തെറ്റിദ്ധരിപ്പിക്കാന്‍ കോണ്‍ഗ്രസ് നടത്തിയ പരിശ്രമങ്ങളും കേരളത്തില്‍ പരാജയപ്പെടുന്നത് മറ്റൊരു ഉദാഹരണം. ആഗോളമുസ്‍ലിംകളുടെ രക്ഷാദൗത്യമേറ്റെടുത്ത പിണറായി വിജയന്‍റെ പാര്‍ട്ടി ലോക്സഭയിലെത്തിച്ച മുസ്‍ലിംകളുടെ എണ്ണം വട്ടപ്പൂജ്യമാണെന്നും മുരളീധരൻ ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.

18ാം ​ലോക്സഭയിലെ 543 അംഗങ്ങളിൽ ആകെ 24 പേരാണ് മുസ്‍ലിം പ്രതിനിധികൾ. 1980ലെ സഭയിൽ 49 പേരുണ്ടായിരുന്നു. 2014ലെ തെരഞ്ഞെടുപ്പിലായിരുന്നു ഏറ്റവും കുറവ് പ്രതിനിധികൾ തെരഞ്ഞെടുക്കപ്പെട്ടത്- 22 പേർ. 2019ൽ 26 ആയി.

2014ൽ ബി.ജെ.പി അധികാരത്തിലെത്തിയതോടെ പാർട്ടി മാത്രമല്ല മറ്റുള്ളവരും സ്ഥാനാർഥി പട്ടികയിൽ മുസ്‍ലിം പ്രാതിനിധ്യം പരമാവധി കുറച്ചുകൊണ്ടുവരുന്നതായി കണക്കുകൾ വ്യക്തമാക്കുന്നു. കോൺഗ്രസ്, എസ്.പി, തൃണമൂൽ എന്നിങ്ങനെ ഇൻഡ്യ സഖ്യത്തിലെ പ്രമുഖർ പോലും ഇത് നടപ്പാക്കിയവരാണ്.

2024ൽ ഇൻഡ്യ സഖ്യം മൊത്തത്തിൽ 78 പേരെയാണ് സ്ഥാനാർഥികളാക്കിയത്. 2019ൽ ഇത് 115 ആയിരുന്നു. 2019ൽ 34 മുസ്‍ലിം സ്ഥാനാർഥികളെ നിർത്തിയ കോൺഗ്രസ് ഇത്തവണ 19 പേർക്കാണ് നറുക്ക് നൽകിയത്. തൃണമൂൽ കഴിഞ്ഞ തവണ 13 പേരെ വെച്ചിടത്ത് ഇത്തവണ ആറായി. എസ്.പി എട്ടുണ്ടായിരുന്നത് ഇത്തവണ നാലായി. ബി.ജെ.പി ഒരാളെയും നിർത്തി. സഖ്യകക്ഷിയായ ജനതാദൾ യുവും ഒരാൾക്ക് നറുക്ക് നൽകി.

അസമിൽ കോൺഗ്രസ് നേതാവ് റാഖിബുൽ ഹസനാണ് മുസ്‍ലിം എം.പിമാരിൽ ഏറ്റവും ഉയർന്ന ഭൂരിപക്ഷത്തിൽ ജയിച്ചത്. എ.ഐ.യു.ഡി.എഫ് തലവൻ ബദ്റുദ്ദീൻ അജ്മൽ എതിരെയുണ്ടായിട്ടും 10.12 ലക്ഷത്തിനായിരുന്നു ജയം. അസദുദ്ദീൻ ഉവൈസി മൂന്നു ലക്ഷത്തിലേറെയും ഭൂരിപക്ഷം നേടി. തൃണമൂൽ ടിക്കറ്റിൽ അഞ്ചു പേരും എസ്.പിക്കായി നാലു പേരും ജയിച്ചു. മുസ്‍ലിം ലീഗിന് മൂന്നാണ് പ്രാതിനിധ്യം. നാഷനൽ കോൺഫറൻസ് നിരയിൽ രണ്ടുപേരും എ.​ഐ.എം.ഐ.എമ്മിനായി ഒന്നും സ്ഥാനാർഥികൾ ജയിച്ചപ്പോൾ രണ്ടു പേർ സ്വതന്ത്രരാണ്. 

Tags:    
News Summary - V Muraleedharan against Congress neglecting Muslim

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.