Representational Image 

വന്ദേഭാരത് പരീക്ഷണയോട്ടം: സമയലാഭം 47 മിനിറ്റ്, 7.10 മണിക്കൂറിൽ കണ്ണൂർ

തിരുവനന്തപുരം: കേരളത്തിന് അനുവദിച്ച വന്ദേഭാരത് എക്സ്പ്രസിന്‍റെ ആദ്യ പരീക്ഷണയോട്ടം പൂർത്തിയായി. പുലര്‍ച്ച 5.10ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട ട്രെയിൻ ഏഴു മണിക്കൂറും 10 മിനിറ്റുമെടുത്ത് ഉച്ചക്ക് 12നാണ് കണ്ണൂരിലെത്തിയത്. നിലവിലെ ഏറ്റവും വേഗത്തിലോടുന്ന ട്രെയിനുമായി താരതമ്യം ചെയ്യുമ്പോൾ 47 മിനിറ്റിന്‍റെ സമയ ലാഭമേ കണ്ണൂരിലുള്ളവർക്കും കിട്ടൂ. തിരുവനന്തപുരത്തുനിന്ന് ചൊവ്വ, വ്യാഴം, വെള്ളി ദിവസങ്ങളിൽ പുറപ്പെടുന്ന രാജധാനി എക്സ്പ്രസ് 7.57 മണിക്കൂർകൊണ്ട് കണ്ണൂരിലെത്തുന്നുണ്ട്.

കോട്ടയത്തെത്തുന്ന സമയത്തിലും വലിയ അന്തരമില്ല. തിരുവനന്തപുരത്തുനിന്ന് രണ്ടു മണിക്കൂർ 19 മിനിറ്റിലാണ് വന്ദേഭാരത് കോട്ടയം തൊട്ടത്. കേരള എക്സ്പ്രസ് രണ്ടു മണിക്കൂർ 42 മിനിറ്റുകൊണ്ട്  ഈ ദൂരം പിന്നിടുന്നുണ്ട്. കോട്ടയത്തേക്കുള്ള യാത്രക്കാർക്ക് ലഭിക്കുന്നത് 23 മിനിറ്റ് ലാഭം മാത്രം. മൂന്നു മണിക്കൂർ 18 മിനിറ്റ് എടുത്ത് രാവിലെ 8.28നാണ് എറണാകുളം പിടിച്ചത്. ഇതേസമയംകൊണ്ട് ഇതിലും കുറഞ്ഞ ചെലവിൽ എറണാകുളത്തെത്താമെന്നതാണ് നിലവിൽ സ്ഥിതി.

വന്ദേഭാരത് തിരുവനന്തപുരത്തുനിന്ന് കോഴിക്കോട്ടെത്തിയത് ആറു മണിക്കൂർ ആറ് മിനിറ്റിലാണ്. രാജധാനി 6.42 മണിക്കൂറിൽ കോഴിക്കോട്ട് ഓടിയെത്തുന്നുണ്ട്. ജനശതാബ്ദി 7.01 മണിക്കൂർ കൊണ്ടും. തിരുവനന്തപുരം ഡിവിഷനിലെ വിവിധ വിഭാഗങ്ങളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും പരീക്ഷണയോട്ടത്തിൽ ട്രെയിനിലുണ്ടായിരുന്നു.

കണ്ണൂരിൽനിന്ന് ഉച്ചക്കു ശേഷം മടക്കായാത്ര ആരംഭിച്ച ട്രെയിൻ രാത്രിയോടെ കൊച്ചുവേളിയിലെത്തി. പരീക്ഷണയാത്രയിലെ ശരാശരി വേഗം 70 കി.മീ ആണ്. പരീക്ഷണയോട്ടത്തിൽ തന്നെ പല പ്രതിദിന-പ്രതിവാര സർവിസുകളെയും പിടിച്ചിട്ടാണ് വന്ദേഭാരത് ഓടിയത്.

Tags:    
News Summary - vande bharat express kerala trial run

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.