കോഴിക്കോട്: കറുപ്പ് നിറത്തിന്‍റെ പേരിൽ അപമാനിക്കപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ ഫേസ്ബുക്ക് കുറിപ്പിട്ട സംഭവത്തിൽ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കറുപ്പ് നിറത്തിന്‍റെ പേരിൽ ചീഫ് സെക്രട്ടറിക്ക് പോലും രക്ഷയില്ലാത്ത സാഹചര്യമാണെന്ന് വി.ഡി. സതീശൻ പറഞ്ഞു.
പുരോഗമനവാദികളെന്ന് മേനി നടിക്കുന്ന മലയാളികൾ പിന്നോട്ടാണോ നടക്കുന്നതെന്ന് പരിശോധിക്കേണ്ട സാഹചര്യമാണ്. കേരളത്തിന്‍റെ ചീഫ് ഓഫ് സ്റ്റാഫിന് പോലും നിറത്തിന്‍റെ പേരിൽ അധിക്ഷേപം നേരിടേണ്ടി വരുന്നു. തുറന്നു സംസാരിച്ച ചീഫ് സെക്രട്ടറിയെ അഭിനന്ദിക്കുന്നു.
നിറത്തിന്‍റെ പേരിൽ ആളുകൾ അപമാനിക്കപ്പെടരുത്. യാഥാസ്തിക ചിന്തയിൽ നിന്ന് ഉണ്ടാകുന്നതാണിത്. ചിലരുടെ രക്തത്തിൽ കലർന്നതാണ് ഇത്. ഒരു നിറത്തിൽ എന്തിരിക്കുന്നു. കറുപ്പ് നിറത്തിന് ഭംഗിക്കുറവില്ല. എന്‍റെ അമ്മയുടെ നിറം കറുപ്പായിരുന്നു. അമ്മയുടെ നിറം കിട്ടിയില്ലല്ലോ എന്നായിരുന്നു ചെറുപ്പത്തിൽ തന്‍റെ സങ്കടമെന്നും വി.ഡി. സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.
കഴിഞ്ഞ ദിവസം തന്നെ കാണാൻ വന്ന ഒരു സുഹൃത്ത് കറുപ്പ് നിറത്തിന്‍റെ പേരിൽ അധിക്ഷേപ പരാമർശം നടത്തിയെന്ന് ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അറിയിച്ചത്. കറുപ്പിൽ താൻ കണ്ടെത്താത്ത സൗന്ദര്യം തന്‍റെ മക്കളാണ് കണ്ടെത്തിയതെന്നും കറുപ്പ് അതിമനോഹരമാണെന്നും ശാരദ എഫ്.ബി പോസ്റ്റിൽ ചൂണ്ടിക്കാട്ടി.
‘‘ഇന്ന് രാവിലെ (ബുധനാഴ്ച) ഞാൻ ഇട്ട ഒരു പോസ്റ്റാണിത്, പിന്നീട് പ്രതികരണങ്ങളുടെ ബാഹുല്യം കണ്ട് ഞാൻ അസ്വസ്ഥനായി ഡിലീറ്റ് ചെയ്തു. ചർച്ച ചെയ്യേണ്ട ചില കാര്യങ്ങൾ അവിടെയുണ്ടെന്ന് ചില അഭ്യുദയകാംക്ഷികൾ പറഞ്ഞതിനാലാണ് ഞാൻ ഇത് വീണ്ടും പോസ്റ്റ് ചെയ്യുന്നത്.
എന്തിനാണ് ഞാൻ ഇക്കാര്യം പ്രത്യേകം ചൂണ്ടിക്കാട്ടി പ്രതിഷേധിക്കുന്നത്. അതേ, എന്റെ മനസിന് മുറിവേറ്റു. കഴിഞ്ഞ ഏഴ് മാസം മുഴുവൻ എന്റെ മുൻഗാമിയുമായുള്ള ഇത്തരം താരതമ്യങ്ങളുടെ ഘോഷയാത്രയിലായിരുന്നു.
തീവ്രമായ നിരാശയോടെ നാണക്കേട് തോന്നേണ്ട ഒരു കാര്യമാണെന്ന രീതിയിൽ കറുത്ത നിറമുള്ള ഒരാൾ എന്നു മുദ്ര ചാർത്തപ്പെടുന്നതിനെപ്പറ്റിയാണിത് (വനിതായായിരിക്കുക എന്ന നിശബ്ദമായ ഉപവ്യാഖ്യാനത്തിനൊപ്പം). കറുപ്പെന്നാൽ കറുപ്പ് എന്ന മട്ടിൽ. നിറമെന്ന നിലയിൽ മാത്രമല്ലിത്.
കറുപ്പ് വെറുമൊരു നിറം മാത്രമല്ല, നല്ലതല്ലാത്ത കാര്യങ്ങളെ, അസ്വസ്ഥതയെ, തണുത്ത സ്വേച്ഛാധിപത്യത്തെ, ഇരുട്ടിന്‍റെ ഹൃദയത്തെ... പക്ഷേ കറുപ്പിനെ ഇങ്ങനെ നിന്ദിക്കുന്നത് എന്തിനാണ്. കറുപ്പ് എന്നത് പ്രപഞ്ചത്തിലെ സർവവ്യാപിയായ സത്യമാണ്. എന്തിനെയും ആഗിരണം ചെയ്യാൻ കഴിവുള്ള, മനുഷ്യകുലത്തിന് അറിയാവുന്ന ഏറ്റവും കരുത്തുറ്റ ഊർജത്തിന്റെ തുടിപ്പ്. എല്ലാവർക്കും ചേരുന്ന നിറപ്പൊരുത്തം. ഓഫിസിലേക്കുള്ള ഡ്രസ് കോഡ്, സായാഹ്നവേളയിലെ ഉടയാടയഴക്, കൺമഷിയുടെ കാതൽ, മഴയുടെ വാഗ്ദാനം, എന്നിങ്ങനെ
നാലു വയസുള്ളപ്പോൾ ഞാൻ അമ്മയോട് ചോദിച്ചിട്ടുണ്ട്, വീണ്ടും ഗർഭപാത്രത്തിലേക്ക് തിരിച്ചെടുത്ത് എന്നെ വെളുത്ത നിറമുള്ള കുട്ടിയായി ഒന്നുകൂടെ ജനിപ്പിക്കുമോ എന്ന്. നല്ല നിറമില്ലെന്ന വിശേഷണത്താലാണ് കഴിഞ്ഞ അമ്പത് വർഷമായി ജീവിക്കുന്നത്. കറുപ്പിലെ ഭംഗി തിരിച്ചറിയാത്തതിൽ, വെളുത്ത തൊലിയിൽ ആകൃഷ്ടയായതിൽ ഉൾപ്പെടെ ഇത്തരം വിശേഷണത്തിൽ ജീവിച്ചതിൽ എനിക്ക് പ്രായശ്ചിത്വം ചെയ്യേണ്ടതുണ്ട്.
കറുപ്പിൽ ഞാൻ കണ്ടെത്താത്ത സൗന്ദര്യം എന്റെ മക്കളാണ് കണ്ടെത്തിയത്. കറുപ്പിന്റെ പാരമ്പര്യത്തോട് അവർക്ക് ആരാധനയായിരുന്നു. ഞാൻ കാണാതിരുന്ന ഭംഗി അവരതിൽ കണ്ടെത്തിക്കൊണ്ടേയിരുന്നു. കറുപ്പ് എന്നാൽ അതിസുന്ദരമാണെന്ന് അവർ കരുതി. കറുപ്പിന്റെ അഴക് എനിക്കവർ കാട്ടിത്തന്നു. ആ കറുപ്പ് മനോഹരമാണ്, കറുപ്പ് അതിമനോഹരമാണ്’’
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.