തിരുവനന്തപുരം: വെള്ളാപ്പള്ളി നടേശന്‍ തനി സംഘപരിവാർ വക്താവായിരിക്കുകയാണെന്നും അദ്ദേഹത്തിന്‍റെ പ്രസ്താവന ഗുരു നിന്ദയാണെന്നും ശ്രീനാരായണ മാനവധർമ്മം ട്രസ്റ്റ്. 'ജാതി ഭേദം മതദ്വേഷം ഏതുമില്ലാതെ സർവ്വരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണിത്' എന്ന് 1888ൽ അരുവിപ്പുറത്ത് പ്രഖ്യാപിച്ച ശ്രീനാരായണ ഗുരുവിന്റെ ധർമ്മത്തെ പരിപാലിക്കാൻ സ്ഥാപിച്ച പ്രസ്ഥാനത്തിന്റെ ജനറൽ സെക്രട്ടറി സ്ഥാനത്തിരുന്നുകൊണ്ട് വെള്ളാപ്പള്ളി നടേശൻ നടത്തിയ ഇസ്ലാമോഫോബിയ നിറഞ്ഞ നിലമ്പൂർ പ്രസംഗം കടുത്ത ഗുരു നിന്ദയും ഗുരുധർമ്മത്തിനെതിരെയുള്ളതുമാണെന്ന് ശ്രീനാരായണ മാനവധർമ്മം ട്രസ്റ്റ് യോഗം ചൂണ്ടിക്കാട്ടി.
മലപ്പുറത്ത് ഈഴവാദി ഹിന്ദു പിന്നോക്ക സമുദായങ്ങളുടെ അവകാശങ്ങൾ നിഷേധിച്ച് മുസ്ലിം സമുദായം അവരെ ഒതുക്കുന്നു എന്ന വെള്ളാപ്പള്ളി നടേശൻറെ ആക്ഷേപം മതസ്പർധ ഉണ്ടാക്കാനും വളർത്താനുമായി വർഷങ്ങളായി ആർ.എസ്.എസ്-ബി.ജെ.പി നേതാക്കന്മാർ പ്രചരിപ്പിക്കുന്ന വ്യാജമായ ആരോപണമാണ്. ഈഴവാദി പിന്നാക്ക സമുദായങ്ങൾക്ക് വേണ്ടി വാദിക്കുന്നു എന്ന് നടിച്ചുകൊണ്ട് വെള്ളാപ്പിള്ളി പറയുന്ന ശുദ്ധ 'മുസ്ലിം വിരുദ്ധ വിദ്വേഷ സംസാരം' അദ്ദേഹം തനി സംഘപരിവാർ വക്താവായിരിക്കുകയാണെന്നത് ആവർത്തിക്കുകയാണ്.
വെള്ളാപ്പള്ളി നടേശൻ്റെ വിദ്വേഷ സംസ്കാരത്തെ ശ്രീനാരായണ മാനവധർമം ട്രസ്റ്റ് ശക്തമായി അപലപിക്കുന്നതിനൊപ്പം ശ്രീനാരായണ ഗുരുവിൻറെ പേരിൽ മതദ്വേഷം പ്രചരിപ്പിക്കരുതെന്ന് അദ്ദേഹത്തോട് അഭ്യർഥിക്കുകയാണെന്നും ട്രസ്റ്റ് ഭാരവാഹികളായ പ്രഫ. മോഹൻ ഗോപാൽ, വി.ആർ. ജോഷി, സുദേഷ് എം. രഘു എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.