'ഊന്നുവടിയില്ലാതെ നടക്കാൻ പോലുമാകില്ല', തനിക്കെതിരായ പരാതി വ്യാജമെന്ന് സിവിക് ചന്ദ്രൻ

കോഴിക്കോട്: തനിക്കെതിരായ ലൈംഗികാതിക്രമ പരാതി വ്യാജമെന്ന് എഴുത്തുകാരനും ആക്ടിവിസ്റ്റുമായ സിവിക് ചന്ദ്രൻ. ഊന്നുവടിയില്ലാതെ നടക്കാൻ പോലുമാകാത്തയാളാണ് താനെന്നും മുൻകൂർ ജാമ്യാപേക്ഷയിൽ സിവിക് ചന്ദ്രൻ ചൂണ്ടിക്കാട്ടി. പ്രതിക്ക് മുൻകൂർ ജാമ്യം നൽകുന്നതിനെ പ്രോസിക്യൂഷൻ എതിർത്തു. മുൻകൂർ ജാമ്യാപേക്ഷയിൽ വിധി പറയുന്നത് കോഴിക്കോട് ജില്ല സെഷൻസ് കോടതി ആഗസ്റ്റ് രണ്ടിലേക്ക് മാറ്റി.

പരാതിക്കാരി അംഗമായ സംഘം ആഭ്യന്തര സെല്ലിനെ കൊണ്ട് അന്വേഷിപ്പിച്ചതാണ് വിഷയം. പട്ടികജാതി-പട്ടിക വർഗ നിയമപ്രകാരം ചുമത്തിയ കേസ് നിലനിൽക്കില്ലെന്നും സിവികിന് വേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചു. എന്നാൽ, സിവിക് ചന്ദ്രൻ അയച്ച വാട്സാപ്പ് സന്ദേശങ്ങൾ തെളിവായി പ്രോസിക്യൂഷനും പരാതിക്കാരിയും ഹാജരാക്കി. വാട്സാപ്പ് സന്ദേശങ്ങൾ പ്രതിയുടെ സ്വഭാവം വ്യക്തമാക്കുന്നുവെന്ന് പ്രോസിക്യൂഷൻ വാദിച്ചു. പുറത്ത് ദലിതർക്ക് വേണ്ടി പ്രവർത്തിക്കുന്നയാളുടെ ഉള്ളിലിരിപ്പ് മറ്റൊന്നാണെന്നും പ്രോസിക്യൂഷൻ വാദിച്ചു.

സാഹിത്യകാരിയായ യുവതിയാണ് സിവിക് ചന്ദ്രനെതിരെ പരാതി നൽകിയത്. ഏപ്രിലിൽ പുസ്തക പ്രസാധനത്തിനായി ഒത്തുകൂടിയപ്പോഴായിരുന്നു അതിക്രമം നടന്നതെന്ന് യുവതി പരാതിയിൽ പറയുന്നു. സിവിക് ചന്ദ്രൻ അഡ്മിനായ 'നിലാനടത്തം' വാട്ട്സ്ആപ്പ് ​ഗ്രൂപ്പിലാണ് ലൈം​ഗികാതിക്രമത്തിന് ഇരയായ കാര്യം കവയത്രി കൂടിയായ യുവതി വെളിപ്പെടുത്തിയത്. സിവിക് ചന്ദ്രൻ, കവി വി.ടി. ജയദേവൻ എന്നിവർക്കെതിരെയായായിരുന്നു യുവതിയുടെ ആരോപണം. ഈ രണ്ടു വ്യക്തികളിൽ നിന്ന് തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങൾ തന്നെ ട്രോമയിലേക്ക് തള്ളിയിട്ടെന്നും താൻ അത്രയേറെ വിശ്വസിച്ച മനുഷ്യരിൽ നിന്നുണ്ടായ തിക്താനുഭവം തന്നെ കനത്ത ആഘാതത്തിലാഴ്ത്തിയെന്നും യുവതി പറയുന്നു.

അതിനിടെ, സിവിക് ചന്ദ്രനെതിരെ പീഡനശ്രമത്തിന് പുതിയൊരു കേസ് കൂടി കൊയിലാണ്ടി പൊലീസ് രജിസ്റ്റർ ചെയ്തു. 2020ൽ കോഴിക്കോട് സ്വദേശിയായ യുവഎഴുത്തുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചു എന്ന പരാതിയിലാണ് നടപടി. 

സിവിക് ചന്ദ്രൻ സംസ്ഥാനം വിട്ടതായാണ് പൊലീസിന്‍റെ നിഗമനം. കോഴിക്കോട് വെസ്റ്റ്ഹില്ലിലുളള വീട്ടിൽ പലതവണ അന്വേഷണസംഘം എത്തിയെങ്കിലും സിവിക് ചന്ദ്രനെ കണ്ടെത്താനായില്ല. ഫോണ്‍ സ്വിച്ച്ഡ് ഓഫാണെന്നും അയല്‍ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നുണ്ടെന്നും അന്വേഷണ സംഘം അറിയിച്ചു.

Tags:    
News Summary - Verdict on Civic Chandrans anticipatory bail plea on August 2

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-09-18 02:18 GMT