തിരുവനന്തപുരം: പേരൂർക്കട അമ്പലംമുക്കിലെ അലങ്കാരച്ചെടി വിൽപനശാലയിലെ ജീവനക്കാരി നെടുമങ്ങാട് കരിപ്പൂർ ചരുവള്ളികോണത്ത് വീട്ടിൽ വിനീതയെ (38) കുത്തിക്കൊലപ്പെടുത്തിയ കേസിൽ തമിഴ്നാട് സ്വദേശിക്ക് വധശിക്ഷയും വിവിധ കുറ്റങ്ങളിലായി ആകെ 8,10,500 രൂപ പിഴയും കോടതി വിധിച്ചു. കന്യാകുമാരി ജില്ലയിലെ തോവാള വെള്ളമടം രാജീവ് നഗറിൽ രാജേന്ദ്രൻ (42) ആണ് പ്രതി. വധശിക്ഷക്ക് പുറമേ കുത്തിക്കൊലപ്പെടുത്തിയതിന് നാല് ലക്ഷം രൂപ പിഴയും മരണം ഉണ്ടാക്കിയുള്ള കവർച്ചക്ക് ജീവപര്യന്തം കഠിനതടവും നാല് ലക്ഷം രൂപ പിഴയും കുറ്റകരമായ വസ്തു കൈയേറ്റത്തിന് മൂന്നുമാസം കഠിനതടവും 500 രൂപ പിഴയും തെളിവ് നശിപ്പിക്കലിന് ഏഴ് വർഷം കഠിന തടവും പതിനായിരം രൂപ പിഴയുമാണ് ശിക്ഷ. പിഴകൾ ഒടുക്കിയല്ലെങ്കിൽ മൂന്ന് വർഷം കൂടി കഠിനതടവ് അനുഭവിക്കണമെന്ന് 600 പേജുള്ള വിധിന്യായത്തിൽ തിരുവനന്തപുരം ഏഴാം അഡീഷനൽ സെഷൻസ് ജഡ്ജ് പ്രസൂൺ മോഹൻ ഉത്തരവിട്ടു.
പിഴത്തുകയിൽനിന്ന് നാല് ലക്ഷം രൂപ വിനീതയുടെ കുട്ടികൾക്ക് നൽകണം. കൂടാതെ കുട്ടികൾക്കും മാതാപിതാക്കൾക്കും ലീഗൽ സർവിസ് അതോറിറ്റിയിൽനിന്ന് നഷ്ടപരിഹാരം നൽകണമെന്നും കോടതി ഉത്തരവിട്ടു. കൊല്ലപ്പെട്ട വിനീതയുടെ 14ഉം 11ഉം വയസ്സായ രണ്ട് കുട്ടികൾ വിനീതയുടെ മാതാപിതാക്കളോടൊപ്പമാണ് കഴിയുന്നത്. ശിക്ഷാവിധി കേൾക്കാൻ വിനീതയുടെ മാതാപിതാക്കളും കുട്ടികളും കോടതി മുറിയിൽ എത്തിയിരുന്നു. കേസ് അപൂർവങ്ങളിൽ അപൂർവമാണന്ന പ്രോസിക്യൂഷൻ വാദത്തെ തുടർന്ന് പ്രതിയുടെ ജീവിതത്തിന്റെ സാമൂഹിക വിലയിരുത്തൽ പഠനത്തെക്കുറിച്ചുള്ള വിവിധ റിപ്പോർട്ടുകൾ കോടതി ശേഖരിച്ചിരുന്നു. പ്രതിയുടെ മാനസിക പരിഷ്കരണ-പരിവർത്തന സാധ്യതകളെ കുറിച്ച് തിരുവനന്തപുരം കലക്ടർ അനുകുമാരി, പ്രതിയുടെ കുറ്റകരമായ മുൻ പ്രവൃത്തികളെ കുറിച്ച് സിറ്റി പൊലീസ് കമീഷണർ തോംസൻ ജോസ്, പ്രതിയുടെ മാനസികാരോഗ്യ നില പരിശോധിച്ച പേരൂർക്കട മാനസികാരോഗ്യ ആശുപത്രി സൂപ്രണ്ട് ഡോ. പ്രീതി ജയിംസ്, ജയിലിനുള്ളിലെ പ്രതിയുടെ സ്വഭാവവും പെരുമാറ്റവും സംബന്ധിച്ച് തിരുവനന്തപുരം, പാളയംകോട്ട ജയിൽ സൂപ്രണ്ടുമാർ, പ്രതിയുടെ സ്ഥാവര ജംഗമ സ്വത്തുക്കളുടെ വിശദാംശങ്ങളെ സംബന്ധിച്ച് നാഗർകോവിൽ റവന്യൂ അതോറിറ്റി, കന്യാകുമാരി, തിരുവനന്തപുരം ജില്ല പ്രബേഷൻ ഓഫിസർമാർ എന്നിവർ വിവിധ റിപ്പോർട്ടുകൾ മുദ്രവെച്ച കവറുകളിൽ നൽകിയിരുന്നു. മനഃപരിവര്‍ത്തനം നടത്താന്‍ കഴിയാത്ത കൊലപാതക പരമ്പര നടത്തുന്നയാളാണ് പ്രതിയെന്നായിരുന്നു റിപ്പോര്‍ട്ടുകളുടെ പൊതുസാരാംശം. ശിക്ഷയെ കുറിച്ചുള്ള കോടതിയുടെ ചോദ്യങ്ങൾക്ക് 70 വയസ്സ് കഴിഞ്ഞ അമ്മക്ക് ഏക ആശ്രയം താനാണെന്നും പൊലീസിനെ ഭയന്ന് സഹോദരൻ പ്രഭുവും സഹോദരി സുബ്ബലക്ഷ്മിയും അമ്മയെ കാണാൻ പോലും കൂട്ടാക്കാറില്ലെന്നും പ്രതി കോടതിയെ അറിയിച്ചിരുന്നു.
ശിക്ഷയെ കുറിച്ച് പ്രോസിക്യൂഷന്റെയും പ്രതിയുടെയും വാദങ്ങളും കോടതി കേട്ടിരുന്നു. പ്രതി കൊടുംകുറ്റവാളിയാണന്നും കവർച്ചക്കായി തമിഴ്നാട്ടിലും കേരളത്തിലും നടത്തിയ നാല് കൊലപാതകങ്ങളിൽ മൂന്നും സ്ത്രീകളായിരുന്നുവെന്നും സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ എം. സലാഹുദീൻ പറഞ്ഞു. പ്രതിയുടെ പ്രവൃത്തി അതിക്രൂരവും പൈശാചികവും സമൂഹത്തിന്റെ മനസ്സാക്ഷിയെ ഞെട്ടിക്കുന്നതുമായിരുന്നു. ജീവപര്യന്തം ശിക്ഷയാണ് വിധിക്കുന്നതെങ്കിൽ ശിക്ഷാ ഇളവിന് പ്രതി അർഹനാണെന്നും ഭാവിയിൽ സമാനമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെടില്ലെന്ന് ഉറപ്പ് വരുത്താനാവില്ലെന്നുമുള്ള പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിച്ചു. പരമ്പര കൊലയാളി എന്ന നിലയിൽ പ്രതി സമൂഹത്തിന് ഭീഷണിയാണ്. നിരപരാധികളുടെ ദാരുണമായ അന്ത്യത്തിൽനിന്ന് രക്ഷിക്കാനുള്ള ഏകമാർഗം വധശിക്ഷയാണെന്ന് പ്രോസിക്യൂഷൻ ശക്തമായ നിലപാടെടുത്തിരുന്നു. പ്രതിയുടെ പ്രായം പരിഗണിക്കണമെന്ന പ്രതിഭാഗം വാദവും കോടതി തള്ളി.
സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എം. സലാഹുദ്ദീന്, ദേവിക മധു, ജെ. ഫസ്ന, ഒ.എസ്. ചിത്ര എന്നിവർ പ്രോസിക്യൂഷന് വേണ്ടി ഹാജരായി. തിരുവനന്തപുരം സിറ്റി പൊലീസ് കമീഷണറായിരുന്ന ജി. സ്പർജൻ കുമാറിന്റെ മേല്‍നോട്ടത്തില്‍ കന്റോൺമെന്റ് എ.സിയായിരുന്ന വി.എസ്. ദിനരാജ്, പേരൂര്‍ക്കട സി.ഐ ആയിരുന്ന വി. സജികുമാര്‍, ജുവനപുടി മഹേഷ്, സബ് ഇൻസ്പെക്ടർമാരായ എസ്. ജയകുമാർ, ആർ. അനിൽകുമാർ, മീന എസ്. നായർ, സീനിയർ സിവിൽ പൊലീസുകരായ ആർ. പ്രമോദ്, നൗഫൽ റഫീഖ്, ഷംനാദ്, അരുൺ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക പൊലീസ് സംഘമാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.