കൊച്ചി: പ്രതിപക്ഷ പ്രതിഷേധത്തിനിടെ ലോക്സഭ പാസാക്കിയ വഖഫ് ഭേദഗതി ബിൽ മുനമ്പം ജനതക്ക് ആശ്വാസം നൽകുന്നതാണെന്ന് സിറോ മലബാർ സഭ. വഖഫ് ഭേദഗതിക്കുള്ള പിന്തുണ ഏതെങ്കിലും രാഷ്ട്രീയ കക്ഷികൾക്കോ, മുന്നണിക്കോ ഉള്ള പിന്തുണയല്ലെന്നും വിഷയത്തിൽ കേന്ദ്ര സർക്കാർ കൃത്യമായ നിലപാടെടുത്തെന്നും സിറോ മലബാർ സഭ വക്താവ് ആന്റണി വടക്കേക്കര പറഞ്ഞു.
സ്വത്ത് വഖഫ് ചെയ്യുന്നതിന് എതിരല്ല, ഇന്ത്യൻ ഭരണഘടനക്ക് എതിരായ നിയമങ്ങളെയാണ് ചോദ്യം ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. മുനമ്പം ജനതക്ക് സിറോ മലബാർ സഭ അഭിവാദ്യം അർപ്പിക്കുന്നു. ഇന്ത്യൻ ഭരണഘടനയെ ചോദ്യം ചെയ്യുന്ന നിയമമായിരുന്നു നിലവിലുണ്ടായിരുന്ന വഖഫ് നിയമം. അക്കാര്യത്തിൽ സർക്കാർ ഉത്തരവാദിത്വം നിറവേറ്റി. ജനപ്രതിനിധികൾ എല്ലാവരും മുനമ്പം ജനതയോടൊപ്പമാണ്. ഇക്കാര്യത്തിൽ സർക്കാർ കൃത്യതയോടെ നിലപാട് എടുത്തു. കേരളത്തിൽനിന്ന് സംസാരിച്ച എല്ലാ ജനപ്രതിനിധികളും മുനമ്പത്തിന് അനുകൂലമായ നിലപാടാണ് എടുത്തതെന്നും അദ്ദേഹം പറഞ്ഞു.
ന്യൂനപക്ഷ അവകാശങ്ങളുടെ മേൽ കടന്ന് കയറ്റം ഉണ്ടാകരുത്. സ്വത്ത് വഖഫ് ചെയ്യുന്നതിനും മുസ്ലിം സമുദായത്തിനും എതിരല്ലെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം ഇന്ത്യൻ ഭരണഘടനക്ക് എതിരായ നിയമങ്ങളെയാണ് ചോദ്യം ചെയ്തതെന്നും കൂട്ടിച്ചേർത്തു.
വഖഫ് ബിൽ പാസാകുന്നതോടെ മുനമ്പത്തെ സമരത്തിന് പരിഹാരമാകുമെന്ന് കത്തോലിക്കാ കോണ്‍ഗ്രസ് പറഞ്ഞു. വഖഫ് വിഷയം തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും. മുനമ്പത്ത് ഇനി സമരം തുടരേണ്ടതില്ല. ബില്ലിനെ എതിർത്തവരുടെ നിലപാട് വേദനാജനകമെന്നും കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ കോഓർഡിനേറ്റർ ഫാദർ ഫിലിപ്പ് വ്യക്തമാക്കി.
അതേസമയം, മുനമ്പം വിഷയം പരിഹരിക്കാന്‍ ബില്ല് കൊണ്ടുവന്നു എന്ന രീതിയിലാണ് കേരളത്തിലെ ചര്‍ച്ചകളെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. കലക്കവെള്ളത്തില്‍ മീന്‍പിടിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും മന്ത്രി കുറ്റപ്പെടുത്തി. ബുധനാഴ്ച ലോക്‌സഭ പാസാക്കിയ വഖഫ് ഭേദഗതി ബില്‍ വ്യാഴാഴ്ച ഉച്ചക്ക് ഒരുമണിയോടെ രാജ്യസഭയില്‍ അവതരിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.