കോഴിക്കോട്: ഇന്ത്യയിലെ മുസ്‌ലിം സമൂഹത്തിന്‍റെ സ്വത്ത് പിടിച്ചെടുക്കാനുള്ള സംഘ്പരിവാർ ഭരണകൂടത്തിന്റെ വംശീയ പദ്ധതിയുടെ ഭാഗമാണ് വഖഫ് നിയമഭേദഗതി ബില്ലെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്‍റ് റസാഖ് പാലേരി.
പൗരത്വ ഭേദഗതി നിയമം, മുത്വലാഖ്, ഏക സിവിൽ കോഡ് തുടങ്ങിയ വിവിധ മുസ്‌ലിം ഉന്മൂലന പദ്ധതികളുടെ ഭാഗമായാണ് പുതിയ വഖഫ് ഭേദഗതി നിയമം പാർലമെന്‍റിൽ പാസാക്കിയെടുക്കാൻ ഭരണകൂടം ശ്രമിക്കുന്നത്. ഇതിനെതിരെ രാജ്യത്തെ ജനാധിപത്യ വിശ്വാസികൾ ഒറ്റക്കെട്ടായി തെരുവിലിറങ്ങി പ്രതിഷേധിക്കണം. സംസ്ഥാന വ്യാപകമായി ഇന്നും നാളെയും പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാനും സംസ്ഥാന പ്രസിഡന്‍റ് ആഹ്വാനം ചെയ്തു.
വിവാദ വഖഫ് ദേഭഗതി ബിൽ കേന്ദ്ര പാർലമെന്ററി മന്ത്രി കൂടിയായ ന്യൂനപക്ഷ കാര്യ മന്ത്രി കിരൺ റിജിജുവാണ് ലോക്സഭയിൽ അവതരിപ്പിച്ചത്. പ്രതിപക്ഷത്തിന്‍റെ ശക്തമായ എതിർപ്പിനിടെയാണ് ബിൽ അവതരണം. ബില്ലിൽ എട്ട് മണിക്കൂർ ചർച്ച നടക്കും. ബിൽ അവതരിപ്പിക്കുന്നതിന് മുമ്പായി പ്രതിപക്ഷം ക്രമപ്രശ്നം ഉന്നയിച്ചു. ബിൽ അടിച്ചേൽപ്പിക്കുകയാണെന്ന് കെ.സി. വേണുഗോപാൽ പറഞ്ഞു.
യഥാർഥ ബില്ലിൽ ചർച്ച നടന്നിട്ടില്ലെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി ചൂണ്ടിക്കാട്ടി. ജോയിന്‍റ് പാർലമെന്‍റ് കമ്മിറ്റിക്ക് ബില്ലിൽ ഭേദഗതി വരുത്താനുള്ള അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു. മുസ്‍ലിം സമുദായ നേതാക്കളുടെയും സംഘടനകളുടെയും കടുത്ത പ്രതിഷേധം വകവെക്കാതെയാണ് ബിൽ ലോക്സഭയിൽ കൊണ്ടുവന്നിരിക്കുന്നത്. ബുധനാഴ്ചതന്നെ ബിൽ ചർച്ച നടത്തി ലോക്സഭയിൽ പാസാക്കി തുടർന്ന് രാജ്യസഭയിലേക്ക് വിടാനാണ് കേന്ദ്ര നീക്കം.
12 മണിക്കൂർ ചർച്ചക്കായി സമയം അനുവദിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും അനുവദിച്ചിരുന്നില്ല. ഇതേതുടർന്ന് പാർലമെന്റിന്റെ കാര്യോപദേശക സമിതി (ബി.എ.സി) യോഗത്തിൽനിന്ന് പ്രതിപക്ഷ എം.പിമാർ ഇറങ്ങിപ്പോയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.