തിരുവനന്തപുരം: വഖഫ് ഭേദഗതി നിയമം പിൻവലിക്കണം എന്നാവശ്യപ്പെട്ട് മലപ്പുറത്ത് വെൽഫെയർ പാർട്ടിയും ഫ്രറ്റേണിറ്റിയും സംഘടിപ്പിച്ച റോഡ് ഉപരോധത്തിനു നേരെ അതിക്രമം നടത്തി ജില്ല പ്രസിഡൻ്റ് കെ.വി. സഫീർഷായെയും മറ്റു നേതാക്കളെയും അറസ്റ്റ് ചെയ്ത പൊലീസ് നടപടി പ്രതിഷേധാർഹമാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്‍റ് റസാഖ് പാലേരി. സംഘപരിവാറിനെതിരെ സംസ്ഥാനത്ത് നടക്കുന്ന പ്രതിഷേധങ്ങളോട് കേരള പൊലീസ് സ്വീകരിക്കുന്ന സമീപനം പൊലീസിലെ സംഘ്പരിവാർ സ്വാധീനം വ്യക്തമാക്കുന്ന കാര്യമാണ്.
പാർലമെന്റിലും നിയമസഭയിലും വഖഫ് ബില്ലിനെ ശക്തമായി പ്രതിരോധിക്കുമെന്ന് പറഞ്ഞ ഇടതുപക്ഷ സർക്കാർ കേന്ദ്ര ഭരണകൂടത്തിന്റെ അന്യായ നിയമ ഭേദഗതിക്കെതിരെ ജനാധിപത്യപരമായി നടക്കുന്ന സമരങ്ങളെ തല്ലി ഒതുക്കാൻ ശ്രമിക്കുന്നതിൻ്റെ ന്യായം എന്താണെന്ന് വ്യക്തമാക്കണം.
അതേ സമയം വഖഫ് ഭേദഗതി ബിൽ മുൻനിർത്തി സംസ്ഥാനത്ത് സാമൂഹിക ധ്രുവീകരണവും വംശീയ കലാപവും സൃഷ്ടിക്കാനുള്ള ബി.ജെ.പിയുടെ ആസൂത്രിത ശ്രമങ്ങളെ കേരള പൊലീസ് നിസ്സംഗമായി നോക്കി നിൽക്കുകയാണ്. ഇടതുപക്ഷ നിലപാട് ആത്മാർഥമാണെങ്കിൽ പൊലീസ് സ്വീകരിക്കുന്ന ഇരട്ടത്താപ്പ് അവസാനിപ്പിക്കുകയും സമര പ്രവർത്തകരെ അന്യായമായി കയ്യേറ്റം ചെയ്ത പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുകയും വേണമെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.