ആവിഷ്‌കാര സ്വാതന്ത്ര്യത്തിനു മേലുള്ള ഒരു ഭീഷണിയും അംഗീകരിക്കാന്‍ നമുക്ക് കഴിയില്ല-രമേശ് ചെന്നിത്തല

ആവിഷ്‌കാര സ്വാതന്ത്ര്യത്തിനു മേലുള്ള ഒരു ഭീഷണിയും അംഗീകരിക്കാന്‍ നമുക്ക് കഴിയില്ല-രമേശ് ചെന്നിത്തല

തിരുവനന്തപുരം: ആവിഷ്‌കാര സ്വാതന്ത്ര്യത്തിനു മേലുള്ള ഒരു ഭീഷണിയും അംഗീകരിക്കാന്‍ നമുക്ക് കഴിയില്ലെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. എംപുരാന്‍ കണ്ടു. പടം ഇഷ്ടപ്പെട്ടു. ഇന്ത്യന്‍ ജിവിതത്തിന്റെ യഥാര്‍ഥ ചിത്രമാണിത്. ഇതില്‍ സെന്‍സര്‍ ചെയ്തു മാറ്റണ്ട ഒരു ഭാഗവും കണ്ടില്ല. പോരാടുന്നവര്‍ നിര്‍ബന്ധിതമായി കണ്ടിരിക്കേണ്ട പടമാണിതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. 

ആവിഷ്‌കാര സ്വാതന്ത്ര്യത്തിനു മേലുള്ള ഒരു ഭീഷണിയും അംഗീകരിക്കാന്‍ നമുക്ക് കഴിയില്ല. അതുകൊണ്ടു ഒന്നും വെട്ടിമാറ്റപ്പെടേണ്ടതില്ല എന്നാണ് എന്റെ അഭിപ്രായം. വര്‍ഗീയതയ്‌ക്കെതിരെയുള്ള അതിശക്തമായ പ്രമേയം തന്നെയാണിത്. മാത്രവുമല്ല, സിനിമയില്‍ പ്രിയദര്‍ശിനിയുടെ വിജയം ഒത്തിരി സന്ദേശങ്ങള്‍ നല്‍കുന്നുണ്ട്. ആവിഷ്‌കാരസ്വാതന്ത്ര്യത്തിനു നേരേയുള്ള ഒരു തരത്തിലുള്ള ആക്രമണവും സമ്മതിച്ചു നല്‍കരുത്.

ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, 51 വെട്ട് തുടങ്ങി നിരവധി ചിത്രങ്ങള്‍ക്കു നേരെ നടന്ന തീയറ്റര്‍ കൊടുക്കാതെയും ഒറ്റപ്പെടുത്തിയും നടന്ന ആക്രമണങ്ങളും നമ്മള്‍ കണ്ടില്ലെന്നു നടിക്കരുത്. ആവിഷ്‌കാര സ്വാതന്ത്ര്യത്തിനു മേല്‍ നടക്കുന്ന ആക്രമണങ്ങള്‍ ഏകപക്ഷിയമല്ല എന്നോര്‍ക്കണം. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്ന ചിത്രം ഇറങ്ങിയപ്പോള്‍ ഇനി മുരളി ഗോപിയുടെ ചിത്രങ്ങള്‍ താന്‍ കാണില്ല എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്തായാലും അദ്ദേഹം ഈ ചിത്രം വന്നു കണ്ടതില്‍ സന്തോഷമുണ്ട്.

കോണ്‍ഗ്രസ് ഭരിക്കുന്ന കാലത്ത് കോണ്‍ഗ്രസിനെ കളിയാക്കി നിരവധി ചിത്രങ്ങള്‍ ഇറങ്ങിയിട്ടുണ്ട്. ഭരണാധിപന്‍മാരെയും പാര്‍ട്ടിയേയും നയങ്ങളെയും കളിയാക്കി എത്രയെത്ര സിനിമകളാണ് ഇറങ്ങിയിട്ടുള്ളത്. അതൊന്നും ഞങ്ങളുടെ പാര്‍ട്ടിയേയോ പ്രവര്‍ത്തകരെയോ അസ്വസ്ഥരാക്കിയിട്ടില്ല. എന്നെ വിമര്‍ശിക്കാതിരിക്കരുത് എന്ന് കാര്‍ട്ടൂണിസ്റ്റ ്ശങ്കറോടു പറഞ്ഞ നെഹ്‌റുജിയാണ് ഞങ്ങളുടെ ജനാധിപത്യത്തിന്റെ വഴികാട്ടി.

കലയെ കലയുടെ വഴിക്കു വിടുക. സിനിമയെ സിനിമയുടെ വഴിക്കു വിടുക. അതിലെ സാമൂഹ്യ വിമര്‍ശനങ്ങള്‍ ആസ്വദിക്കുക. സംഘടിതമായി എതിര്‍ക്കാതിരിക്കുക. സര്‍ഗാത്മകത അതിന്റെ വഴിക്കു പോകട്ടെ. ആവിഷ്‌കാരസ്വാതന്ത്ര്യത്തെ സംഘടിതമായി ആക്രമിക്കുന്നത് ഫാസിസമാണ്. ഫാസിസം ജനാധിപത്യത്തിന്റെ മൂല്യങ്ങള്‍ക്ക് എതിരാണ്. ആവിഷ്‌കാരസ്വാതന്ത്ര്യം അനുവദിക്കപ്പെടുക തന്നെ വേണം. മോഹന്‍ലാലിനും പൃഥിരാജിനും അഭിനന്ദനങ്ങള്‍. 

Tags:    
News Summary - We cannot accept any threat to freedom of expression - Ramesh Chennithala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.