വിജയരാഘവൻ സംവരണ സമുദായങ്ങൾക്കെതിരെ വർഗീയത പ്രചരിപ്പിക്കുന്നു -വെൽഫെയർ പാർട്ടി

തിരുവനന്തപുരം: സവർണ സംവരണം നടപ്പാക്കുന്നതിനു വേണ്ടി സംവരണ സമുദായങ്ങൾക്കെതിരെ സി.പി.എം സംസ്ഥാന സെക്രട്ടറി എം. വിജയരാഘവൻ വർഗീയത പ്രചരിപ്പിക്കുകയാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്‍റ് ഹമീദ് വാണിയമ്പലം പറഞ്ഞു. കേരളത്തിലെ ഈഴവ - മുസ്ലിം - ദളിത് - ആദിവാസി തുടങ്ങിയ പിന്നാക്ക വിഭാഗങ്ങൾ അനർഹമായത് നേടിയെടുക്കുന്നുവെന്ന സവർണ ഭാഷ്യത്തെ വിളിച്ചു പറയുകയാണ് വിജയരാഘവൻ ചെയ്യുന്നത്. ഇതിന്‍റെ ഭാഗമായാണ് സവർണ സംവരണത്തിനെതിരെ നടക്കുന്ന സമരങ്ങൾക്ക് വർഗീയ മുദ്ര ചാർത്താൻ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

രാജ്യത്ത് ജാതി മേധാവിത്വവും സാമൂഹിക അസന്തുലിതത്വവും ദിനംപ്രതി വർധിച്ചു വരികയാണ്. എന്നാൽ ഇതിനെ മറച്ചുവെച്ചുകൊണ്ട് വിദ്യാഭ്യാസ - ഉദ്യോഗസ്ഥ മേഖലകളിൽ വൻ ഭൂരിപക്ഷമുള്ള സവർണ സമൂഹത്തിന് കൂടുതൽ ആനുകൂല്യങ്ങൾ തരപ്പെടുത്തി നൽകിക്കൊണ്ട് വർഗീയ ധ്രുവീകരണത്തിനാണ് സി.പി.എം ശ്രമിക്കുന്നത്.

ഹൈകോടതിയുടെ നിർദേശത്തെ മറച്ചുവെച്ചുകൊണ്ട് സംവരണ ക്വാട്ട പുനർനിർമിക്കാതെ മുന്നോട്ടു പോകാനാണ് ഇടതുപക്ഷം ശ്രമിക്കുന്നത്. ഭരണഘടന വിഭാവനം ചെയ്യുന്ന സാമൂഹികവും രാഷ്ട്രീയവുമായ സംവരണ സമുദായങ്ങളുടെ പുരോഗതിയെ തടയുക എന്നതാണ് സവർണ സംവരണത്തിലൂടെ ലക്ഷ്യം വെക്കുന്നത്.

കേരളത്തിൽ സാമൂഹിക നീതി അട്ടിമറിച്ച് സവർണാധിപത്യം നടപ്പാക്കുന്നതിനു വേണ്ടിയാണ് സി.പി.എം ശ്രമിക്കുന്നത്. അതിനു വേണ്ടി പ്രത്യേകം നിയോഗിക്കപ്പെട്ട വ്യക്തിയാണ് വിജയരാഘവൻ എന്നാണ് അദ്ദേഹത്തിന്‍റെ വർഗീയ പരാമർശങ്ങളിലൂടെ വ്യക്തമാകുന്നതെന്നും ഹമീദ് വാണിയമ്പലം പറഞ്ഞു. 

Tags:    
News Summary - welfare party statement about a vijayaraghavan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-09-18 02:18 GMT