അതിരപ്പിള്ളി (തൃശൂർ): അതിരപ്പിള്ളി മേഖലയിൽ കാട്ടാനകളുടെ ആക്രമണത്തിൽ രണ്ടിടങ്ങളിലായി മൂന്നുപേർ കൊല്ലപ്പെട്ടു. അതിരപ്പിള്ളിയിൽ വാഴച്ചാൽ ഉന്നതിയിലെ സതീഷ് (34), അംബിക (30) എന്നിവരും മലക്കപ്പാറയിൽ അടിച്ചിൽതൊട്ടി ഉന്നതിയിലെ തമ്പാന്റെ മകൻ സെബാസ്റ്റ്യനുമാണ് (20) മരിച്ചത്.
സെബാസ്റ്റ്യൻ ഞായറാഴ്ചയും സതീഷും അംബികയും തിങ്കളാഴ്ച രാത്രിയുമാണ് ആക്രമണത്തിനിരയായത്. തൊട്ടടുത്ത ദിവസങ്ങളിലുണ്ടായ ആക്രമണങ്ങളിൽ മരണങ്ങൾ സംഭവിച്ചതോടെ വനപാലകർക്കെതിരെ പ്രദേശത്ത് പ്രതിഷേധം ശക്തമായി. അംബികയുടെ മൃതദേഹം കൊണ്ടുപോകുന്നത് ബന്ധുക്കൾ തടഞ്ഞത് സ്ഥലത്ത് സംഘർഷത്തിനിടയാക്കി. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ വനംമന്ത്രി എ.കെ. ശശീന്ദ്രൻ വനംവകുപ്പ് മേധാവിയോട് റിപ്പോർട്ട് തേടി.
ചൊവ്വാഴ്ച പുലർച്ചെ സതീഷിന്റെ മൃതദേഹം വനത്തിലെ പാറക്കെട്ടിനു മുകളിലും അംബികയുടെ മൃതദേഹം പുഴയിലുമാണ് കണ്ടെത്തിയത്. വനവിഭവങ്ങൾ ശേഖരിക്കാൻ അതിരപ്പിള്ളി വഞ്ചിക്കടവിൽ കുടിൽകെട്ടി താമസിക്കുകയായിരുന്നു ഇവർ. ഇരുവരും ആദിവാസി കാടർ വിഭാഗത്തിൽപെട്ടവരാണ്.
പ്രദേശത്ത് മറ്റു കുടുംബങ്ങളും താമസിക്കുന്നുണ്ട്. തിങ്കളാഴ്ച രാത്രി കാട്ടാനക്കൂട്ടം എത്തിയപ്പോൾ മറ്റുള്ളവർ ഓടിരക്ഷപ്പെട്ടു. പിന്നീട് നടത്തിയ തിരച്ചിലിൽ ചൊവ്വാഴ്ച രാവിലെ ഇരുവരെയും മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. സതീഷും അംബികയും ബന്ധുക്കളാണ്. അംബികയുടെ ഭർത്താവ് രവിയും സതീഷിന്റെ ഭാര്യ രമയും ഇവർക്കൊപ്പം താമസിച്ചിരുന്നു.
മലക്കപ്പാറയിൽ ഞായറാഴ്ച രാത്രി പത്തോടെയാണ് സെബാസ്റ്റ്യനെ ആന ആക്രമിച്ചത്. തേൻ ശേഖരിച്ച് തിരിച്ചുവരുന്നതിനിടെ സെബാസ്റ്റ്യനും കൂട്ടുകാരും കാട്ടാനകളെ കണ്ടില്ല. മുന്നിൽപെട്ട സെബാസ്റ്റ്യന് ഓടാൻ കഴിയാതായി. സംഭവസ്ഥലത്തുതന്നെ മരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.