ശ്രീകാര്യം: പൗഡിക്കോണത്ത് വീട്ടുപണിക്കെത്തിച്ച ടൈൽ വീട്ടമ്മയെക്കൊണ്ട് ലോറിയിൽനിന്ന് ഒറ്റക്കിറക്കിച്ച് കയറ്റിറക്ക് തൊഴിലാളികളുടെ അതിക്രമം. പൗഡിക്കോണം പുത്തൻവിളയിൽ വിധവയായ ദിവ്യക്കുനേരെയാണ് തൊഴിലാളികൾ ക്രൂരത കാട്ടിയത്. ലോഡിറക്കാൻ സഹായത്തിനെത്തിയ സഹോദരനെയും ഭാര്യയെയും തൊഴിലാളികൾ തടഞ്ഞെന്ന് വീട്ടമ്മ ആരോപിച്ചു.
നാലുവര്‍ഷമായി നീളുന്ന വീടുപണി തീര്‍ക്കാൻ പണം കടംവാങ്ങിയാണ് ദിവ്യ ടൈൽ എടുത്തത്. വീട്ടിൽ ടൈയിൽ എത്തിയപ്പോൾ ദിവ്യ കേശവദാസപുരത്തെ സ്വകാര്യ ആശുപത്രിയിൽ ജോലിയിലായിരുന്നു. തൊഴിലാളികളുടെ നിർദേശപ്രകാരം ദിവ്യ വീട്ടിലെത്തി. ടൈൽ ലോറിയിൽ നിന്ന് സഹോദരനും ഭാര്യക്കുമൊപ്പം ഇറക്കാൻ ശ്രമിക്കുന്നതിനിടെ ചുമട്ടുതൊഴിലാളികൾ തടഞ്ഞു. കൊടുക്കാൻ കാശില്ലെന്ന് പറഞ്ഞിട്ടും കേട്ടില്ല. കൈവശമുള്ള 500 രൂപ നൽകാമെന്ന് അപേക്ഷിച്ചിട്ടും വഴങ്ങിയില്ല. തങ്ങൾ ഇറക്കുന്നില്ലെങ്കിൽ ഒറ്റക്ക് ടൈൽ ഇറക്കണമെന്നായിരുന്നു ചുമട്ടു തൊഴിലാളികളുടെ നിർദേശം.
ഇക്കാര്യത്തിൽ വിട്ടുവീഴ്ചക്കില്ലെന്ന് വ്യക്തമാക്കി തൊഴിലാളികൾ വീട്ടുമുറ്റത്ത് തുടര്‍ന്നതോടെ ദിവ്യ ഒറ്റക്ക് ലോഡിറക്കി. സഹായിക്കാൻ ചെന്ന സഹോദരനെ തൊഴിലാളികൾ വിലക്കി. നാല് ടൈൽ വീതമുള്ള 60 പാക്കറ്റാണ് ലോറിയില്‍നിന്ന് ദിവ്യ ഒറ്റക്കിറക്കിയത്. ലോഡ് മുഴുവന്‍ ഇറക്കിക്കഴിഞ്ഞെന്ന് ഉറപ്പാക്കിയാണ് ചുമട്ടുതൊഴിലാളികള്‍ സ്ഥലംവിട്ടത്.
ദിവ്യ സ്വാകാര്യ ആശുപത്രിയിലെ കാന്റീനിൽ ജോലി ചെയ്താണ് കുടുംബം പുലർത്തുന്നത്. ആശുപത്രിയിലെ യൂനിഫോം ഇട്ടായിരുന്നു ദിവ്യ ടൈൽസിറക്കിയത്. സംഭവത്തിൽ കഴക്കൂട്ടം ലേബർ ഓഫിസിൽ ദിവ്യ പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.