കോട്ടയം: ജോലി അന്വേഷിച്ചെത്തിയ യുവാവിനെ ലോഡ്ജിലേക്ക് വിളിച്ചുവരുത്തി പണവും സ്വർണവും ആവശ്യപ്പെട്ട് ക്രൂരമായി മർദിച്ചതായി പരാതി. സംഭവത്തിൽ നാലുപേരെ പൊലീസ് അസ്‍സ്റ്റു ചെയ്തു. ആലപ്പുഴ സ്വദേശിയായ യുവാവിനെയാണ് ജോലി നൽകാമെന്ന് പറഞ്ഞ് കോട്ടയത്തേക്ക് വിളിച്ചു വരുത്തി മർദനത്തിന് ഇരയാക്കുകയായിരുന്നു.
ഏപ്രിൽ 10ന് രാവിലെയാണ് ആലപ്പുഴ മാന്നാർ സ്വദേശി പ്രശാന്തിനെ ജോലി നൽകാമെന്ന് പറഞ്ഞ് കോട്ടയത്തുള്ള ലോഡ്ജിലേക്ക് യുവാക്കൾ വിളിച്ചു വരുത്തിയത്. ശേഷം ലോഡ്ജിൽ നിന്ന് ഇന്നോവ കാറിൽ കയറ്റിക്കൊണ്ടു പോയി മർദിക്കുകയായിരുന്നു. പണവും സ്വർണവും ആവശ്യപ്പെട്ടായിരുന്നു മർദനമെന്ന് യുവാവ് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
പ്രശാന്തിന്റെ മുഖത്തും കണ്ണിനും ഗുരുതരമായി പരിക്കേൽക്കുകയും താടിയെല്ല് പൊട്ടുകയും ചെയ്തു. ഇതിനിടെ പ്രശാന്തിനെ കാണാനില്ലെന്ന് കാണിച്ച് കുടുംബം മാന്നാർ പോലീസിൽ പരാതി നൽകിയിരുന്നു. പൊലീസ് അന്വേഷിക്കുന്നത് അറിഞ്ഞതോടെ യുവാവിനെ പ്രതികൾ വഴിയിൽ ഉപേക്ഷിച്ചു കടന്നുകളയുകയായിരുന്നു.
തുടർന്നുള്ള അന്വേഷണത്തിലാണ് കോട്ടയം പാമ്പാടി സ്വദേശി രതീഷ് ചന്ദ്രൻ എന്നയാൾ പിടിയിലായത്. തുടർന്ന് വെസ്റ്റ് വേളൂർ സ്വദേശികളായ നിഖിൽ, മനു. കെ ബേബി, പാമ്പാടി സ്വദേശി സഞ്ജയ് സജി എന്നിവരെയും പൊലിസ് പിടികൂടി. പ്രതികൾ നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളാണെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.