എന്നെ ഖബറിൽ കൊണ്ടു കിടത്തിയാൽ, ആ കിടത്തുന്ന നിമിഷം വരെ, ജീവനറ്റ് പോകും വരെ ബി.ജെ.പിക്കെതിരായി പോരാടും, തലയെടുക്കാനുള്ളവർ ഇങ്ങോട്ട് വാ..

'എന്നെ ഖബറിൽ കൊണ്ടു കിടത്തിയാൽ, ആ കിടത്തുന്ന നിമിഷം വരെ, ജീവനറ്റ് പോകും വരെ ബി.ജെ.പിക്കെതിരായി പോരാടും, തലയെടുക്കാനുള്ളവർ ഇങ്ങോട്ട് വാ..'

പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എക്കെതിരായ ബി.ജെ.പി നേതാവിന്റെ കൊലവിളി പ്രസംഗത്തിനെതിരെ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ പാലക്കാട് ബി.ജെ.പി ഓഫീസിലേക്ക് മാർച്ച് നടത്തി. മാർച്ച് പൊലീസ് തടഞ്ഞു. ബാരിക്കേട് മാറ്റി മുന്നോട്ടുപോകാൻ ശ്രമിച്ച സന്ദീപ് വാര്യർ ഉൾപ്പെടെയുള്ള നേതാക്കളെ പൊലീസ് വലിച്ചിഴച്ചാണ് അറസ്റ്റ് ചെയ്ത് നീക്കിയത്. സമരക്കാർക്ക് നേരെ പൊലീസ് ജലപീരങ്കിയും പ്രയോഗിച്ചു.

ബി.ജെ.പിയുടെ കൊലവിളി പ്രസംഗം കണ്ടില്ലെന്ന് നടിക്കുന്ന പൊലീസ് സമാധാന പരമായി മാർച്ച് നടത്തുന്ന കോൺഗ്രസ് പ്രവർത്തകരെ ക്രൂരമായി മർദിച്ചുവെന്ന് രാഹുൽ മാങ്കൂട്ടത്തിൽ ആരോപിച്ചു. പാലക്കാട്ടെ പൊലീസിന്റെ സംഘി പ്രീണനം കൈയ്യിൽ വെച്ചാൽ മതിയെന്നും മുനിസിപ്പാലിറ്റി മാത്രമാണ് ബി.ജെ.പി ഭരിക്കുന്നതെന്നും അതിനുള്ള സ്റ്റേഷൻ ഭരിക്കുന്നത് ആർ.എസ്.എസ് അല്ലെന്ന് ഓർക്കണമെന്നും രാഹുൽ പറഞ്ഞു.

"എന്റെ തലയെടുക്കുമെന്ന് വെല്ലുവിളിച്ചവരോട്, ഞാൻ പാലക്കാട് ടൗണിലുണ്ട്, തലയെടുക്കുന്നവർ ഇങ്ങോട്ടുവാ, എടുത്ത് കാണിക്ക്. കാലുവെട്ടുമെന്ന് പറഞ്ഞില്ലെ, ആ കാല് ഉറപ്പിച്ച് തന്നെയാണ് ഇവിടെ നിൽക്കുന്നത്. എടുത്ത് കാണിക്ക്. എന്നെ ഇല്ലാതാക്കിയാൽ രാഷ്ട്രീയം അവസാനിക്കുമോ.. ബി.ജെ.പിക്കെതിരായ പോരാട്ടം അവസാനിക്കുമോ. ഞാനെല്ലെങ്കിൽ മറ്റൊരാള് മുന്നിലുണ്ടാകും' -രാഹുൽ പറഞ്ഞു.

പാലക്കാട് ബി.ജെ.പി നടത്തിയ മറ്റൊരു മാർച്ചിൽ ഉ‍യർന്ന 'രാഹുൽ മാങ്കൂട്ടത്തിലിനായി വിശാല ഖബറിടം ഒരുക്കുമെന്ന' കൊലവിളിക്കെതിരെയും രാഹുൽ പ്രതികരിച്ചു. ' എന്നെ ഖബറിൽ കൊണ്ടു കിടത്തിയാൽ, ആ കിടത്തുന്ന നിമിഷം വരെ, ജീവനറ്റ് പോകുന്ന നിമിഷം വരെ ബി.ജെ.പിക്കെതിരായി പോരാടും' എന്ന് രാഹുൽ പ്രതികരിച്ചു.

പാലക്കാട് നഗരസഭ സ്ഥാപിക്കുന്ന നൈപുണ്യ വികസന കേന്ദ്രത്തിന് ആർ.എസ്.എസ് നേതാവ് ഹെഡ്‌ഗേവാറിന്‍റെ പേരിടുന്നതിനെ വിമർശിച്ചതാണ് ബി.ജെ.പിയെ ചൊടിപ്പിച്ചത്. പാലക്കാട്ട് കാൽ കുത്താൻ അനുവദിക്കില്ലെന്ന് മേൽഘടകം തീരുമാനിച്ചാൽ പിന്നെ രാഹുലിന്‍റെ കാൽ തറയിലുണ്ടാകില്ലെന്നും തല ആകാശത്ത് കാണേണ്ടി വരുമെന്നുമായിരുന്നു ജില്ല ജനറൽ സെക്രട്ടറി ഓമനക്കുട്ടന്‍റെ കൊലവിളി പ്രസംഗം.

ഹെഡ്ഗേവാര്‍ വിവാദത്തിൽ എം.എൽ.എ ഓഫീസിലേക്ക് ബി.ജെ.പി നടത്തിയ പ്രതിഷേധ മാര്‍ച്ചിലെ സ്വാഗത പ്രസംഗത്തിലാണ് ജില്ല ജനറൽ സെക്രട്ടറി കൊലവിളി നടത്തിയത്.

ഇതിനോട് പ്രതികരിച്ച രാഹുൽ, കാൽ ഉള്ളിടത്തോളം കാലം കാൽ കുത്തിക്കൊണ്ട് തന്നെ ആ‌ർ.എസ്.എസിനെതിരെ സംസാരിക്കുമെന്നും കാൽവെട്ടിയെടുത്താൽ ഉള്ള ഉടൽവെച്ച് ആർ.എസ്.എസിനെതിരെ സംസാരിക്കുമെന്നും തിരിച്ചടിച്ചു.

‘ഈ സംസാരം നിർത്തണമെങ്കിൽ നാവറുക്കേണ്ടി വരും. പിന്നെയും ആർ.എസ്.എസിനെതിരെ തന്നെ പ്രവർത്തിക്കും. അതു കൊണ്ട് ഇത്തരത്തിലുള്ള വിരട്ടലുകളൊന്നും വേണ്ട. പാലക്കാട് റെയിൽവേ സ്റ്റേഷനിൽ കാല് കുത്താൻ അനുവദിക്കില്ലെന്നാണ് ബി.ജെ.പിക്കാർ പറയുന്നത്. അതിന് പ്ലാറ്റ്ഫോം ടിക്കറ്റ് കൊടുക്കുന്നത് ആർ.എസ്.എസ് അല്ലെന്നാണ് മനസിലാക്കുന്നത്. അങ്ങനെയുള്ള കാലം വരുമ്പോൾ അതിനെക്കുറിച്ച് ആലോചിക്കാം. ട്രെയിനിൽ കേറാനും വന്നിറങ്ങാനും കാലു കുത്തി നിൽക്കാനും അറിയാം’ -രാഹുൽ പറഞ്ഞു.

Tags:    
News Summary - Youth Congress march to BJP office in Palakkad; Police stop it

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.