‘സെലക്ടിവല്ല, കുറേ സിനിമകൾ ചെയ്യണം’ -മനസ്സുതുറന്ന് മലയാളത്തിന്‍റെ സ്വന്തം ‘ക്വിന്‍റൽ ഇടിക്കാരൻ’ ആന്‍റണി വർഗീസ് പെപ്പെ

ആന്‍റണി വർഗീസ് പെപ്പെ

‘സെലക്ടിവല്ല, കുറേ സിനിമകൾ ചെയ്യണം’ -മനസ്സുതുറന്ന് മലയാളത്തിന്‍റെ സ്വന്തം ‘ക്വിന്‍റൽ ഇടിക്കാരൻ’ ആന്‍റണി വർഗീസ് പെപ്പെ

തേടിപ്പോയ നിധി താൻ യാത്ര തുടങ്ങിയിടത്തുതന്നെ ഉണ്ടായിരുന്നുവെന്ന് തിരിച്ചറിയുന്ന ‘ദി ആൽക്കമിസ്റ്റി’ലെ സാന്‍റിയാഗോ കുറച്ചൊന്നുമല്ല ആന്‍റണി വർഗീസ് എന്ന അങ്കമാലിക്കാരനെ കൊതിപ്പിക്കുന്നത്.

ജീവിതത്തിൽ അപ്രതീക്ഷിതമായ ടേണിങ് പോയന്‍റുകളിലൂടെ കടന്ന് വലിയൊരു യാത്ര ചെയ്ത് എത്തിയപ്പോഴാണ് സാന്‍റിയാഗോയെ പോലെ ആന്‍റണിയും തിരിച്ചറിഞ്ഞത്, താൻ തേടിനടക്കുന്ന ആ നിധി അത് കൺമുന്നിൽതന്നെയുണ്ടെന്നത്.

എന്ത് പ്രതിസന്ധിയുണ്ടെങ്കിലും വിട്ടുകൊടുക്കാതെ ‘ഇടിച്ചുനിൽക്കാൻ’ താൻ ഒരുങ്ങിയാൽ മതി, ഈ പ്രപഞ്ചംതന്നെ കൂടെ നിൽക്കുമെന്ന ആത്മവിശ്വാസം അങ്ങനെ ആന്‍റണി വർഗീസ് എന്ന മലയാളികളുടെ സ്വന്തം പെപ്പെക്കും കൈവന്നു.

ഓരോ സിനിമയും ആ തിരിച്ചറിവിലേക്കുള്ള യാത്രയായി. എട്ടാം വർഷത്തിലേക്ക് എത്തുന്ന ആ യാത്രയിൽ വെള്ളിത്തിര എന്ന സ്വപ്നംതന്നെയാണ് തനിക്ക് വിധിച്ചിരിക്കുന്ന യഥാർഥ നിധി എന്ന ഉറച്ച ബോധ്യം നൽകുന്ന സമാധാനത്തിന്‍റെ വൈബിലാണ് യുവതാരം.

ആ വൈബിലേക്ക് ‘സൂപ്പർ ഹിറ്റർ’ എന്ന പട്ടം ഒരിക്കൽകൂടി ചാർത്തിക്കിട്ടിയതിന്‍റെ സന്തോഷം വേറെ. സംഘർഷഭരിതമായ, വാലന്‍റൈൻസ് ദിനം തിയറ്ററുകൾക്ക് സമ്മാനിച്ച ‘ദാവീദ്’ എന്ന ചിത്രവുമായി തന്‍റെ സിനിമ നിധി വേട്ടയിൽ പുത്തനൊരു വഴിത്തിരിവിലെത്തിയിരിക്കുകയാണ് ആന്‍റണി.

2017ലെ ‘അങ്കമാലി ഡയറീസി’ലെ ക്വിന്‍റൽ ഇടിയിൽ തുടങ്ങി പ്രഫഷനൽ ഇടിക്കാരൻ പട്ടം സമ്മാനിച്ച ‘ദാവീദി’ന്‍റെ വിജയം വരെയുള്ള വിശേഷങ്ങൾ പങ്കുവെക്കുകയാണ് ആന്‍റണി വർഗീസ്.


എല്ലാം ബോണസ്

‘അങ്കമാലി ഡയറീസ്’ എന്ന സൂപ്പർ ഹിറ്റോടെ തുടങ്ങിയ കരിയർ എട്ടു വർഷവും 13 സിനിമകളും പിന്നിട്ടപ്പോഴാണ് സോളോ ഹീറോ ബ്ലോക്ക്ബസ്റ്റർ എന്ന നേട്ടം ‘ദാവീദി’ലൂടെ ആന്‍റണി വർഗീസിനെ തേടിയെത്തിയത്.

ആ നേട്ടത്തിലേക്കുള്ള യാത്ര ചെറുതല്ലെന്ന് പറഞ്ഞ് ചിരിക്കുമ്പോൾ താരജാഡയില്ലാത്ത അങ്കമാലിക്കാരൻ പയ്യന്‍റെ നിഷ്കളങ്കത കണ്ണുകളിൽ നിറയുന്നു.

‘‘ഒരൊറ്റ സിനിമ ചെയ്തുപോകാം, അത് ഹിറ്റാകണം എന്നതായിരുന്നു അങ്കമാലി ഡയറീസ് ചെയ്യുമ്പോൾ ആഗ്രഹം. ഒരു സിനിമയിൽ ചെറുതായൊന്നു മുഖം കാണിക്കാൻ കഴിഞ്ഞെങ്കിൽ എന്ന് സ്വപ്നംകണ്ടിരുന്നയാൾക്ക് അന്ന് അതിൽ കൂടുതൽ ആഗ്രഹിക്കാനുള്ള സാഹചര്യമില്ലായിരുന്നു. പിന്നാലെ ഓരോന്നായി വന്നുചേരുകയായിരുന്നു. ബാക്കി കിട്ടിയതെല്ലാം ബോണസ് എന്നേ പറയാനാകൂ.’’


ദാവീദ് -ദ വിന്നർ

സിനിമകളുടെ എണ്ണംകൊണ്ട് താരതമ്യേന ചെറിയ കരിയർ ആണെങ്കിലും അതിനിടയിൽ എത്തിയ ഇറക്കങ്ങൾ വലിയതോതിൽ ബാധിച്ചിരുന്നു എന്ന് തുറന്നുപറയുന്നതിൽ ആന്‍റണി വർഗീസിന് മടിയില്ല.

ജീവിതത്തിലെ പ്രധാന വഴിത്തിരിവായി ‘ആർ.ഡി.എക്സ്’ എന്ന സിനിമയും അതിന്‍റെ വിജയവും എത്തിയിരുന്നില്ലെങ്കിൽ സിനിമതന്നെ ഉപേക്ഷിക്കാം എന്ന ചിന്തയിലായിരുന്നു. എന്നാൽ, അവിടെവെച്ച് എല്ലാം മാറി.

‘‘ഇനിയും ഏറെ ചെയ്യാൻ കഴിയുമെന്ന് ആത്മവിശ്വാസം നിറച്ചത് ‘ആർ.ഡി.എക്സ്’ വിജയമാണ്. സിനിമ വിട്ടിറങ്ങിപ്പോകേണ്ടതില്ല എന്ന തീരുമാനത്തിലേക്ക് അങ്ങനെ മാറി. പോരാടാൻ തീരുമാനിച്ചതിന് പിന്നാലെയാണ് ‘ദാവീദ്’ തേടിയെത്തിയത്. ഇടിപ്പടം എന്നായിരുന്നു ചിത്രം ഇറങ്ങുംമുമ്പ് എല്ലാവർക്കും ഉണ്ടായിരുന്ന ഫീൽ.

എന്നാൽ, ഫാമിലി ഇമോഷനും സ്പോർട്സും നിറഞ്ഞുനിൽക്കുന്ന ‘ദാവീദ്’ വ്യത്യസ്തമായൊരു അനുഭവം സമ്മാനിക്കുമെന്ന് ഉറപ്പായിരുന്നു. ആറു മാസത്തോളം നീണ്ട ഡയറ്റും ബോക്സിങ്ങും ഒക്കെ ജീവിതത്തിന്‍റെ ഭാഗമാക്കിയാണ് സിനിമ പൂർത്തിയാക്കിയത്. ആഷിക് അബു എന്ന കഥാപാത്രം പോരാടാനുള്ള മനസ്സുമായി നിന്ന എനിക്കും ഊർജമായി.

പ്രേക്ഷകർ ആ പോരാട്ടത്തെ കൈനീട്ടി സ്വീകരിച്ചതിന്‍റെ സന്തോഷം വേറെ. പിന്നെ പ്രഫഷനലായി ബോക്സിങ്ങിൽ ഇറങ്ങാൻ ഒരുപാട് പ്രാക്ടീസും കഠിനാധ്വാനവും വേണ്ടതുണ്ട്. അത് ഉടനെ ഒന്നും നടക്കില്ല. അത്രയും സമയമൊന്നും ഇപ്പോഴില്ല’’ -ആന്‍റണി പറയുന്നു.


ഇടിക്കാരനായത് യാദൃച്ഛികം

‘ദാവീദ്’ പൂർത്തിയായതിന് പിന്നാലെ പ്രഫഷനൽ ബോക്സിങ് ലൈസൻസ് തേടിയെത്തിയതോടെ പ്രഫഷനൽ ഇടിക്കാരൻ പട്ടം കിട്ടിയ ഏക നടൻ എന്ന ഹൈപ്പിലായിരുന്നു ആന്‍റണി വർഗീസ്. വലിയൊരു വിഭാഗം പ്രേക്ഷകർ ആന്‍റണിയിൽനിന്ന് കൊതിക്കുന്നതും ആ ക്വിന്‍റൽ ഇടിക്കാഴ്ചതന്നെ.

എന്നാൽ, ഇടി മാത്രമല്ല കോമഡിയും റൊമാൻസുമെല്ലാം ചെയ്യണമെന്ന വലിയ ആഗ്രഹം ഉള്ളിലൊളിപ്പിച്ചാണ് പ്രേക്ഷകരുടെ പ്രിയ പെപ്പെ സിനിമകളെ സമീപിക്കുന്നത്.

കഥ ഇഷ്ടപ്പെട്ട് തിരഞ്ഞെടുക്കുമ്പോൾ, അതിൽ ഇടിയും ഫാമിലി ഇമോഷനുമെല്ലാം വന്നുനിറയുന്ന തരം സിനിമകൾ കൂടുതലായി വന്നത് സംഭവിച്ചുപോയതാണ് എന്നാണ് ആന്‍റണി പറയുന്നത്. ‘‘പണ്ട് ചെയ്തിരുന്ന ഷോർട്ട് ഫിലിമുകൾ ഒക്കെ റൊമാന്‍റിക്, ഫൺ തരത്തിലുള്ളതായിരുന്നു.

ആക്ഷൻ പാക്ക്ഡ് സിനിമകളുടെ ഭാഗമാകുമെന്ന് ഒരിക്കൽപോലും വിചാരിച്ചിരുന്നില്ല. അത് സംഭവിച്ചുപോയതാണ്. ഈ ഇടിപ്പടം സ്റ്റൈൽ ഇഷ്ടപ്പെടുന്ന കുറെപേർ ഉണ്ട്. പക്ഷേ, മാറ്റി ചെയ്യാനാണ് ആഗ്രഹം. ആക്ഷനും നല്ല കോമഡിയും ഒക്കെ നിറഞ്ഞ പണ്ടത്തെ ജാക്കി ചാൻ സിനിമകൾ ഒക്കെയില്ലേ, കംപ്ലീറ്റ് പാക്കേജ്. അതൊക്കെയാണ് മോഹം. അത്തരം സിനിമകൾ ചെയ്യാൻ ഏറെ ആഗ്രഹമുണ്ട്. ഉറപ്പായും അങ്ങനെയുള്ള സിനിമകളിലും എന്നെ കാണാനാകും.’’


യാത്രകൾ ഏറെയിഷ്ടം

യാത്രകൾ ഏറെയിഷ്ടമുള്ളയാൾക്ക് ലോകത്തിന്‍റെ അതിർത്തികൾ തുറന്നിട്ട വഴികൂടിയാണ് സിനിമ. കരിയറായി സിനിമ തിരഞ്ഞെടുത്തതുകൊണ്ട് ഏറെ യാത്രകൾ ചെയ്യാൻ കഴിഞ്ഞു എന്നതാണ് ഇതുവരെയുള്ള ഏറ്റവും വലിയ നേട്ടങ്ങളുടെ കൂട്ടത്തിൽ ആന്‍റണി എണ്ണുന്നത്.

‘‘സിനിമയിൽ വന്നതുകൊണ്ട് ഒരുപാട് യാത്ര ചെയ്യാൻ പറ്റി. ഒരുപാട് ലൊക്കേഷനുകൾ, ഭക്ഷണം ഒക്കെ പരിചയപ്പെടാനായി. വിദേശ രാജ്യങ്ങളിൽ പോകാനായി. അവിടത്തെ കൾച്ചർ ആസ്വദിക്കാൻ പറ്റി. അതൊക്കെ വലിയ ഭാഗ്യമാണ്. സഞ്ചരിച്ച രാജ്യങ്ങളിൽ വിയറ്റ്നാമാണ് ഏറ്റവും ഇഷ്ടമായത്. സ്ഥലങ്ങൾ കണ്ട് ആസ്വദിക്കുകയാണ് ഏറ്റവും ഇഷ്ടം.’’

താരമേയല്ല

താരമായി എന്ന ചിന്ത മനസ്സിന്‍റെ പടികളിലേക്കുപോലും എത്തിനോക്കരുതെന്ന നിർബന്ധമുണ്ട് ആന്‍റണിക്ക്. ‘‘എന്താണോ അതായിരിക്കുക, നടക്കുക അതൊക്കെ മതി. പിന്നെ സിനിമ ലോകവും പഴയ കാലവും തമ്മിൽ വ്യത്യാസമില്ലേ എന്ന് ചോദിച്ചാൽ ഉണ്ട്. പണ്ട് കുറച്ച് സമാധാനം കൂടുതൽ ഉണ്ടായിരുന്നു. ഇപ്പോൾ സിനിമയുടേതായ സമ്മർദവും ഓട്ടവുമെല്ലാമുണ്ട്.

ആവശ്യമില്ലാത്ത കാര്യങ്ങളിൽ തലയിടാതിരിക്കുക എന്നതുമുണ്ട്. നമ്മളുമായി ബന്ധപ്പെട്ട കാര്യങ്ങൾ ആണെങ്കിൽ ശരി. അല്ലാത്ത കാര്യങ്ങളിൽ അഭിപ്രായം പറഞ്ഞ് വിവാദങ്ങളിൽപെടുന്നതിനോട് താൽപര്യമില്ല. അപ്പോഴും, നമ്മൾ പ്രതികരിക്കേണ്ട കാര്യങ്ങൾ ആണെങ്കിൽ ആരെയും കൂസാതെ പ്രതികരിക്കുകതന്നെ വേണം.’’

കുടുംബമാണ് കരുത്ത്

കുടുംബത്തിനു നേരെ എന്തെങ്കിലും വന്നാൽ നോക്കിനിൽക്കില്ല എന്നതാണ് സിനിമയിലായാലും ജീവിതത്തിലായാലും ആന്‍റണിയുടെ ലൈൻ. തനിക്ക് കരുത്തായി കൂടെ നിൽക്കുന്ന കുടുംബത്തിന് അത്രത്തോളം സ്നേഹവും കരുതലും തിരിച്ചുനൽകാൻ ഒരിക്കലും മടിച്ചിട്ടില്ല.

അച്ഛൻ വർഗീസും അമ്മ അൽഫോൺസയും സഹോദരി അഞ്ജലിയും ഭാര്യ അനീഷ പൗലോസും അടങ്ങുന്ന കുടുംബം ഏറെ സന്തോഷത്തോടെ തന്‍റെ നേട്ടങ്ങൾ ആസ്വദിക്കുന്നതിന്‍റെ സംതൃപ്തിയാണ് ആന്‍റണിയുടെ വാക്കുകളിൽ.

‘‘സിനിമാകാര്യത്തിലായാലും ആവശ്യമില്ലാതെ ഒരു കാര്യത്തിലും അവർ ആരും ഇടപെടാറില്ല. എല്ലാ സ്നേഹവും കരുതലും തന്ന് ഒപ്പം നിൽക്കുന്നു. പണ്ട് എങ്ങനെയാണോ അവർക്ക് ഞാൻ ഒപ്പമുണ്ടായിരുന്നത് അതുപോലെത്തന്നെയാണ് ഇപ്പോഴും. സിനിമ നടൻ ആയതിന്‍റെ ഒരു മാറ്റവും കുടുംബത്തിലില്ല. പിന്നെ സിനിമ കുറച്ചുമാത്രം ചെയ്തതുകൊണ്ട് അവർക്കൊപ്പം ചെലവഴിക്കാൻ ഒരുപാട് സമയം കിട്ടിയിട്ടുണ്ട് എന്ന നേട്ടമുണ്ട്.’’

പോരാടാനാണ് തീരുമാനം

സെമിനാരിയിൽ ചേർന്നപ്പോഴും ബി.സി.എ പഠിക്കാൻ പോയപ്പോഴും അതല്ല വഴിയെന്ന് തിരിച്ചറിഞ്ഞ് മാറി സഞ്ചരിച്ചൊരു പഴയകാലമുണ്ട് ആന്‍റണിക്ക്. സൂപ്പർ ഹിറ്റായ ‘അങ്കമാലി ഡയറീസ്’ പോലൊരു ചിത്രത്തിലൂടെ കടന്നുവരുകയും ഏറെ ആരാധകരുള്ള യുവതാരമാകുകയും ചെയ്തിട്ടും ‘ആർ.ഡി.എക്സ്’ ഇറങ്ങുന്നതിന് മുമ്പ് സിനിമ വിടാനുള്ള തീരുമാനത്തിലേക്ക് വരെ ആന്‍റണി എത്തിയിരുന്നു. എന്നാൽ, വഴിത്തിരിവായി ‘ആർ.ഡി.എക്സ്’ ഹിറ്റായപ്പോൾ പോരാടാനുള്ള പുത്തനൊരു ഊർജംകൂടിയാണ് യുവനടനിൽ നിറഞ്ഞത്.

‘‘അപ്പോഴാണ് തിരിച്ചു പോരാടാൻ തോന്നിയത്. ജീവിതത്തിൽ എല്ലായ്പ്പോഴും മാനസികമായി കരുത്തുള്ളവരായിരിക്കണമെന്ന് നിർബന്ധമില്ലല്ലോ. ജീവിതത്തിന്‍റെ ഓരോ സാഹചര്യത്തിലും നമ്മൾ വ്യത്യസ്തമായിട്ടായിരിക്കും നേരിടുന്നത്.

നമ്മൾ ചെയ്യുന്നത് ശരിയാണോ, ചെയ്യണോ എന്നൊക്കെയുള്ള കൺഫ്യൂഷൻ ആർക്കും വരാം. അങ്ങനെ ഒരു സാഹചര്യം വന്നപ്പോൾ പിടിച്ചുനിന്നേ പറ്റൂ എന്ന ചിന്ത മനസ്സിൽ ചേക്കേറി. സ്ട്രോങ്ങായി മുന്നോട്ടുപോകും, എന്തു വന്നാലും പിടിച്ചുനിൽക്കും എന്ന് മനസ്സിലുറപ്പിച്ചു.

ഒരുപാട് പുസ്തകങ്ങൾ അതിന് സഹായിച്ചിട്ടുണ്ട്. ‘ദി ആൽക്കമിസ്റ്റ്’ ആണ് ജീവിതത്തിൽ ഏറ്റവും കൂടുതൽ സ്വാധീനിച്ച പുസ്തകം. സാന്‍റിയാഗോ സ്വന്തം ജീവിതത്തോട് ഏറെ ചേർന്നുനിൽക്കുന്ന കഥാപാത്രമാണെന്നുതന്നെ പറയാം. ഇൻസ്പിരേഷനൽ പുസ്തകങ്ങൾ ആണ് ഒരുപാടിഷ്ടം. വായിക്കാനായി വാങ്ങിവെച്ച ഒരുപാട് പുസ്തകങ്ങൾ കാത്തിരിപ്പുണ്ട്. അതൊക്കെ വായിക്കണം.’’

അടുപ്പിച്ച് സിനിമകൾ ചെയ്യണം

എട്ടു വർഷത്തിനിടെ 13 ചിത്രങ്ങൾ മാത്രം ചെയ്ത യുവതാരമാണ് ആന്‍റണി. സെലക്ടിവാകുന്നുണ്ടോ എന്ന ചോദ്യത്തിന് ഇല്ലെന്നുതന്നെയാണ് മറുപടി. ‘‘ഞാൻ ചെയ്യുന്ന സിനിമകളുടെ വലുപ്പവും വേണ്ടിവരുന്ന സമയവുംകൂടി ഇതിൽ പ്രധാനമാണ്. ‘കൊണ്ടൽ’ ചെയ്യാൻ ആറു മാസമെടുത്തു, ‘ആർ.ഡി.എക്സി’നും ആറു മാസമെടുത്തു.

‘ദാവീദി’ന്‍റെ പ്രോസസിങ്ങും ആറു മാസമായിരുന്നു, പിന്നെ അത് ഇറങ്ങാനും സമയമെടുക്കും. എട്ടു മാസത്തോളം എടുക്കുന്നുണ്ട് ഓരോ സിനിമക്കും. പണ്ട് ഇടക്ക് ഒരു സിനിമ ചെയ്താൽ മതി എന്നായിരുന്നു ആഗ്രഹം. ഇപ്പോൾ അത് മാറി. അടുപ്പിച്ച് സിനിമകൾ ചെയ്ത് വിസിബിലിറ്റിയും എക്സ്പീരിയൻസും കൂട്ടണം എന്നാണ് ഇപ്പോൾ മനസ്സിലുള്ളത്. മുമ്പ് അത്തരത്തിൽ ഒരു തീരുമാനം എടുക്കാതിരുന്നതിൽ ഒരു നഷ്ടബോധവുമില്ല.’’

ത്രില്ലർ സിനിമകളാണ് കാണാൻ ഏറെയിഷ്ടം. പക്ഷേ, അഭിനയിക്കാൻ എല്ലാ ടൈപ്പും ലഭിക്കണമെന്നാണ് ആഗ്രഹം. സ്ക്രിപ്റ്റ് നല്ലതാണെങ്കിൽ ചെയ്യും എന്നതാണ് സിനിമ തിരഞ്ഞെടുപ്പിലെ മാനദണ്ഡം.

‘‘ഒരുപാട് സിനിമകൾ ചെയ്യണം, ഒരുപാട് യാത്രപോകണം. ജീവിതത്തിൽ സന്തോഷത്തോടെയും സമാധാനത്തോടെയും ഇരിക്കണം’’ -മുന്നോട്ടുള്ള ജീവിതത്തിന്‍റെ സ്ക്രിപ്റ്റ് ചുരുക്കിപ്പറഞ്ഞ് മലയാളിയുടെ സ്വന്തം പെപ്പെ ചിരിക്കുമ്പോൾ ബ്ലോക്ക് ബസ്റ്ററായി ആ തീരുമാനവും മാറുമെന്ന ആത്മവിശ്വാസം വാക്കുകളിൽ നിറഞ്ഞുതൂകി.







Tags:    
News Summary - antony varghese pepe talks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.