മമ്മൂട്ടിക്കൊപ്പം അറബ് വ്ലോഗർ ഖാലിദ് അൽ അമീരി


മമ്മൂട്ടിയെ അഭിമുഖം നടത്തി കേരളക്കരയുടെ ഇഷ്ടം പിടിച്ചുപറ്റിയ അറബ് വ്ലോഗർ ഖാലിദ് അൽ അമീരി മനസ്സ് തുറക്കുന്നു

കേരളത്തിന്‍റെ സ്വന്തം സംഭാരം കുടിച്ച് ‘അടിപൊളി’യെന്ന് മാർക്കിടുന്ന അറബ് വ്ലോഗറെ മലയാളിക്ക് മറക്കാനാവുമോ?. മമ്മൂട്ടിയും തലശ്ശേരി ബിരിയാണിയും പൊറോട്ടയുമെല്ലാം മലയാളികളോളം തന്നെ സ്വകാര്യ ഇഷ്ടങ്ങളായി കൊണ്ടുനടക്കുന്ന ഇമാറാത്തി സോഷ്യൽ മീഡിയ താരം ഖാലിദ് അൽ അമീരിയാണത്.

ലോകത്താകമാനം ആരാധകരുണ്ടെങ്കിലും മലയാളിയും മലയാളിയുടെ ഇഷ്ടങ്ങളും എന്നും സ്പെഷലാണ് അമീരിക്ക്. അതുകൊണ്ടാണ് മമ്മൂട്ടിയെ അഭിമുഖം നടത്തി ഒന്നുകൂടി കേരളക്കരയുടെ ഇഷ്ടം അരക്കിട്ടുറപ്പിച്ചിരിക്കുന്നത്.

യു.എ.ഇയുടെ വളർച്ചയിലും സാംസ്കാരിക-സാമ്പത്തിക പുരോഗതിയിലും മലയാളി സമൂഹത്തിന്‍റെ സ്വാധീനവും സംഭാവനയും ചെറുതല്ലെന്ന് അമീരി തുറന്നുപറയുന്നു. മാധ്യമം ‘കുടുംബ’ത്തോട് അദ്ദേഹം മനസ്സു തുറക്കുന്നു.

ഖാലിദ് അൽ അമീരി


വളർന്നത് മലയാളികൾക്കൊപ്പം

വ്യത്യസ്ത സംസ്‌കാരങ്ങൾ സഹവർത്തിത്വത്തോടെ കഴിയുന്ന സമൂഹമാണ് യു.എ.ഇയിലേത്. അവിടത്തെ ഏറ്റവും വലിയൊരു വിഭാഗമാണ് മലയാളികളെന്നും താൻ മലയാളികൾക്കൊപ്പം വളർന്ന വ്യക്തിയാണെന്നും അഭിമാനത്തോടെയാണ് അമീരി പറഞ്ഞുവെക്കുന്നത്.

‘‘ഈ രാജ്യത്തിന്‍റെ തൊഴിൽമേഖലയിലും വിദ്യാഭ്യാസത്തിലും സംസ്കാരത്തിലുമെല്ലാം മലയാളികൾ വലിയ സ്വാധീനം ചെലുത്തുന്നുണ്ട്. അവരോടൊപ്പമാണ് ഞങ്ങൾ വളർന്നത്.

അതിനാലാണ് അവരുടെ സ്നേഹവും സംസ്കാരവും ഇത്രയേറെ ആസ്വദിക്കുന്നത്. മലയാള രുചികളും ഏറെ ഇഷ്ടമാണ്. മലയാളി കമ്യൂണിറ്റിയുടെ ഭാഗമാകാൻ കഴിയുന്നതുതന്നെ അഭിമാനകരമാണ്’’

അമീരി കോഴിക്കോട് ബീച്ചിൽ


മലയാള സിനിമകളോട് ഒരുപാടിഷ്ടം

‘ആടുജീവിതം’, ‘മഞ്ഞുമ്മൽ ബോയ്സ്’, ‘ലൂസിഫർ’, ‘ആവേശം’, ‘ആയിഷ’ തുടങ്ങി ഈയടുത്ത് ഇറങ്ങിയ മലയാള സിനിമകളെല്ലാം ഖാലിദ് കണ്ടിട്ടുണ്ട്. ‘ആയിഷ’യിലെ നായിക മഞ്ജുവാര്യരെ പരിചയപ്പെട്ടിരുന്നു. ഗംഭീര നടിയാണെന്ന് മലയാളികളുടെ പ്രിയ നടിയെക്കുറിച്ച് അദ്ദേഹം ആവേശത്തോടെ പറയുന്നു.

മലയാള സിനിമകളോട് ഇഷ്ടം മാത്രമല്ല, അതിന്‍റെ പുതിയ കാലത്തെ വളർച്ചയിൽ അഭിനന്ദനവും അറിയിക്കുന്നുണ്ട് ഖാലിദ്. ഈ വർഷം ഗംഭീര സിനിമകളാണ് മലയാളത്തിൽ ഇറങ്ങിയത്.

‘ആടുജീവിതം’ മികച്ച സിനിമയാണ്. വളരെ ബുദ്ധിമുട്ടുള്ള വേഷമാണ് അതിൽ പൃഥ്വിരാജ് കൈകാര്യം ചെയ്തിരിക്കുന്നത്. ശരീരവും മനസ്സുമെല്ലാം അതിനുവേണ്ടി അദ്ദേഹം മാറ്റിയെടുത്തു. അത്തരം സിനിമകൾ തനിക്കൊരുപാടിഷ്ടമാണ് -ഖാലിദ് പറയുന്നു. നല്ല ഉള്ളടക്കവും സുഖകരമായ കഥപറച്ചിലുമാണ് ഇന്ത്യൻ സിനിമയെ, പ്രത്യേകിച്ച് മലയാള സിനിമയെ മികച്ചതാക്കുന്നതെന്നാണ് അദ്ദേഹത്തിന്‍റെ അഭിപ്രായം.

മലയാള സിനിമയെ ലോകം മുഴുവൻ വീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും ഇനിയുമൊരുപാട് ദൂരം സഞ്ചരിക്കാൻ മലയാള സിനിമക്ക് കഴിയുമെന്നും അദ്ദേഹം നിരീക്ഷിക്കുന്നു.

ഖാലിദ് അൽ അമീരി ഗൾഫ് മാധ‍്യമം കമോൺ കേരളയിൽ അതിഥിയായി എത്തിയപ്പോൾ

പേടിച്ച് ചെയ്ത മമ്മൂട്ടി അഭിമുഖം

മലയാളി ആഘോഷമാക്കിയ മമ്മൂട്ടിയുമായുള്ള അഭിമുഖത്തിൽ വളരെ ആഹ്ലാദവാനാണ് ഖാലിദ്. ‘‘കരിയറിൽ വളരെയധികം നേട്ടങ്ങൾ കൈവരിച്ച മനുഷ്യനോടാണ് സംസാരിക്കുന്നതെന്ന് അറിയാമായിരുന്നതിനാൽ അൽപം ടെൻഷനും പേടിയുമുണ്ടായിരുന്നു.

എന്നാൽ, ഇത്രയധികം നേട്ടങ്ങൾ കൈവരിച്ചിട്ടും വളരെ എളിമയുള്ള മനുഷ്യനാണ് മമ്മൂക്ക. ജീവിതത്തെയും പ്രഫഷനെയും വെല്ലുവിളികളെയും കുറിച്ചെല്ലാം അഭിമുഖത്തിനിടെ മമ്മൂക്ക നൽകിയ ഉത്തരങ്ങൾ വളരെ ലളിതമായിരുന്നു. ലോകത്തെയും ജീവിതത്തെയും ജോലിയെയും കുറിച്ച് അദ്ദേഹം ചിന്തിക്കുന്ന രീതിയും സമീപനവും വളരെ വ്യത്യസ്തമാണ്.

വളരെ പ്രതിബദ്ധതയുള്ള വ്യക്തിത്വം. ഒരുപാട് നേട്ടങ്ങൾ സ്വന്തമാക്കിയിട്ടും ഇപ്പോഴും പരിശ്രമിച്ചുകൊണ്ടേയിരിക്കുന്നു. നിങ്ങളെയും എന്നെയും മറ്റെല്ലാവരെയും പോലെ സാധാരണ മനുഷ്യനാണ്. സാധാരണക്കാരനെപ്പോലെ തന്നെ ചിന്തിക്കുന്നു. ഇപ്പോഴും സ്വപ്നങ്ങളും വെല്ലുവിളികളും ആഗ്രഹങ്ങളുമുള്ള മനുഷ്യനാണ് മമ്മൂക്ക’’ -ഖാലിദ് പറയുന്നു.

തലശ്ശേരി ബിരിയാണി പ്രേമം

കേരളീയ ഭക്ഷണവും അറബ് ഭക്ഷണവും ഒരുപോലെ ഇഷ്ടപ്പെടുന്ന ഖാലിദിന് ബിരിയാണിയാണ് ഏറ്റവും ഇഷ്ടപ്പെട്ട കേരളീയ വിഭവം. അതിൽതന്നെ തലശ്ശേരി ബിരിയാണിയോട് പ്രത്യേക ഇഷ്ടമാണ്. ‘സുബിനോളജി’ എന്ന പേരിൽ സോഷ്യൽ മീഡിയയിൽ പ്രശസ്തനായ സുബിനാണ് കേരളത്തിലെത്തിയപ്പോൾ ഖാലിദിന്‍റെ ഇഷ്ടരുചികളിലേക്ക് തലശ്ശേരി ബിരിയാണിയെ കൂട്ടിച്ചേർക്കാൻ കാരണക്കാരനായത്.

മലയാളിയുടെ ‘ദേശീയ ഭക്ഷണം’ പൊറോട്ടയും ഖാലിദിന് പ്രിയപ്പെട്ടതാണ്. കുഞ്ഞായിരിക്കുമ്പോൾ പിതാവിന്‍റെ കൂടെ കഫ്റ്റീരിയയിൽപോയി കീമ പൊറോട്ടയും ബീഫും പൊറോട്ടയും ഒക്കെ കഴിക്കുമായിരുന്നെന്ന് ഓർത്തെടുക്കുന്നു. മലയാള രുചികൾക്കൊപ്പം മലയാളിയും ഖാലിദിന്‍റെ ഹൃദയത്തിൽ ഇടംപിടിച്ചു.

സന്ദർശനത്തിനും വിഡിയോ ഷൂട്ടിനും മറ്റുമെല്ലാമായി ഇന്ത്യയിൽ പലയിടങ്ങളിലും യാത്ര ചെയ്തിട്ടുണ്ടെങ്കിലും കേരളത്തിനോട് ഒരു പ്രത്യേക ഇഷ്ടം തന്നെയാണ് അദ്ദേഹത്തിന്. ‘‘കേരളം എപ്പോഴും എനിക്ക് സ്പെഷലാണ്. അതിനൊരു കാരണം, ഇന്ത്യയിൽ ആദ്യം സന്ദർശിച്ചത് കേരളമാണെന്നതാണ്.

കേരളത്തിലുടനീളം ഞാൻ യാത്രചെയ്തു. അവിടെ ധാരാളം സുഹൃത്തുക്കളുണ്ട്. അവിടെയുള്ള തേയിലത്തോട്ടങ്ങളും കുന്നുകളും മലകളും സന്ദർശിച്ചു. ലോകത്താകമാനം പലർക്കും അറിയാത്ത ഒരു കാര്യമുണ്ട്. അവരെല്ലാം ചിന്തിക്കുന്നത് ഇന്ത്യ ഒരൊറ്റ സ്വഭാവത്തിലുള്ള ഒരേയൊരു ഭാഷ സംസാരിക്കുന്ന രാജ്യമാണെന്നാണ്.

എന്നാൽ, അങ്ങനെയല്ല -വ്യത്യസ്ത നഗരങ്ങൾ, സംസ്ഥാനങ്ങൾ, ഭക്ഷണം, ഭാഷ, സംസ്കാരം, ചരിത്രം... എന്നിങ്ങനെ ഇന്ത്യ വ്യത്യസ്തമാണ്. അതിനാൽതന്നെ ഓരോ തവണ ഇന്ത്യ സന്ദർശിക്കുമ്പോഴും വളരെ വ്യത്യസ്ത അനുഭവങ്ങളാണ് ലഭിക്കാറുള്ളത്’’ -ലോക സഞ്ചാരികൂടിയായ ഖാലിദ് വാചാലനാകുന്നു.

സംസ്കാരങ്ങളുടെ അംബാസഡർ

ലോകസഞ്ചാരം നടത്തുന്ന ഒരു വ്ലോഗറായി മാത്രമല്ല, അറബ് നാടും കേരളവും തമ്മിലെ ഇഴയടുപ്പത്തെ അടയാളപ്പെടുത്തുന്ന പുതുകാലത്തെ മനോഹര ജീവിതാവിഷ്കാരമായാണ് ഖാലിദ് അടയാളപ്പെടുന്നത്. ഇന്ത്യയിലെ വിവിധ സ്ഥലങ്ങൾ സന്ദർശിച്ച് ഖാലിദ് പകർത്തിയ വിഡിയോകൾ സമൂഹമാധ്യമങ്ങളിലൂടെ കോടിക്കണക്കിന് പ്രേക്ഷകരിലേക്കാണ് എത്തിയത്.

പലതവണ കേരളം സന്ദർശിച്ച അദ്ദേഹം സംസ്ഥാനത്തെ വിവിധ ജില്ലകളിലെ ഭക്ഷണ വൈവിധ്യങ്ങളും ഓണമടക്കം കേരളത്തിന്‍റെ ആഘോഷങ്ങളും ലോകത്തിന് മുന്നിലെത്തിച്ചു.

സ്റ്റാൻഫോഡ് യൂനിവേഴ്സിറ്റിയിൽനിന്ന് എം.ബി.എ നേടി മാധ്യമപ്രവർത്തകനായാണ് കരിയർ ആരംഭിക്കുന്നത്. ഇൻസ്റ്റഗ്രാമിലും ഫേസ്ബുക്കിലും ദശലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള ഖാലിദ് അൽ അമീരി, യു.എ.ഇയിൽതന്നെയുള്ള കാഴ്ചകളും രീതികളും പരിചയപ്പെടുത്തിയാണ് വ്ലോഗിങ് തുടങ്ങിയത്.

പിന്നീട് സാമൂഹികവും സാംസ്കാരികവുമായ സന്ദേശങ്ങൾ ഉയർത്തിക്കാട്ടുന്ന നിരവധി വിഡിയോകളിലൂടെ പ്രശസ്തനായി. പ്രളയകാലത്ത് കേരളത്തെ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് വിഡിയോ ചെയ്തിരുന്നു. യു.എ.ഇയിലെ ഇന്ത്യൻ സമൂഹത്തെക്കുറിച്ച് ഖാലിദ് ചെയ്ത വിഡിയോകളും ശ്രദ്ധനേടുകയുണ്ടായി.






Tags:    
News Summary - Arab vlogger Khaled Al Amiri opens his mind

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.