കായംകുളം: കച്ചവടത്തിരക്കിന്റെ ആരവങ്ങളുയരുന്ന നഗരമധ്യത്തിലെ നൂറ്റാണ്ട് പഴക്കമുള്ള പള്ളിയിൽ നിന്നുയരുന്നത് ആത്മീയതയുടെ അലയൊലി. പഴമയുടെ ഗരിമ പേറുന്ന ചരിത്രപാരമ്പര്യമുള്ള കായംകുളം മുസ്ലിം ജമാഅത്ത് പള്ളി റമദാൻ രാവുകളിൽ കൂടുതൽ സജീവമാകും. ആത്മീയ ചൈതന്യത്തിന്റെ വിരുന്നുകാലമായ വിശുദ്ധറമദാനിൽ വിശ്വാസികൾക്കാവശ്യമായ എല്ലാസൗകര്യങ്ങളും ഇവിടുണ്ടാകും. ദേശങ്ങളുടെ അതിർവരമ്പുകളില്ലാത്ത വിശ്വാസിക്കൂട്ടമാണ് പള്ളിയുടെ പ്രത്യേകത.
തിരുവിതാംകൂറിലെ ആദ്യത്തെ ജുമാമസ്ജിദുകളിലൊന്നായ കായംകുളം മുസ്ലിം ജമാഅത്തിന് രാജഭരണത്തിന്റെ കൈയൊപ്പ് ചാർത്തിയ അവകാശങ്ങളെക്കുറിച്ചും പറയാനുണ്ട്. ആലപ്പുഴ, പത്തനംതിട്ട, കൊല്ലം ജില്ലകളിലായി വ്യാപിച്ചുകിടന്നിരുന്ന അതിരടയാളമായിട്ടുകൂടിയാണ് പള്ളി സ്ഥാപിക്കപ്പെട്ടത്. തിരുവിതാംകൂറിലെ പൗരാണിക വാണിജ്യകേന്ദ്രമായ സസ്യമാർക്കറ്റിനോട് ചേർന്നാണ് ജുമാ മസ്ജിദ് നിലകൊള്ളുന്നത്.
കച്ചവട പ്രമാണിമാരുടെ ഇടപെടലുകളാൽ 12 നൂറ്റാണ്ടുകൾക്ക് മുമ്പ് കായംകുളം രാജാവാണ് പള്ളിക്കായി സ്ഥലം നൽകിയത്. നഗരപരിധിയിലും സമീപ പഞ്ചായത്തുകളിലുമായി ആറായിരം കുടുംബങ്ങളെയാണ് പള്ളിക്ക് കീഴിലുള്ള മഹല്ല് ഉൾക്കൊള്ളുന്നത്. പ്രവർത്തന പരിധിക്കുള്ളിലെ നിരവധി മഹല്ലുകൾ സ്വതന്ത്രമായ ശേഷവും നാല് ജുമാമസ്ജിദുകളും പത്തോളം മസ്ജിദുകളും മദ്റസകളും ഇതിന്റെ അധികാരപരിധിയിൽ പ്രവർത്തിക്കുന്നു.
വിവിധ സംസ്ഥാനങ്ങളിൽനിന്ന് നഗരത്തിലെത്തുന്ന കച്ചവടക്കാരും തൊഴിലാളികളും ഡ്രൈവർമാരുമൊക്കെ ആശ്രയിക്കുന്ന പള്ളിയാണിത്. റമദാനിൽ പള്ളിയിലെത്തുന്ന എല്ലാവർക്കും ആവശ്യമായ സൗകര്യങ്ങൾ ഇവിടെ ഒരുക്കുന്നു. നോമ്പുതുറ അന്തർസംസ്ഥാന തൊഴിലാളികൾക്കടക്കം വലിയ ആശ്വാസമാണ്. അതുപോലെ നഗരത്തിലെ കച്ചവടക്കാർക്കും തൊഴിലാളികൾക്കും യാത്രക്കാർക്കും ഒരു പോലെ സൗകര്യവുമാണ്. നോമ്പുതുറക്കാനായി എത്തുന്നവർക്ക് ശരീരവും മനസ്സും നിറയുന്ന തരത്തിൽ വിഭവങ്ങളൊരുക്കി നൽകുന്നതിലെ ജാഗ്രതയും നഗരമസ്ജിദിലെ പ്രത്യേകതയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.