മുസ്ലിംകൾ ഭക്ത്യാദരവേടെ കാത്തിരിക്കുന്ന പുണ്യമാസമാണ് റമദാൻ. ഇസ്ലാമിക കലണ്ടറിലെ ഏറ്റവും വിശുദ്ധമായ മാസവും ഇതുതന്നെ. വിശ്വാസികൾക്ക് ആത്മീയ പ്രകാശനത്തിന്റെയും ആത്മനിയന്ത്രണത്തിന്റെയും കൂടെ ഉപവാസത്തിന്റെ കൂടി നാളുകളാണിത്. റമദാനിലെ ഉപവാസം ഇസ്ലാം ഉയർത്തിപ്പിടിക്കുന്ന അഞ്ചു തൂണുകളിൽ ഒന്നാണെന്ന് മാത്രമല്ല, ആഘോഷിക്കാനും ഒത്തുചേരാനുമുള്ള അവസരങ്ങൾ കൂടിയാണ്. പുണ്യമാസത്തിലെ വ്രതാനുഷ്ഠാനം വിശ്വാസികളിൽ ചിട്ടയായ ജീവിതക്രമം, ആത്മനിയന്ത്രണം എന്നിവ ഊട്ടിയുറപ്പിക്കാനും പാവങ്ങളോട് അനുകമ്പ പുലർത്താനും പഠിപ്പിക്കുന്നു.
റമദാൻ ആരംഭിക്കുന്നതോടെ പള്ളികൾ കൂടുതൽ പ്രാർഥനാനിർഭരമാകുകയും വിശ്വാസികൾ രാത്രികളിൽ പ്രാർഥനക്കായി അവിടെ ഒത്തുകൂടുകയും ചെയ്യുന്നു. കൂടാതെ, മിക്ക പള്ളികളിലും ആത്മീയപ്രഭാഷണങ്ങളടക്കമുള്ള പ്രത്യേക പരിപാടികൾ അരങ്ങേറുകയും ചെയ്യും. റമദാനിലെ അവസാനത്തെ പത്തു ദിവസങ്ങൾ വിശ്വാസികളെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ടതാണ്. കാരണം, ഈ ദിവസങ്ങൾ ഏറ്റവും അനുഗൃഹീതവും പരമാവധി പുണ്യം പ്രദാനം ചെയ്യുന്ന രാത്രിയും ഉൾക്കൊള്ളുന്നതാണെന്ന് വിശ്വാസികൾ കരുതുന്നു.
കഠിനമായ ചൂട് മൂലം വരണ്ട കാലാവസ്ഥയിൽ താമസിക്കുന്നവർക്കും ഭാരിച്ച ജോലികൾ ചെയ്യുന്നവർക്കും മറ്റുള്ളവരെ അപേക്ഷിച്ച് റമദാനിലെ വ്രതാനുഷ്ഠാനം പ്രയാസമേറിയതാണ്. എന്നാൽ, വിശ്വാസത്തിന്റെ പരീക്ഷണമായും ആത്മീയ വളർച്ചക്കുള്ള അവസരമായും ഇതിനെ കാണുന്നതിനാൽ വിശ്വാസികൾ വളരെ സന്തോഷപൂർവമാണ് നോമ്പനുഷ്ഠിച്ചുവരുന്നത്.
അതേസമയം, ആദ്യമായി നോമ്പെടുക്കുന്നവർക്കും ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർക്കും ഇത് ചില ബുദ്ധിമുട്ടുകൾ സൃഷ്ടിക്കാനിടയുണ്ട്. ഈ സാഹചര്യത്തിലാണ് ബുദ്ധിമുട്ടുകൾ കൂടാതെ വ്രതമനുഷ്ഠിക്കാൻ വിശ്വാസികളെ സഹായിക്കുന്ന ചിലകാര്യങ്ങൾ ഇവിടെ പരിശോധിക്കുന്നത്.
പകൽ ഉടനീളം വെള്ളമോ മറ്റു പാനീയങ്ങളോ കുടിക്കാനാവാത്തതിനാൽ നോമ്പ് ആരംഭിക്കുന്നതിനുമുമ്പും ശേഷവും കഴിക്കുന്ന ഭക്ഷണം ധാരാളം ജലാംശമടങ്ങിയതാവൻ ശ്രദ്ധിക്കണം. ഇതുമൂലം ശരീരത്തിലെ ജലാംശം ഒരു പരിധിവരെ നിലനിർത്താനും നിർജലീകരണം തടയാനും സഹായിക്കും. ശരീരത്തിലുണ്ടാവുന്ന നിർജലീകരണം തലവേദന, ക്ഷീണം, മറ്റ് ആരോഗ്യ പ്രശ്നങ്ങൾ എന്നിവയിലേക്ക് നയിക്കും. ശരീരത്തിൽ ദിവസം മുഴുവൻ ജലാംശം നിലനിർത്താൻ പഴങ്ങളും പച്ചക്കറികളും പോലുള്ളവ ധാരാളമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തണം.
ആരോഗ്യകരമായി നോമ്പെടുക്കാനുള്ള മറ്റൊരു കാര്യം നോമ്പുതുറക്കും ശേഷവും കഴിക്കുന്ന ഭക്ഷണപദാർഥങ്ങൾ പോഷകസമൃദ്ധമായിരിക്കണം എന്നുള്ളതാണ്. ഇതിനായി പഞ്ചസാര, ഉപ്പ്, കൊഴുപ്പ് എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കി പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, കൊഴുപ്പ് കുറഞ്ഞ മാംസ്യമടങ്ങിയ മത്സ്യം, പയറുവർഗങ്ങൾ തുടങ്ങിയവ ഭക്ഷണങ്ങളിൽ ഉൾപ്പെടുത്താൻ ശ്രദ്ധിക്കുകയും വേണം.
നോമ്പെടുക്കുന്ന സമയത്ത് സമീകൃതാഹാരം കഴിക്കുന്നത് ശരീരത്തിന്റെ ഊർജം നിലനിർത്താനും പകൽസമയങ്ങളിൽ വിശപ്പിനെ അതിജീവിക്കാനും നോമ്പ് തുറന്നുകഴിഞ്ഞാൽ അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാനും സഹായിക്കും.
വ്രതാരംഭകാലത്ത് ശരീരം പുതിയ ദിനചര്യകളുമായി പൊരുത്തപ്പെടുന്ന ആദ്യ ദിവസങ്ങളിൽ വിശ്വാസികൾക്ക് ക്ഷീണം അനുഭവപ്പെട്ടേക്കാം. പകൽ സമയത്ത് ചെറുതായി ഉറങ്ങുന്നത് ശരീരത്തിന് വിശ്രമം നൽകാനും ഊർജം പകരാനും സഹായിക്കും. കൂടാതെ, നോമ്പ് തുറന്നുകഴിഞ്ഞാൽ പ്രാർഥനകളിലും നമസ്കാരങ്ങളിലും ശ്രദ്ധ നിലനിർത്താനും ഇത് സഹായിക്കും.
റമദാൻ നോമ്പനുഷ്ഠിക്കുന്ന കാലയളവിൽ മിതമായി വ്യായാമം ചെയ്യേണ്ടത് പ്രധാനമാണ്. അതേസമയം, വ്രതത്തെ തുടർന്ന് ശരീരത്തിൽ നിർജലീകരണവും ക്ഷീണവും ഉണ്ടാവാൻ സാധ്യതയുള്ളതിനാൽ കഠിനമായ വ്യായാമങ്ങൾ ഒഴിവാക്കുന്നതാണ് നല്ലത്. അതിന് പകരമായി നോമ്പുതുറന്ന ശേഷം യോഗ അല്ലെങ്കിൽ നടത്തം പോലെയുള്ള ലഘുവായ വ്യായാമങ്ങളിൽ ഏർപ്പെടാവുന്നതാണ്. ഇത് നിങ്ങളുടെ ശരീരത്തിന് ആയാസം നൽകാതെ തന്നെ ഊർജസ്വലമായി തുടരാനും ആരോഗ്യം നിലനിർത്താനും സഹായിക്കും.
ഉപവാസമെടുക്കുന്നതിനുമുമ്പായി നിങ്ങൾക്ക് എന്തെങ്കിലും തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളുണ്ടെങ്കിൽ നേരത്തേതന്നെ വൈദ്യസഹായം തേടണം. പ്രമേഹം, ഹൃദയസംബന്ധമായ രോഗങ്ങൾ, ഗർഭധാരണം തുടങ്ങി വ്രതമെടുക്കാൻ പ്രയാസമുള്ള ആരോഗ്യാവസ്ഥയുണ്ടെങ്കിൽ സുരക്ഷിതമായി നോമ്പെടുക്കുന്നതിനെക്കുറിച്ച് നിർദേശങ്ങൾ നൽകാൻ ഒരു ഡോക്ടർക്ക് കഴിയും.
റമദാനിൽ നിങ്ങൾക്ക് ശാരീരികപ്രശ്നങ്ങൾ അനുഭവപ്പെടുകയോ ആരോഗ്യവുമായി ബന്ധപ്പെട്ട അസ്വസ്ഥതകൾ തോന്നുകയോ ചെയ്താൽ നോമ്പെടുക്കാതിരിക്കുന്നതായിരിക്കും നല്ലത്. റമദാനിലെ ഉപവാസം ലോകമെമ്പാടുമുള്ള മുസ്ലിംകൾക്ക് വളരെ പ്രാധാന്യമുള്ള ആത്മീയ പ്രക്രിയയായതിനാൽ അത് സുരക്ഷിതമായും ആരോഗ്യകരമായും അനുവർത്തിക്കേണ്ടത് വളരെ പ്രധാനമാണ്. ആരോഗ്യകരമായി റമദാൻ വ്രതം അനുഷ്ഠിക്കാനുള്ള ഈ നിർദേശങ്ങൾ പിന്തുടരുകവഴി ഈ വിശുദ്ധ മാസത്തിൽ നിങ്ങൾക്ക് സുരക്ഷിതവും പ്രതിഫലദായകവുമായ അനുഭവം ഉറപ്പാക്കാൻ കഴിയും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.