ജിദ്ദ: മക്കയിലെ വിശുദ്ധ ഗേഹം കഅ്ബ കഴുകുന്നത് എങ്ങനെയാണെന്ന് വിശദീകരിച്ച് ഇരുഹറം കാര്യാലയം. ഇന്ന് കഅ്ബ കഴുകൽ ചടങ്ങിന് മുന്നോടിയായാണ് കാര്യാലയം കഴുകൽ പ്രകൃയ സംബന്ധിച്ച് വിശദീകരിച്ചത്. മൂന്ന് ഘട്ടങ്ങളായാണ് കഅ്ബ കഴുകുന്നത്. കഴുകുന്നതിന് ആവശ്യമായ വസ്തുക്കൾ ഒരുക്കലാണ് ഒന്നാം ഘട്ടം. 20 ലിറ്റർ സംസമാണ് കഅ്ബ കഴുകുന്നതിന് ഉപയോഗിക്കുന്നത്. അത് 10 ലിറ്റർ ശേഷിയുള്ള വെള്ളി കൊണ്ട് നിർമിച്ച രണ്ട് ഗാലനുകളിൽ നിറക്കും. അതിൽ ഒരു ഗാലനിൽ 549 മില്ലി ത്വാഇഫ് റോസ് വാട്ടർ, 24 മില്ലി ഉയർന്ന ഗുണമേന്മയുള്ള ത്വാഇഫ് റോസ് ഓയിൽ, 24 മില്ലി അൽഹറം ഊദ് ഓയിൽ, മൂന്ന് മില്ലി കസ്തൂരി എന്നിവ ഒഴിച്ച് മിശ്രിതമാക്കും.
ഉയർന്ന സാന്ദ്രതയുള്ള ഈ മിശ്രിതം കഅ്ബയുടെ ചുവരുകളിലും തറയിലും തേച്ചുപിടിപ്പിക്കും. മറ്റൊരു ഗാലനിലെ ഒരു ചേരുവയും ചേർക്കാത്ത 10 ലിറ്റർ സംസം വെള്ളം കഅ്ബയുടെ തറ കഴുകാനായി ഒഴിക്കും. സുഗന്ധ ദ്രവ്യമായി ഒരുക്കിയ മിശ്രിതത്തിൽ നിന്ന് അഞ്ച് ലിറ്റർ ഇതിന് ശേഷം ഉപയോഗിക്കും. കഴുകുന്ന പ്രക്രിയയ്ക്ക് മുമ്പ് കഅബയ്ക്കുള്ളിൽ മികച്ച തരം ഊദ് ഉപയോഗിച്ച് സുഗന്ധം പുകയ്ക്കലും (ഫ്യൂമിഗേഷൻ) നടത്തും. ഇതിനായി ഏറ്റവും നല്ല ഊദ് അര കിലോ ആണ് ഉപയോഗിക്കുന്നത്.
കഴുകുന്നതിനുള്ള ഉപകരണങ്ങൾ തയ്യാറാക്കലാണ് രണ്ടാം ഘട്ടം. കഅ്ബ കഴുകാൻ പ്രത്യേക ഉപകരണങ്ങളും വസ്തുക്കളുമാണ് ഒരുക്കുന്നത്. മേൽത്തരം പരുത്തി തുണിയുടെ കഷണങ്ങൾ ഒരുക്കുന്നതിലുൾപ്പെടും. ഇരുഹറമുകളുടെ ചിഹ്നം കൊണ്ട് എംബ്രോയ്ഡറി ചെയ്തതാണ് ഇവ. കഅ്ബയുടെ ഭിത്തികളും തറയും തുടക്കുന്നതിനും വൃത്തിയാക്കുന്നതിനാണ് ഇത് ഉപയോഗിക്കുന്നത്. തുടയ്ക്കുന്നതിന് മുമ്പ് ഈ തുണിക്കഷണങ്ങളിൽ ഊദ് തൈലം പുരട്ടും.
ഭിത്തികളും തറയും കഴുകിയശേഷം ഉണക്കുന്ന ഘട്ടമാണ് മൂന്നാം ഘട്ടം. ഇതിനായി വെള്ളി ഹാൻഡിൽ കൊണ്ട് സജ്ജീകരിച്ചിരിക്കുന്ന ഉപകരണങ്ങളാണ് ഉപയോഗിക്കുന്നത്. അവയിൽ ഇരുഹറം കാര്യാലയത്തിന്റെ ലോഗോ ഒട്ടിച്ചിരിക്കും. ഇതുപയോഗിച്ച് കഅബക്കുള്ളിലെ നനവ് ഉണക്കും. ഇതോടെ കഅ്ബ കഴുകൽ പ്രകൃയ പൂർത്തിയാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.