കുവൈത്ത് സിറ്റി: ഇസ്ലാം മത വിശ്വാസികൾക്ക് ഇനി വ്രതകാലത്തിന്റെ നിർവൃതി. പാപമോചനത്തിനും, പുണ്യങ്ങൾ വാരിക്കൂട്ടുന്നതിനുമായി വിശ്വാസികൾ ഇനിയുള്ള ദിവസങ്ങളിൽ ആരാധനകളും സത്കർമങ്ങളും ഇരട്ടിയാക്കും. റമദാനെ സ്വീകരിക്കാൻ വിശ്വാസികളും രാജ്യവും ഒരുങ്ങിക്കഴിഞ്ഞു.
റമദാന് മുന്നേ പഠനക്ലാസുകളും മുന്നൊരുക്കങ്ങളുമായി സംഘടനകളും കൂട്ടായ്മകളും വിവിധ പരിപാടികൾ സംഘടിപ്പിച്ചിരുന്നു. വരും ദിവസങ്ങളിൽ ഇഫ്താർ, കാരുണ്യ പ്രവർത്തനങ്ങൾ, പഠനക്ലാസുകൾ, പ്രാർഥനകൾ എന്നിവയാൽ വിശ്വാസി സമൂഹം വ്രതാനുഷ്ഠാനത്തിലേക്ക് പ്രവേശിക്കും. മതസംഘടനകൾ പ്രത്യേക ഉദ്ബോധന ക്ലാസുകളും മറ്റു പരിപാടികളും ആസൂത്രണം ചെയ്തിട്ടുണ്ട്. പരിപാടികളിൽ പ്രമുഖ പണ്ഡിതരും വാഗ്മികളും ക്ലാസ് നയിക്കും.
രാജ്യത്തെ പള്ളികളിൽ ഇഫ്താറുകൾ, തറാവീഹ് നമസ്കാരങ്ങൾ, രാത്രി നമസ്കാരങ്ങൾ എന്നിവക്കായി ഒരുക്കങ്ങൾ പൂർത്തിയായി. അന്തർദേശീയ തലത്തിൽ വരെ പ്രശസ്തരായ ഖുർആൻ പാരായണ പ്രതിഭകളെ രാത്രി നമസ്കാരത്തിന് നേതൃത്വം നൽകാൻ ഔഖാഫ് ചുമതലപ്പെടുത്തിയിട്ടുണ്ട്.
വിവിധ മന്ത്രാലയങ്ങൾക്ക് കീഴിൽ പ്രവൃത്തി സമയം പുനഃക്രമീകരിച്ചിട്ടുണ്ട്. തൊഴിൽ സമയം ഫ്ലക്സിബിൾ ആക്കി ആറുമണിക്കൂറാക്കി. സ്കൂൾ പ്രവൃത്തിസമയം കുറച്ചു. രാവിലെ ജോലിക്കുപോകുമ്പോഴും തിരിച്ചുവരുമ്പോഴും നോമ്പ് തുറക്കുന്ന സമയങ്ങളിലും റോഡുകളിൽ തിരക്ക് പരമാവധി ഒഴിവാക്കാൻ ഗതാഗത വകുപ്പിന് ഉത്തരവ് നൽകിയിട്ടുണ്ട്. വിപണിയിൽ പൂഴ്ത്തിവെപ്പും കൃത്രിമ വിലക്കയറ്റവും ഇല്ലാതിരിക്കാൻ വാണിജ്യ മന്ത്രാലയം പരിശോധന സംഘങ്ങൾ രൂപവത്കരിച്ചിട്ടുണ്ട്.
ബുധനാഴ്ച ശഅബാൻ 30 പൂർത്തീകരിച്ചാണ് വ്യാഴാഴ്ച മുതൽ റമദാൻ ഒന്ന് ആരംഭിക്കുന്നത്. റമദാൻ 30 പൂർത്തീകരിച്ചാൽ എപ്രിൽ ഒന്നിനാകും പെരുന്നാൾ ദിനം. രാജ്യത്ത് മിതമായ കാലാവസ്ഥയിലാണ് ഇത്തവണ റമദാൻ എത്തുന്നത്. കടുത്ത ചൂടും തണുപ്പും ഇല്ലാത്തതിനാൽ നോമ്പ് പ്രയാസരഹിതമായി കടന്നുപോകും.
നോമ്പ് അവസാനമാവുമ്പോഴേക്ക് ചൂട് കൂടിയേക്കുമെങ്കിലും വലിയ രീതിയിൽ താപനില ഉയരില്ല. നാലു വർഷത്തിനിടെ പൂർണമായും കോവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ച സാഹചര്യത്തിലാണ് ഇത്തവണ റമദാൻ കടന്നുവരുന്നത്.
കുവൈത്ത് സിറ്റി: റമദാനിലെ പകൽ സമയങ്ങളിൽ ഹോട്ടലുകളും കഫേകളും അടച്ചിടും. ഇതു സംബന്ധിച്ച് കുവൈത്ത് മുനിസിപ്പാലിറ്റി നിർദേശം നൽകി. ഇഫ്താർ സമയത്തിന് രണ്ട് മണിക്കൂർ മുമ്പ് മാത്രമെ തുറക്കാവൂ എന്നും നിർദേശം നൽകി. നിർദേശം ലംഘിക്കുന്ന സ്ഥാപന ഉടമകൾക്കെതിരെ പിഴ ഉൾപ്പെടെയുള്ള നടപടികൾ ഉണ്ടാകുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ശുചീകരണത്തൊഴിലാളികളുടെ ജോലിസമയം പുനഃക്രമീകരിച്ചതായും മുനിസിപ്പാലിറ്റി അറിയിച്ചു.
ജീവനക്കാര്‍ക്ക് സിവിൽ സർവിസ് നിർദേശിച്ച പ്രകാരമുള്ള ഫ്ലെക്സിബിൾ സമയം തിരഞ്ഞെടുക്കാമെന്ന് മുനിസിപ്പല്‍ ഡയറക്ടര്‍ അഹമ്മദ് അല്‍ മന്‍ഫൂഹി വ്യക്തമാക്കി. സ്വീപ്പർമാരുടെ ജോലിസമയം റമദാനിൽ പുലർച്ചെ മൂന്നു മുതൽ രാവിലെ 10 വരെ ആയിരിക്കും. ദിവസവും രാത്രി ഒമ്പതു മുതൽ പുലർച്ചെ ഒന്നു വരെയാണ് മാലിന്യം നീക്കം ചെയ്യാന്‍ ട്രക്കുകൾക്ക് അനുവദിച്ചിരിക്കുന്ന സമയം. റമദാൻ ഒന്ന് മുതൽ പുതിയ സമയക്രമം അനുസരിച്ചു ജോലി ക്രമീകരിക്കാൻ കരാർ കമ്പനികൾക്ക് നിർദേശം നൽകിയതായി അല്‍ മന്‍ഫൂഹി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.