റിയാദ്: സൗദി ഭരണാധികാരി സൽമാൻ രാജാവ് രാജ്യത്തെ പൗരന്മാർക്കും ലോക മുസ്ലിംകൾക്കും റമദാൻ ആശംസകൾ നേർന്നു. വിശുദ്ധ മാസം വിശ്വാസി സമൂഹങ്ങൾക്കും ലോകമെമ്പാടുമുള്ള മനുഷ്യർക്കും പ്രതീക്ഷയും സമാധാനവും നൽകുമെന്ന് രാജാവ് പ്രത്യാശ പ്രകടിപ്പിച്ചു.
റമദാൻ മാസം ആരംഭിക്കുക വ്യാഴാഴ്ചയായിരിക്കുമെന്ന സുപ്രീംകോടതി പ്രഖ്യാപനം വന്നതിന് തൊട്ടുപിന്നാലെ റിയാദ് അർഗ കൊട്ടാരത്തിൽ ചേർന്ന പ്രതിവാര മന്ത്രിസഭ യോഗത്തിൽ അധ്യക്ഷത വഹിക്കവെയാണ് വിശ്വാസികൾക്ക് സൽമാൻ രാജാവ് ആശംസയും സമാധാനവും നേർന്നത്. മക്കയിലെയും മദീനയിലെയും വിശുദ്ധ മസ്ജിദുകളിലെത്തുന്ന സന്ദർശകർക്ക് അവരുടെ കർമങ്ങൾ എളുപ്പത്തിലും സമാധാനത്തോടെയും നിർവഹിക്കാൻ കഴിയുമെന്ന് ഉറപ്പാക്കാനും ഏറ്റവും ഉയർന്ന കാര്യക്ഷമതയോടും മികവോടും കൂടി പ്രവർത്തിക്കാനും ഇതിന് നിയുക്തരായ ഉദ്യോഗസ്ഥർക്ക് രാജാവ് നിർദേശം നൽകിയതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
ഇതര രാജ്യങ്ങളുമായുള്ള ബന്ധങ്ങൾ വിപുലമാക്കാനും രാജ്യത്തിന്റെ പ്രാദേശിക, അന്തർദേശീയ പദവിയും പങ്കും ഉറപ്പിക്കാനും ലക്ഷ്യമിട്ട് കഴിഞ്ഞയാഴ്ചയിൽ മുതിർന്ന സൗദി ഉദ്യോഗസ്ഥർ ഉൾപ്പെടെ നടത്തിയ നീക്കങ്ങളും കൂടിക്കാഴ്ചയുടെ വിശദാംശങ്ങളും മന്ത്രിസഭ യോഗത്തിൽ അവലോകനം ചെയ്തതായി മാധ്യമ മന്ത്രി സൽമാൻ അൽ-ദോസരി പറഞ്ഞു.
ഒ.ഐ.സി അംഗരാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ 49ാമത് സെഷനിൽ സൗദി അറേബ്യയുടെ പങ്കാളിത്തം ചർച്ചയായി. മാനുഷിക, വികസന മേഖലകളിലെ സംയുക്ത പ്രവർത്തനങ്ങൾക്ക് സൗദി അറേബ്യ നൽകിവരുന്ന പിന്തുണ തുടരുന്നതോടൊപ്പം ലോകരാജ്യങ്ങൾക്കിടയിൽ സമാധാനപരമായ സഹവർത്തിത്വവും പരസ്പര ബഹുമാനവും ഊട്ടിയുറപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകും.
തുർക്കിയയിലെയും സിറിയയിലെയും ഭൂകമ്പത്തിന്റെ ഇരകളെ പിന്തുണക്കുന്നതിനും ദുരന്തത്തിന്റെ ആഘാതം കുറക്കുന്നതിനുള്ള സഹായങ്ങൾ തുടരാനും മന്ത്രിസഭ യോഗം തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.