പിന്നിട്ട വഴികള്‍ മറക്കാതെ, 41 വര്‍ഷങ്ങള്‍ക്കിപ്പുറം ആദ്യമായി അവര്‍ കണ്ടുമുട്ടി

കോട്ടയം: മണ്ണും കല്ലും നിറഞ്ഞ കിഴുക്കാംതൂക്കായ ഇടവഴികള്‍ കയറിയും ഇറങ്ങിയും കുറച്ച്നടക്കുമ്പോഴേക്കും മടുക്കും, പിന്നെ വഴിയോരത്ത് എവിടെയെങ്കിലും അല്‍പ്പനേരം ഇരുന്ന് കിതപ്പ് മാറ്റിയശേഷം വീണ്ടും ഒരേ നടപ്പാണ്. നാട്ടിന്‍പുറത്ത് ആകെയുള്ള സര്‍ക്കാര്‍ സ്കൂളില്‍ പഠിക്കാന്‍ എത്തണമെങ്കില്‍ വീട്ടില്‍ നിന്നും പത്തും പന്ത്രണ്ടും കിലോമീറ്ററുകള്‍ നടക്കാതെ തരമില്ല. 41 വര്‍ഷങ്ങള്‍ക്ക്മുമ്പ് എസ്.എസ്.എല്‍.സിക്ക് ഒന്നിച്ച് പഠിച്ചവര്‍ ഇതാദ്യമായി ഒത്തുകൂടിയപ്പോള്‍ വിശേഷങ്ങളും ഓര്‍മകളും എത്ര പറഞ്ഞിട്ടും പലര്‍ക്കും തീരുന്നേയില്ലായിരുന്നു. സമയക്കുറവ് മൂലം ഓരോരുത്തരും വാക്കുകള്‍ ചുരുക്കിപ്പറയണമെന്ന് ആവര്‍ത്തിച്ച് അഭ്യര്‍ഥിച്ചിട്ടും മൈക്ക് കയ്യില്‍ കിട്ടിയവരൊക്കെ പഴയ 16വയസിലെ ചുറുചുറുക്കിലേക്ക് പരകായ പ്രവേശം നടത്തിക്കഴിഞ്ഞിരുന്നു. 1975_76 അധ്യയന വര്‍ഷം തൊടുപുഴക്കടുത്ത് മലയോര മേഖലയായ തട്ടക്കുഴയിലെ സര്‍ക്കാര്‍ ഹൈസ്കൂളില്‍ പത്താം ക്ളാസില്‍ പഠിച്ചിറങ്ങിയ ശേഷം ആദ്യമായി ഒരുമിച്ച്കൂടിയ ശനിയാഴ്ചദിവസം സ്കൂളില്‍ 86 വിദ്യാര്‍ഥികളും 12 അധ്യാപകരും ഒത്തുചേര്‍ന്നത് ആറുവര്‍ഷത്തെ നിതാന്ത പരിശ്രമത്തിന്‍െറ ഫലം കൂടിയാണ് എന്നതാണ് ശ്രദ്ധേയമായത്. അധ്യാപകരില്‍ ചിലര്‍ക്ക് പ്രായാധിക്യത്തിന്‍െറ അവശതകള്‍ ബാധിച്ചിരുന്നിട്ടും ആവേശത്തോടെ തങ്ങളുടെ പഴയ കുസൃതിപ്പിള്ളേരെ കാണാന്‍ വേണ്ടി മാത്രം എത്തുകയായിരുന്നു. 

സോഷ്യല്‍മീഡിയകളോ ഫോണോ ഒന്നും ഇല്ലാതിരുന്ന തലമുറയില്‍പ്പെട്ട ഇവരുടെ വിലാസവും നമ്പറും കിട്ടാന്‍വേണ്ടി മാത്രം നിരവധി പേരെ ആശ്രയിക്കേണ്ടി വന്നതായി സംഗമം നടത്താന്‍ മുന്നിട്ടിറങ്ങിയ പൂര്‍വവിദ്യാര്‍ഥികള്‍ വ്യക്തമാക്കിയപ്പോള്‍ അതില്‍ തികഞ്ഞ ആത്മാര്‍ഥതയുടെ അംശം മാത്രമാണ് നിറഞ്ഞിരുന്നത്. നാലുബാച്ചുകളിലായി ഉണ്ടായിരുന്ന 142 പേരില്‍ (എട്ടുപേര്‍ മരണപ്പെട്ടു) ജീവിച്ചിരിപ്പുള്ള എല്ലാവരെയും തപ്പിപ്പിടിക്കുക എന്ന ഭഗീരഥപ്രയത്നമാണ് വിദ്യാര്‍ഥികളില്‍പ്പെട്ടവര്‍ തന്നെ ഒരു വെല്ലുവിളിയായി ഏറ്റെടുത്തത്. ശനിയാഴ്ച സ്കൂളില്‍ എത്തണമെന്ന കാര്യം ഒന്നിലധികം തവണ വിളിച്ച് ഉറപ്പാക്കിയതിന്‍െറയും ഫലമായി തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ളവര്‍ സംഗമത്തില്‍ പങ്കെടുക്കാന്‍വേണ്ടി മാത്രം മറ്റ് പരിപാടികളൊക്കെ ഒഴിവാക്കി എത്തിച്ചേര്‍ന്നു. ‘അന്ന് ചോറുണ്ട്കഴിഞ്ഞ് കിണറ്റില്‍ നിന്നും വെള്ളം കോരിവേണം പാത്രം കഴുകാന്‍, വൈദ്യൂതിയൊക്കെ അത്ഭുതം മാത്രമായിരുന്നു അന്ന്്’.


മുന്‍ പഞ്ചായത്ത്പ്രസിഡന്‍റ്, തൊടുപുഴട്രാഫിക്ക് എസ്.ഐ, വിവിധ സര്‍ക്കാര്‍ വകുപ്പില്‍ നിന്ന് വിരമിച്ചവരും സര്‍വീസിലുള്ളവരും സ്വയംതൊഴില്‍ ചെയ്യുന്നവരും അടങ്ങുന്ന ആ വിദ്യാര്‍ഥിക്കൂട്ടം പഴയ കാലത്തേക്ക് നടത്തിയ യാത്രയും ഉച്ചക്ക് ഇലയിട്ട് സദ്യ വിളമ്പിയും നൊസ്റ്റാള്‍ജിയയുടെ എല്ലാ ഭാവങ്ങളും ആവോളം നുകര്‍ന്ന് ഒരുദിവസം പങ്കിട്ടും അടുത്ത വര്‍ഷം മുതല്‍ ജനുവരിയിലെ രണ്ടാമത്തെ ശനിയാഴ്ചകളില്‍ കുടുംബസംഗമമായി നടത്താനും തീരുമാനിച്ച ശേഷമാണ്  മടങ്ങിയത്. ഒരുവട്ടം കൂടി ഓര്‍മകള്‍ മേയുന്ന കലാലയത്തിലേക്ക് എന്ത് തിരക്കുണ്ടായാലും എത്തുമെന്ന ദൃഡനിശ്ചയവുമായി അവര്‍ വഴിപിരിഞ്ഞു, പോകാന്‍ നേരത്ത് ഒരു ഓര്‍മ്മപ്പെടുത്തല്‍ കൂടി, ഈ വഴികള്‍ ഒരിക്കലും മറക്കാതിരിക്കാനായി ഒന്നിച്ചെടുത്ത ചിത്രം അയച്ചുതരണമെന്ന അഭ്യര്‍ഥനയും വിശേഷങ്ങള്‍ പങ്കുവെക്കാന്‍ ഇടയ്ക്ക് വിളിക്കണമെന്നുമായിരുന്നു അത്. 


 

Tags:    
News Summary - get together

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.